വിടരും വിഭാതത്തിൽ
പുഞ്ചിരികണക്കിതാ
നില്പതുണ്ടെന്മുന്നിലായ്
കാവ്യമാം മനോഹരി!
നിതരാമൊളിചേർന്ന
പ്രകൃതീരഥത്തിലായ്
വിലസുന്നിവിടെയെ-
ന്നുയിരിൻ പ്രഭാകണം!
നീരവപദസ്പർശ-
മേകിയെന്നരികിലായ്
ദേവതേ! നിറഞ്ഞുനീ
നില്പതുണ്ടറിവുഞ്ഞാൻ.
എങ്കിലും കാൺമതില്ല,
കേൾപ്പതി, ല്ലറിവതി-
ല്ലെങ്ങുപോയ് ക്ഷണനേര-
മെങ്ങുപോയ് മറഞ്ഞു നീ?
എന്നുപാസന നിന-
ക്കായി ഞാൻ നല്‌കീടു,ന്നെൻ
ചിന്തകളർപ്പിക്കുന്നൂ,
നിൻ കരസ്പർശമേല്‌ക്കാൻ!
ഒഴുകാൻ നദികണ-
ക്കാകഴൽ നനച്ചുകൊ,-
ണ്ടുഴിയാൻ പ്രാർത്ഥനത-
ന്നാരതി,തിരുമുമ്പിൽ.
വറുതിക്കിടയിലും,
സമൃദ്ധിക്കിടയിലും, മഹാ-
ശാന്തതയിലു, മേറു-
മാരവത്തിലു,മാർദ്ര-
ഹൃദയത്തിലു, മഹോ!
കല്ലുപോലുറച്ചതാം
ഹൃത്തിലും, മഹാഗ്നിതൻ
ചിന്തിലും, മഴയിലു-
മൊരുപോലലിഞ്ഞു നീ
നർത്തനം ചെയ്‌തീടുന്നെ-
ന്നനഘ പ്രകാശമേ,
വാഴുകീ ഭുവനം നീ!
എങ്ങുപോയൊരുക്ഷണം?
വന്നീടുകതിശീഘ്ര,-
മെന്നുപാസനയിതാ
തുടരുന്നനന്തമായ്.
ആണ്ടുകൾ കഴിഞ്ഞിടാ-
മെങ്കിലും പിരിയൊല്ല,
നിന്നിലാണെന്റെ വാഴ്‌വും,
സുഖവും, കിനാക്കളും.
Generated from archived content: upasana.html Author: praveenab
Click this button or press Ctrl+G to toggle between Malayalam and English