അരക്ഷിതാവസ്ഥയുടെ മുൾമുനയിൽ ഒരു സ്വാതന്ത്ര്യദിനം കൂടി. ഭാരതത്തിലെ ഓരോ നഗരവും ഭീകരാക്രമണത്തിന്റെ കൊടുംഭീതിയിലാണ്. പേടിയുടെ അസ്വാതന്ത്ര്യത്തിൽ ഒരു സ്വാതന്ത്ര്യദിനം ആഘോഷിക്കേണ്ടിവരുന്ന ഗതികേടിലാണ് നാം. ദുരന്തങ്ങളുടെ മഴവെളളപ്പാച്ചിൽ അടുത്തുവരുണ്ടെന്ന് നാം തിരിച്ചറിയുന്നുണ്ട്. ഈ തിരിച്ചറിവിലൂടെ ഒറ്റക്കെട്ടായി ഒരു പ്രതിരോധം നടത്തേണ്ടതുണ്ട്. ലോകത്തിലെ ഓരോ വേദനയും നമ്മുടേതെന്ന് നാമറിയണം. ഭീകരവാദം ഇന്ത്യൻ മണ്ണിൽ പടർന്നുപിടിക്കുമ്പോൾ അതിന് നിലമൊരുക്കിയവർ ആരെന്ന് മനസ്സിലാക്കണം. തീവ്രവാദത്തെ മതകേന്ദ്രീകൃതം മാത്രമായി ഒതുക്കുവാൻ ശ്രമിക്കുന്നവർക്ക് അവരുടേതായ ലക്ഷ്യങ്ങൾ കാണും. ഒരു കലാപം നടത്തി ഒട്ടേറെ കലാപങ്ങൾ കൊയ്‌തുകൂട്ടുന്നവർ ഇവിടെത്തന്നെയുണ്ട്. വിഷമയമായ ജാതിമതചിന്തകൾ മനസ്സിൽ തിരുകിക്കയറ്റി പരസ്പരം പോരടിക്കാൻ നില്‌ക്കുന്നവർക്ക് നമ്മുടെ ദേശത്ത് സംഭവിക്കുന്ന ഓരോ സ്‌ഫോടനവും ലാഭകണക്കാണ്. ഭീകരതയ്‌ക്കെതിരെയുളള പോരാട്ടത്തിൽ നിസ്‌ക്കാരതഴമ്പും കാവിയും കുരിശടയാളവും ഒന്നാക്കിമാറ്റി നാം നിലകൊളളണം.
നിലവിളികളുയരാത്ത ഒരു സ്വാതന്ത്ര്യദിനം ആശംസിക്കുന്നു.
Generated from archived content: editorial_aug14_06.html Author: puzha_com