വയനാട്ടില്‍

ഉണര്‍ന്നെഴുന്നേറ്റ
മൂപ്പനെപ്പോലെ
തലയുയര്‍ത്തി നില്‍ക്കുന്നു
കുടവയറന്‍ കുന്ന്
ജപിച്ചൂതിയ ചരടുപോലെ
നീണ്ടുവളഞ്ഞ് റോഡ്
കോടിപുതച്ച കാട്ടുപെണ്ണിനെ-
പ്പോലെ
കോട പുതച്ച കാട്
കാട്ടുതേന്‍ ഗന്ധമായ്
മന്ദമായെത്തും കാറ്റ്
മീവല്‍പക്ഷിയായ്
മനസ്സ് കുതിക്കുന്നു
ചരിഞ്ഞ ചായത്തോപ്പില്‍
പൂത്തു നില്‍ക്കുന്ന വെയില്‍ ചില്ലകള്‍
കുറുവ തന്‍ കരളിലൊരു
കബനി പിടയുന്നു
കഴിഞ്ഞ കാലം സിരകളില്‍ പടരുന്നു
ഉദയപര്‍വ്വവതം പൂത്തു നില്‍ക്കുന്നു
വിപ്ലവത്തിന്റെ സൂര്യപടമുയര്‍ത്തുന്നു
നടത്തുന്നു ഫോസെറ്റ് ശിലായുഗത്തി-
ലേക്ക്
അമ്പുകുത്തി മലയില്‍ ഇടക്കല്‍
ഗുഹയിലേക്ക്
ചിന്തയുടെ ചുമരില്‍ ശിലാ-
ലിഖിതമിഴയുന്നു
വട്ടെഴുത്തും , കോലെഴുത്തുമായ്
പെരുക്കങ്ങള്‍ പിടയുന്നു
ലസ്റ്റ് പോയിന്റ്റില്‍ ആഴങ്ങളിലേക്ക്
ആകാംക്ഷ കണ്ണിനെ ആഴ്ത്തിയിറക്കുന്നു
പിടക്കുന്ന പൂക്കോടന്‍
പരല്‍ പോലെ ഓര്‍മ്മകള്‍
തുടിക്കുന്നു ഹൃദയത്തില്‍ ഒരു-
നീല, യാമ്പല്‍
എത്രയും പഠിച്ചിട്ടും
ഇത്രയും വേണ്ടി വന്നു
ചരിത്രത്തിന്റെ മഞ്ഞുകണം
മനസിലിരുന്നു കുളിരാന്‍

Generated from archived content: poem2_mar3_14.html Author: raju.kanjirangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here