കാർണിവൽ

മൗനപ്രതാപിയായ എടുപ്പുകളോടെയാണ്‌ തുടക്കം

അഗ്നിപർവ്വതം തന്നെ ഉള്ളിൽ പേറുന്നതിനാൽ

ശബ്ദഘോഷങ്ങളെ വെറുത്തിരുന്നു.

എല്ലാം മറക്കുന്ന മുഷിഞ്ഞ ചുവരുകളിൽ

അവസാനം വന്നയാളുടേതായി ഒരു ചിത്രമുണ്ടായിരുന്നു,

രൂപം മറന്നുപോയി.

പ്രദർശനങ്ങളുടെ ഇടവേളകളിൽ കാഴ്‌ചവസ്തുക്കളായ്‌

ഒറ്റപ്പെട്ടവർക്ക്‌ വനസ്ഥലികളുടെ ഓർമ്മ കൂട്ടായുണ്ട്‌.

മറ്റു ചിലപ്പോൾ പരിഹാസത്തിന്റെ

ഒരു പമ്പരം ഉള്ളിൽ സൂക്ഷിക്കാറുണ്ട്‌.

മറ്റൊരിടത്ത്‌, വിൽക്കുവാൻ വച്ച കല്ലുമാലയിലൊന്നിൽ

എനിക്കും നിനക്കും മുമ്പേ ഒഴുകി മറഞ്ഞ ഒരു പുഴയുടെ നനവുണ്ട്‌.

റിംഗിൽമേൽ കളിപോലെയാണ്‌ ജീവിതം, ആകെ ഇളക്കിമറിച്ച്‌

ആരവങ്ങൾ സൃഷ്ടിച്ച്‌ പിന്നെയും ചിലപ്പോൾ,

ഈയ്യിടെയായി വാക്കുകൾ അറം പറ്റുന്നതിനാൽ മൗനമാണ്‌ ഉചിതം.

ഇനി എല്ലാം കഴിഞ്ഞ്‌ മറ്റൊരിടത്തേയ്‌ക്ക്‌ യാത്രയാവുമ്പോൾ

എച്ചിലുകൾക്കിടയിൽ കളഞ്ഞുപോയ നിന്റെ പ്രിയതരമായതെന്നും

തിരയുവാൻ ത്രാണിയില്ലാതെ ഞാൻ കരയാതിരിക്കാൻ

നിന്നോടൊത്തുള്ള തിരക്കുകളെ ഞാനിപ്പോൾ ഭയപ്പെടുകയാണ്‌.

Generated from archived content: poem2_nov21_07.html Author: prasad_m_magatt

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here