ഗീതം തൊണ്ണൂറ്റിയൊന്ന്

ഇമ്മഹാ സംസാര സൗധത്തിലേക്കുഞാന്‍
എന്നു കഴലൂന്നി,യെന്നറിവീല മേ!

അര്‍ദ്ധ നിശീഥത്തി,ലേതോ വനഗര്‍ഭ-
രഥ്യയില്‍ വാരിതള്‍ നീര്‍ത്തിയ പൂവു പോല്‍-

ഇപ്രപഞ്ചത്തിന്‍ നടുവില്‍ മഹാദ്ഭുത-
ശക്തിയൊന്നെന്നെ വിടര്‍ത്തിയതാവണം!

കണ്ണുകളഞ്ചിത്തുറക്കവേ, സൗവര്‍ണ്ണ-
കാന്തിപ്പൊലിമയില്‍ മുങ്ങി, നീലാംബര-

ശോഭവഴിയുമുടലുമായ് കണ്മുന്നില്‍
ശ്രീല വസുധ നില്‍ക്കുന്നതു കണ്ടുഞാന്‍!

ഒപ്പമറിഞ്ഞേന്‍ സുഖദുഃഖ സമ്മിശ്ര-
മിപ്രപഞ്ചത്തിന്‍ നിഗൂഢഭാവങ്ങളും;

പിന്നെ ക്ഷണത്തില്‍ വെളിവാര്‍ന്നി,തമ്മതന്‍-
വക്ഷസ്സുപോലെ പരിചിതമൈഹികം,

രൂപരഹിതം,അറിവുകള്‍ക്കപ്പുറം
കേവലമായ് കുടികൊള്ളുമനാദിയാം-

ചൈതന്യമെന്മുന്നില്‍ മാതൃരൂപം പൂണ്ടു
നില്പതാണെന്ന വെളിവാല്‍ നിറഞ്ഞു ഞാന്‍

മൃത്യു എന്നെന്നറിവീല ഞാ,നാ ചിന്ത-
യെന്നില്‍ ഭയപ്പാടുണര്‍ത്തുന്നിതെപ്പോഴും!

താനേവിറകൊള്‍കയാണെന്റെയംഗമോ-
രോന്നുമാ ചിന്തയില്‍; യാത്രാമൊഴിയിഹ-

ലോകത്തിനോടുരയ്ക്കെ, കവിഞ്ഞീടുക-
യാണെന്റെ കണ്ണുകള്‍, ‘തന്റേതി’ തെന്നു മെയ്-
വാരിയെന്നെ പുണരുന്നിതേ ജീവിതം

മൂഢനിവനാഗ്രഹിച്ചീലയെങ്കിലും
ലോകമെനിക്കായി നിര്‍മ്മിച്ചു നല്‍കിയോ-

രമ്മഹാ ശക്തിതന്‍ തീര്‍ത്തും പരിചിത-
മല്ലാത്ത് വാര്‍മുഖ,ത്തുറ്റുനോക്കുന്നു ഞാന്‍;

തെറ്റെന്നതേറ്റം പരിചിതമാകുന്നി-
തെത്രമേലിജ്ജീവിതത്തെ പ്രണയിച്ച-
തത്രമേല്‍ മൃത്യുവേയും പ്രണയിപ്പുഞാന്‍;

അമ്മതന്നേകസ്തനം വറ്റവേ പൈത-
ലന്യസ്തനം നുകര്‍ന്നാശ്വാസമാര്‍ന്നിടും!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali91.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English