ഉയരും ജയഘോഷ, മൊത്തതിൻ
നടുവിൽ പോരതുവെന്നവർ വരും
ഉടലാകെ മിനുങ്ങി, തങ്ങളി-
ന്നുയിരെത്തൊട്ടൊരു വേദമോതിടും
പലപേരതു തന്റെ ധീരത
യ്‌ക്കവരോരോവിധമങ്ങു നല്‌കിടും
ജയദേവത മുന്നിലായിരം
ചമയക്കാഴ്‌ചയൊരുക്കിവച്ചിടും.
നിണമിറ്റിയ പോലെമിന്നിടും
നറുപൂമാലയണിഞ്ഞണഞ്ഞതാ-
മൊരുജന്തുവതിന്നു നല്ലപേർ
കുരുതിക്കൊറ്റനതെന്നുരച്ചിടും.
പലനാളിനുമുമ്പുതൊട്ടവർ
കരുതീടുന്നൊരു ഭാഗ്യജാതകം
ജപവിദ്യകളാചരിച്ചവർ
ജനമധ്യത്തിലുരുക്കഴിച്ചിടും
ബലിപീഠമതേറുവാൻ ശിര-
സ്സുയരെത്തന്നെ പിടിച്ചുകൊണ്ടവൻ
നടകൊൾവതു കാണ്‌മതോ പണി
വിജയാഘോഷമതിനെ വെന്നിടും.
അനുകൂലമതാക്കുവാൻ കഥാ-
വിഗതിക്കൊത്തൊരു പാത്രമായവൻ
കഥകോറിയൊരക്ഷരങ്ങളിൽ
അമരസ്സർഗ്ഗമതായി വാണിടും.
ബലിപീഠമൊരുക്കിവയ്‌പ്പവർ
ബലികൾക്കുള്ള മഹത്വമോർക്കുമോ?
ബലശാലിയവന്നു വൻ ബലം
ബലഹീനന്റെ ബലിത്വമേകവേ
ഒരു ജന്മമുറയ്‌ക്കുവാനവർ
പലജന്മങ്ങളെ വേരറുത്തിടും
പലനോവുകളൊക്കെ നെയ്‌തവർ
കുളിരും പട്ടുടയാട ചുറ്റിയും,
ഇരുനേത്രമുരുക്കി വീഴ്‌തിയോ-
രനഘപ്‌പൊന്‌മണി ധാരകോരിടും
പലന്യായമതേറ്റുചൊല്ലിയാ
നിലവിട്ടൊരു വിതുമ്പലാറ്റിടും.
അതുകാണ്മതിനായി പോയവർ
തിരികേവന്നു പറഞ്ഞതൊക്കയും
ഭവിതവ്യതന്റെ ശാസനം
ഭരമേറ്റോനു കിടച്ചമേന്‌മയാം.
Generated from archived content: poem1_apr20_10.html Author: praveenab
Click this button or press Ctrl+G to toggle between Malayalam and English