മഞ്ഞ
സൂര്യകാന്തികളാൽ മേൽക്കൂര
ജലത്താൽ ഭിത്തികൾ
താഴ്‌വാരങ്ങളാൽ
വാതിൽ, ജനാലകൾ
കാടിന്നകങ്ങളാൽ മുറികൾ.
ഓരോ മുറിയിലും
ആകാശത്തിൻ സിംഫണികൾ,
കുട്ടികൾ നടക്കുന്ന-
പോലെപ്പോഴും കടൽ.
പച്ച
ഇലകളാലാവണം മുറ്റം
മഴകളാൽ പൂന്തോട്ടം
ഉണ്ണാനോ, ഉറങ്ങാനോ തോന്നാതെ
നോക്കിയിരിക്കാൻ
ശലഭങ്ങളാൽ വയലുകൾ
മുറ്റത്തിന്നപ്പുറം വേണം.
മഞ്ഞാൽ പൂച്ചകൾ
മുയലുകൾ മേഘങ്ങളാൽ
നിലാവാൽ അണ്ണാനുകൾ
പക്ഷികൾ കാറ്റാൽ
വെയിലാൽ കോഴികളെ-
പ്പോഴുമോടി നടക്കണം.
കോരിയാലുളളു നിറയണം
സൂര്യനും
ചന്ദ്രനും
കിണർ.
നീല
മലകളിലൂടെ
മരങ്ങൾക്കിടയിലൂടെ
പുഴ മീതെ
വയലുകൾക്കു നടുവിലൂടെ
വളഞ്ഞ്
പുളഞ്ഞ്
നക്ഷത്രങ്ങൾ വീണുകിടക്കുന്ന
വീട്ടിലേക്കുളള-
വഴി.
Generated from archived content: poem-sept8.html Author: pt_binu
Click this button or press Ctrl+G to toggle between Malayalam and English