മരിക്കാത്തവരുടെ മുഖം സ്വപ്‌നം കാണാനാണെനിക്കിഷ്‌ടം.
എന്നിട്ടും,
എന്റെ സ്വപ്‌നങ്ങളിലേക്ക് കയറിവരുന്നത് ആത്മഹത്യ ചെയ്‌തവരുടെ മുഖം മാത്രം.
പിറക്കാത്ത കുഞ്ഞുമായി റെയിൽപ്പാളത്തിൽ തലവെച്ച പേരറിയാ പെൺകുട്ടി. കാറെറടുത്ത വാഴക്കൂട്ടങ്ങൾക്കിടയിലിരുന്ന് വിഷം മോന്തിയ കുമാരേട്ടൻ. വിശ്വാസപ്രമാണങ്ങൾ വഞ്ചിക്കുകയാണെന്നറിഞ്ഞപ്പോൾ ഒരു തുണ്ട് കയറിൽ തൂങ്ങിയാടിയ രമേശൻ.
പിന്നെ,
വെർജിനിയാ വൂൾഫ്, സിൽവിയാ പ്ലാത്ത്, വാൻഗോഗ്…..
ഒരു മൃദു ചുംബനം നെറ്റിയിൽ പതിക്കവെ ഞാൻ കണ്ണുതുറന്നു.
ജീവിതത്തിലേക്ക് നീന്തിക്കയറാൻ അവൾ എന്നെ ക്ഷണിച്ചു.
ഒപ്പം നീന്തവെ
സ്വപ്‌നങ്ങളിലേക്ക് ഇറങ്ങിവന്നതൊക്കെയും മരിക്കാത്തവരുടെ മുഖം മാത്രം.
Generated from archived content: story1_may11_09.html Author: pv_sukumaran