രുധിരം ചൊരിയുന്നിടങ്ങളിൽ ചെന്നെത്തി
അരുതരുതെന്ന് വിലക്കുകയും
എരിയും തെരുവിലേക്കോടി വന്നെത്തിയ
അടരുന്ന കണ്ണുനീരൊപ്പുകയും
ഉയരുന്ന കത്തിക്കിടനെഞ്ച് കാട്ടിയാ-
കത്തിയെ ഉറയിലുറക്കുകയും
പിടയുന്ന നെഞ്ചുമായൂന്നുവടിയുമായ്
ഇടറുന്ന പാദത്താലോടിയെത്തി
തപിക്കും ഹൃദയം തലോടിക്കുളിർപ്പിച്ച്
തളരാതെ വീണ്ടും നടന്നിരുന്നു
അടിമകളായി, യിഴഞ്ഞോരെ നാടിന്റെ
ഉടമകളാക്കിയുണർത്തുകയും
ഇന്ത്യയെ സിന്ദൂരം ചാർത്തിച്ചബാപ്പുവെ
മേൽക്കുമേൽ മറക്കാതിരുന്നിടട്ടെ.
കുറിപ്പ് ഃ ജനുവരി 30 രക്തസാക്ഷിദിനം
Generated from archived content: poem1_jan28_11.html Author: raju_kanjirangad