കുടജം നിറഞ്ഞതാമദ്രിതൻ മകുടത്തിൽ
നില്പതോ മഹാഭാഗ്യം പുലരിപ്പൊൻവെട്ടത്തിൽ
മൂകാംബതൻ പാദമലരിൻ സ്പർശത്താലേ
വസുധ സുഭഗയായ്, സുസ്മിതയായിരിപ്പൂ.
ആദിത്യദേവൻ പൊന്നിൻ കിരണംപൊഴിച്ചുകൊ-
ണ്ടാമയം നീക്കീടുവാനുദിച്ചു വന്നീടുന്നു,
സ്‌ഫടികപ്പാവാടപോലാവരണം തീർത്ത
നീഹാരകണികകൾ തന്നിലായ് വഹിക്കുന്നു.
ദേവിതൻ കിരീടത്തിൽ രത്നമണ്ഡലം പോലെ-
യാദിത്യൻ തുടുതുടെയുയർന്നു പൊങ്ങീടുന്നു.
കാൺമതാപൊന്നമ്പലം, മംഗളരൂപതന്റെ
‘മോഹന’ സങ്കീർത്തനം വിണ്ണിലും ലയിക്കുന്നു.
പ്രകൃതീശ്വരിയാത്മസൗന്ദര്യം വർഷിച്ചുകൊ-
ണ്ടായിരമഭിഷേകപുഷ്പങ്ങളർപ്പിച്ചുപോയ്
സുകൃതവാഹിനിയായൊഴുകും സൗപർണ്ണികാ-
സിരകൾ ജപിക്കിന്നിതാദിത്യഹൃദയവും.
എൻ മനം വിഹരിപ്പൂ സുന്ദരരൂപയാകു-
മദ്രിതൻ മേലെ പുലർപ്രഭതൻ പൂരത്തിങ്കൽ
അപ്പൊഴേ കുറിച്ചതാം വാക്കുകളിതുവിധ-
മർപ്പിപ്പൂ നിവേദ്യമായമ്മതൻ തിരുമുമ്പിൽ.
Generated from archived content: kudajadri.html Author: praveenab