പോക,നാമീ തണുത്ത കണ്ണാടി ചില്ലെറിഞ്ഞുടയ്‌ക്കുക
വിരലിൽ നൊന്ത ചുവന്ന പൂക്കളാൽ കുരുതിയാവുക.
പറഞ്ഞവാക്കുകൾ ഉപ്പളങ്ങളായ് മൺകലങ്ങളിൽ
വെറുപ്പുനീറ്റി പകർന്നെടുത്തിട്ടും,
ഉടലിൻ പാതിയിൽ അലിഞ്ഞ വേർപ്പിന്റെ
കറയിൽ സാഗര മരണമോർക്കാതെ-
വെറുതെ, സാന്ത്വനമധുര മന്ത്രത്തിൽ
കമ്പിമൊഴിഞ്ഞ കാതിൻ ചുട്ടുവിങ്ങലിൽ
യാഗമിറ്റിച്ച വേനൽമഴയിൽ, കിളിർത്ത പച്ചപ്പിൽ
കരിഞ്ഞ ഗർഭഗൃഹത്തിലുറഞ്ഞ തടാകമായ്
ഒരിക്കലും കാണാതിരിക്കുംവരേയ്‌ക്കുമൊരായുധ-
ത്തഴപ്പിൽ സ്‌നേഹമെരിഞ്ഞ കണ്ണിന്റെ
കനലിൽ ചുട്ട പാദുകങ്ങളാൽ
ഇനിയീ പരസ്പര ധ്വനിപാഠങ്ങളായ്-
ഇടറി വീഴുക, ദൂരേക്ക് പോവുക.
Generated from archived content: poem_yathranumathi468.html Author: rathi_chazhoor