അക്ഷരം

വെളിച്ചമായ്‌ വന്നു തുറപ്പു നിങ്ങൾ

ഇരുണ്ടൊരാകാശമൊടൊത്ത ചിത്തം

നിറപ്പു ചിത്രങ്ങളതിങ്കലെല്ലാം

വരുന്ന കാലത്തിനുണർവ്വു നൽകാൻ!

വിടർന്ന നക്ഷത്രഗണങ്ങളെപ്പോ-

ലെഴുത്തുകൾ മെല്ലെയുയിർത്തിടുന്നൂ

പ്രകാശമേകുന്നവ, വാക്കുമൊപ്പം

പെരുത്ത വാക്യങ്ങളുമായി നമ്മിൽ

തിളച്ച വാക്കിന്റെ കടുപ്പമോടും

തണുത്ത വാക്കിന്റെ വഴക്കമോടും

അനന്തമാകുന്ന വിധത്തിലെങ്ങും

നിറഞ്ഞു നിൽക്കുന്ന വിശുദ്ധരൂപം.

ഉരുണ്ടുകൂടുന്ന കറുത്തമേഘം

കണക്കു വാക്യങ്ങളുയിർക്കവേണം

തെളിഞ്ഞ തീർത്ഥം പൊഴിയുന്ന മട്ടിൽ

പരന്നു പെയ്തീടണമെന്റെയുള്ളിൽ.

വരച്ചു നാവിങ്കലമൂർത്തമാകും-

വിധത്തിലാജന്മമൊഴിഞ്ഞിടാതേ,

ഭജിച്ചിടുന്നേനതമൂല്യമാകും

നിധിക്കുതുല്യം നശിയാതെ നിൽപാൻ.

Generated from archived content: poem1_apr4_07.html Author: praveenab

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here