ഗീതം നാല്‍പ്പത്

ആര്‍ക്കുമേ പിന്നില്‍, നിഴലില്‍ മറഞ്ഞുകൊ-
ണ്ടാരെയും കാത്തങ്ങു നില്പൂ?

ചെമ്മണ്ണില്‍ മാണ്ടുനടപ്പവര്‍ ‘പാഴനെ’-
ന്നങ്ങയെപ്പിന്നിലാക്കുന്നു!

പൂവട്ടിയങ്ങേയ്ക്കുവേണ്ടി നിറച്ച,തും-
പേറിനില്‍പ്പേന്‍ മരക്കീഴില്‍,

വന്നവര്‍ വന്നവര്‍ വാരിയെടുക്കയാല്‍
ഇന്നതുശൂന്യമെന്‍ കൈയില്‍ !

മാഞ്ഞൂ വിഭാതവും മധ്യാഹ്നവും; സാന്ധ്യ-
വേളയായ്, മങ്ങുന്നുകണ്‍കള്‍.

നിന്ദിച്ചുനോക്കുന്നിതെന്നെ,മടങ്ങുവോര്‍;
നില്പുഞാന്‍ ഭിക്ഷുകിക്കൊപ്പം

ലജ്ജയാലെ മുഖം താഴ്ത്തിയും, മാര്‍ക്കച്ച-
നീര്‍ത്തി,യതൊട്ടുമറച്ചും;

‘എന്തുവേണ്ടൂ നിന’ക്കെന്നുചോദിക്കുവോര്‍-
ക്കേകുവാനുത്തരമില്ല,

‘അങ്ങയെക്കാണണ’ മെന്നുചൊല്ലാനെനി-
ക്കല്പവു,മാവതുമില്ല!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali40.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English