ബാല്യത്തിൽ കാക്കയെ
പേടിയായിരുന്നു…
എന്നിളംകയ്യിൽനിന്നും
അപ്പക്കഷണം കൊത്തി പറക്കുന്ന
കറുത്ത നാശത്തെ
വെറുപ്പായിരുന്നു….
മുറ്റത്തിന്നപ്പുറത്തുനിന്നും
കുരച്ചുതുളളുന്ന തെണ്ടിപ്പട്ടികൾ
കുട്ടിക്കാലത്തെ ഭീതികളിൽ ചിലത്…
നെറ്റിയിലുമ്മവെക്കും
മഴത്തുളളിക്കിലുക്കം ഇഷ്‌ടമായിരുന്നു…
എങ്കിലും,
ഇടിമുഴക്കം… മിന്നൽപിണറുകൾ
മനസ്സിനുളളിൽ ആധിയായ്
ദുന്ദുഭിനാദമുയർത്തുമ്പോൾ
നേർത്ത താരാട്ടിന്റെ ഈണം…
അമ്മയുടെ സാന്ത്വന സ്‌പർശം.
പിന്നീടെപ്പോഴാണു പേടിയുടെ
മഞ്ഞുമലകൾ തകർന്നലിഞ്ഞ്…
കാക്കയൊരു സാധുജീവിയെന്നും
കുരയ്‌ക്കുംപട്ടി കടിക്കില്ലെന്നുമുളള
ആശ്വാസങ്ങളിൽ മനസ്സമർന്നപ്പോൾ
ഉൽക്കണ്‌ഠയുടെ പുതുനാളങ്ങൾ
ഉളളമെരിക്കുന്നു.
കണ്ണിൽ പകയുമായി
തിളങ്ങുന്ന മൂർച്ചകൾ
മണ്ണിനു മേലെ അതിരു തീർക്കുമ്പോൾ
ഇനി ഞാൻ ഭയക്കേണ്ടത്
എന്നെത്തന്നെയെന്നുളള
തിരിച്ചറിവുകളിൽ….
Generated from archived content: poem-feb6.html Author: rafeeq-panniayankara