ദീപ്‌തനക്ഷത്രപുഷ്‌പത്തെ-
പ്പേടിച്ചീടുന്ന വണ്ടുനീ
നൻമ തൻ നൻമധുസ്‌പർശം
ലൂസിഫർ നീ കൊതിക്കുമോ?
ഞാൻ വെളിച്ചം, ഭയന്നീടും
എൻ മുഖഛായ കാൺകെ നീ,
കൂരിരുട്ടിൽ നിൻ കയ്യെന്നെ-
ത്തേടുവാനതെ കാരണം.
നിൻകളിപ്പാവയായ്‌ത്തീർന്നു
ഭാഗ്യശക്തി ക്ഷയിച്ചവൻ,
ആത്‌മരാഗം പിഴച്ചീടും
കമ്പിപൊട്ടിയ തംബുരു.
ഞാനടുത്തങ്ങു നില്‌ക്കുമ്പോൾ
കഷ്‌ടമാസാധുതൻ കരം
നീ വിലയ്‌ക്കങ്ങെടുത്തൂ, നിൻ
കൈകളെൻനേർക്കു പൊങ്ങിടാ.
എന്റെയാത്മാംശമാകുന്നോൻ
നീയയയ്‌ക്കുന്നൊരായുധം!
പാഞ്ഞു നെഞ്ചിൽപ്പതിച്ചീടിൽ
വേദനിക്കുന്നു മൻമനം.
നീ ചിരിക്കായ്‌കതിൽ വറ്റും
കാരുണ്യക്കടലല്ല ഞാൻ
കണ്ണീരുപ്പുകലർന്നുള്ളോ-
രന്നമാകുമവന്നു ഞാൻ.
ലൂസിഫർരാവുനീയെങ്കിൽ,
പകൽഞ്ഞാനെത്തീടും ക്ഷണം.
ദോഷവാക്കിന് വിഷം നീ, ഞാൻ
സത്യവാക്കിന്നജയ്യത.
ജയിക്കാനുള്ള നിന്നാശ
ജയിക്കില്ലെന്നറിഞ്ഞീടൂ,
അന്ധകാര മഹാരാട്ടേ,
കാഴ്‌ച ഞാനന്ധനെന്നുമേ.
വെൺശിലയ്‌ക്കുള്ളിലായ് ജീവൻ
തേടും ശില്‌പ്പിക്കു വേദന,
ജീവനറ്റോരു ശില്‌പ്പത്തെ-
ക്കാണ്‌കെയുണ്ടാം വിലാപവും
അറിഞ്ഞീടുന്നതില്ലാ നീ,
അറിവൂ ഞാനിതൊക്കെയും-
ശില്‌പ്പിയും ശില്‌പ്പവും ഞാനേ,
അവയ്‌ക്കുള്ളിൽ തുടിപ്പതും!
Generated from archived content: poem1_feb25_10.html Author: praveenab