ഗീതം അന്‍പത്

ഇരുളിലാണ്ടുപോയ് തെരുവുകള്‍; ആരും-
ഇനിവരാനില്ല പതിവുപോല്‍

പണികളേവരും മുഴുമിച്ചൂ, കത-
കടച്ചു വീടുകള്‍ തഴുതിട്ടൂ.

‘നൃപനെഴുന്നള്‍ലു,മുടനേ’യെന്നാരോ
വിളിച്ചുചൊല്ലു,ന്നകലത്തില്‍!

മറുപടിയോതീ ചിരിച്ചുകൊണ്ടെങ്ങള്‍-
‘വരുവാനാരുമില്ലിവിടത്തില്‍’

കതകില്‍ മുട്ടുകേ,ട്ടിവരോതീ ‘ കാറ്റെ’ –
ന്നുടനേ കെട്ടുപോയ് വിളക്കെല്ലാം,

‘വെളിയില്‍ ദൂതന്‍വന്നിരിപ്പൂ’ എന്നാരോ
പറകെ,യെങ്ങളില്‍ ചിരിപൊട്ടീ!

നടുനിശീഥത്തില്‍ വലിയൊരൊച്ചകേ-
ട്ടിടിമുഴക്കമെന്നുറച്ചിവര്‍-

അലസം മേവുമ്പോള്‍ ഒരുമൊഴികേള്‍ക്കായ്-
‘രഥചക്രം ദൂരേയ്ക്കിരുളുന്നു’

ഇരുള്‍ കനക്കവേമുഴങ്ങിക്കേട്ടിതേ
പെരുമ്പറയൊച്ച തെരുതെരെ,

‘ഇനിയും വൈകരുതുണരുവാന്‍’ ആരോ
അലമുറയിട്ടു വിളിച്ചോതീ-

‘അകലെരാജാവിന്‍ കൊടിപറക്കുന്നൂ’
അരുളപ്പാടുകേ,ട്ടുടനെങ്ങള്‍-

ഉഴറീ, ‘മണ്ഡപമെവിടേ?’ ‘പൊന്‍വിള-
ക്കെവിടേ,പീഠവു,മൊരുക്കവും?’

‘വെറുതേ,യീ മുറവിളികള്‍; ആളില്ലാ-
ക്കുടിയിലേ അവനെഴുന്നള്ളൂ,

തുറക്കുവിന്‍ വാതില്‍, ഉയര്‍ത്തുവിന്‍ ശംഖ-
ധ്വനിക,ളദ്ദേഹം വരുമുടന്‍!

ഇടിമുഴക്കവും പിശറും കാറ്റുമായ്
ചടുലം ചോടുവച്ചണയുമ്പോള്‍-

തിരുമനസ്സിലേക്കൊരു പരമ്പുപായ്-
ച്ചുരുളാ മുറ്റത്തു നിവര്‍ത്തുവിന്‍

കൊടിയ ദുഃഖമായ് ഉരുവംപൂണ്ടല്ലോ
വരുന്നൂ കൂരിരുള്‍ കടന്നവന്‍!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali50.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here