ഗീതം അറുപത്തിയാറ്

ആവുകയില്ലേ നിന,ക്കാനന്ദ മേളമിതില്‍
ആകണ്ഠം മുങ്ങാനും

ഇളകിത്തുടിക്കാനും , പൊടിയായലി, ഞ്ഞതില്‍
വിലയം കൊള്ളാനും ?

മൃതിയുടെ മരവീണയില്‍ നിന്നു വിണ്ണോളം
ഉയരുന്നുണ്ടാ നാദം

ഇനചന്ദ്രന്മാരെയുദ്ദീപ്തമാക്കു;ന്നതും
അറിവീലേ നിന്‍ കര്‍ണ്ണം?

മദമിയറ്റുന്നൊരാ ഗാനത്തിന്‍ താളത്തില്‍
അകലത്തേയ്ക്കൊഴുകുന്നോര്‍-

അറിവീല ലക്ഷ്യം, തിരിഞ്ഞുനോക്കാനുമേ
കഴിവീലൊരുത്തര്‍ക്കും;

വഴിയിലെ വിഘ്നങ്ങള്‍ വകയ,ല്ലവര്‍ക്കതി-
സുഖദമാണീയാനം

ഒഴുകുമീയാനന്ദപ്പുഴയില്‍ പുളച്ചൊന്നു-
മുഴുകാവൂ നീ വേഗം !

ചുവടുവച്ചാടുന്നിതാറു ഋതുക്കളും ;
ഈ മഹാ നടനത്തില്‍

സ്വരമായും നിറമായും പരിമളമായും ചേര്‍
ന്നലിയാവൂ നീയെന്നും!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali66.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here