ഓണം വന്നുവിളിച്ചെന്നാകിലും
ഓർമ്മയിലില്ലീമാവേലി
ഓലക്കുടയുടെ കാര്യമതു ചൊന്നാൽ
ഓലേഞ്ഞാലിയും നാണിക്കും
ഒന്നിച്ചൊന്നായ് നിന്നവരെല്ലാം
ഒറ്റതിരിഞ്ഞിന്നെങ്ങുപോയി.
പൂത്തുവിടരേണ്ട കാടും മേടും
ചുട്ടുകരിച്ചവരാരാണ്
കൊയ്‌തുമെതിക്കേണ്ട
പാടത്തിലെല്ലാം
മാളിക പണിയുന്നു-
മാളോര്
ഓണത്തിൻ നാളിലി-
ഓർമ്മപുതുക്കാനായ്
എന്തിനിമാവേലി വന്നിടേണ്ടു
സ്വീകരിച്ചാനയിക്കാനില്ലാരും
കൊടുവാളിൽ സീൽക്കാരമാണിന്നെങ്ങും
ചെമ്പൂവിരിഞ്ഞുള്ള മുറ്റങ്ങളില്ല
ചെഞ്ചോരപ്പാടാണി മുറ്റത്തെങ്ങും
ഓണത്തിൻ നാളിലി-
ഓർമ്മപുതുക്കാനായ്
എന്തിനി മാവേലി വന്നിടേണ്ടു
തുമ്പിതുള്ളീടുവാൻ, പുലികളിച്ചീടുവാൻ
പൂവിളിപ്പാട്ടുകൾ പാടീടുവാൻ
ബാല്യങ്ങളില്ലിന്നീ ബാലകർക്കൊന്നും
ഭാരിച്ച കാര്യങ്ങൾ തലയിലെങ്ങും
മാമലനാടിന്റെ മേൻമകളെല്ലാമെ
ചിറകറ്റമാടപ്പിറാവ്‌പോലെ
ഓണത്തിൻനാളിലി-
ഓർമ്മ പുതുക്കാനായ്
എന്തിനീ മാവേലി വന്നിടേണ്ടു
Generated from archived content: poem2_aug17_10.html Author: raju_kanjirangad
Click this button or press Ctrl+G to toggle between Malayalam and English