ആവണിപ്പുലരി

ആടിമാസക്കാറ്റൊഴിഞ്ഞിപ്പുലർവേള-

യാവണിത്തെന്നലെയേറ്റിടുന്നു.

ആമയമെല്ലാമൊഴിഞ്ഞവദനമാ-

യാകാശമണ്ഡലം പുഞ്ചിരിപ്പൂ.

ചേലെഴും നൂറുനൂറായിരം പുഷ്പങ്ങ-

ളൊന്നായൊരുക്കി പ്രകൃതിതന്റെ

പൊൻമണിത്താലത്തിലാവണിപ്പൊന്നുഷ-

സ്സെത്തുന്ന നേരവും കാത്തിരിപ്പൂ.

മങ്ങിമറയുവാൻ നേരമായെങ്കിലും

വേർപെട്ടു പോകാതെ വിണ്ടലത്തിൽ

പാത്തുനില്‌ക്കുന്നാനിശാപതി, പൊൻകണി

കണ്ടീടുവാനോ കൊതിച്ചിരിപ്പൂ!

‘കണ്ടുഞ്ഞാനാദ്യമപ്പൊൻകണി’യെന്നപോൽ

പൂങ്കോഴിയുച്ചത്തിൽ കൂകിടുമ്പോൾ,

‘താനാണിതാദ്യം നുകർന്ന’തെന്നോതിയോ

തുമ്പയും, മുക്കൂറ്റിപ്പൂവുമൊപ്പം?

ആർപ്പുവിളികളുയരട്ടെ,യാനന്ദ-

ഭൈരവിയെങ്ങും മുഴങ്ങിടട്ടെ,

ഗ്രാമ്യഗേഹങ്ങളുണരട്ടെ, ഗ്രാമാന്ത-

രീക്ഷമൊഴിഞ്ഞ നഗരികളും.

എങ്ങും നിറഞ്ഞതാമൈശ്വര്യദേവിതൻ

കുമ്മിയടിതന്നൊലിയലകൾ

പൂമണമോലുന്നൊരങ്കണ വേദിയിൽ

നിന്നുമുയർന്നുപരന്നിടട്ടെ.

നന്മതൻ പൊൻവളയിട്ട സമൃദ്ധിയാം

പെൺകൊടിയൂഞ്ഞാലിലാടിടുമ്പോൾ,

അക്കന്യതൻ ഹർഷഗാനങ്ങൾ ദിക്കുക-

ളെട്ടും പരന്നു, പരന്നിടുമ്പോൾ,

പച്ചിലച്ചാർത്തുകൾ വെൺചാമരം വീശി

നില്പതായ്‌ കേരളസ്വപ്നഭൂമി.

ആണ്ടുകൾ നൂറായ്‌, സഹസ്രമായ്‌ നീങ്ങിലും

മാറാലകെട്ടാതെ സൂക്ഷിപ്പു നാം

കൈതവമേതുമില്ലാ രാജപൂരുഷ-

വാഗ്‌ദാനപാലനഗാഥയിന്നും.

അക്കഥതൻ നിറവിങ്കൽ ഘോഷിപ്പുനാം

പൂത്തിരുവോണപ്പെരുമയിപ്പോൾ.

Generated from archived content: poem_aavanipulari.html Author: praveenab

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here