ഗീതം പതിനഞ്ച്

നിര്‍മ്മല പ്രേമമേ ! നിന്‍ കൈകളില്‍ സ്വയം
എന്നെ സമര്‍പ്പിച്ചു കൊള്‍വാന്‍,

വൈകിയ വേളയില്‍ നില്പേന്‍; പിഴവുകള്‍
വന്നു പലതുമെന്നാലും!

എന്നെക്കരവലയത്തില്‍ കുടുക്കുവാ-
നെത്തുന്നിതേ നീതിശാസ്ത്രം;

ഞാനതില്‍ നിന്നും കുതറി, സ്വയം മുക്തി-
നേടുവാന്‍ തേടുന്നു മാര്‍ഗ്ഗം!

ശിക്ഷയേല്‍ക്കാമിവള്‍ , പ്രേമമേ നിന്മുന്നി-
ലര്‍പ്പണം മാത്രമെന്‍ ലക്ഷ്യം;

എല്ലാരുമെന്നെപ്പഴിക്കുന്നു; വന്‍പിഴ-
വെല്ലാമിവള്‍സ്വയമേല്‍ക്കാം;

ഏതും പരിഭവമേലാതെ,യിങ്ങു ഞാ-
നേറ്റവും പിന്നിലായ് നില്‍ക്കാം

നേരം കടന്നുപോ,യങ്ങാടിയില്‍ പുരു-
ഷാരം കലമ്പിപ്പിരിഞ്ഞു.

എന്നെത്തളയ്ക്കുവാനെത്തിയോര്‍ കോപമോ-
ടെങ്ങോ മടങ്ങിക്കഴിഞ്ഞു;

പ്രേമമേ നിന്മുന്നിലര്‍പ്പണം ചെയ്യുവാ
നായിവള്‍ കാത്തു നില്‍ക്കുന്നു!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali15.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English