പറഞ്ഞ് പറഞ്ഞ്
ആരും പറയാണ്ടായപ്പോൾ
തോന്നി ഒരു കല്ല്യാണം.
തറയിൽ നിന്നും
ഒരു കയറ്റം വേണ്ടേ.
അച്ഛൻ ചത്ത കട്ടിലിന്
മകന്റെ ജീവൻ വച്ചു.
അലമാര തട്ടിക്കുടഞ്ഞു
പഴയ മാസികകൾ…
പ്രണയലേഖനങ്ങൾ…
പിച്ചളത്തുട്ടുകൾ…
ബൈബിളിനുള്ളിലെ
വാത്സ്യായനൻ…
ചുമരും പുതുക്കണം
മ്യൂറൽ കാലടികൾ…
സ്‌ഖലന ഭൂപടങ്ങൾ…
ചുവന്ന ഷർട്ടിട്ട ജയന്റെ
ചിതലരിച്ച ചിത്രം കളയാൻ തോന്നിയില്ല
സീമയെ എന്തുമാത്രം…
കണ്ണാടി വെക്കണം
കുട്ടിക്കൂറ
അണ്ടർവെയറ് തൂക്കാൻ
ഒരൊളിഞ്ഞ അയല്.
പല്ല് തേക്കാതെ
ചായ കുടിക്കുന്ന ശീലം തുടങ്ങണം
ബീഡിയില്ലാതെ കക്കൂസിൽ
കാര്യം സാധിക്കണം.
അകത്തുനിന്നു നോക്കിയാൽ മാത്രം
പുറത്തേക്ക് കാണുന്ന ചില്ലുള്ള
ജനല്, അതിന് നീല കർട്ടൻ.
സാക്ഷ മാറ്റണം
സീറോ ബൾബ്.
ഇനി
എവിടെയാണ്
ജാരന്റെ വാതില് പണിയുക!
Generated from archived content: poem1_feb14_08.html Author: pramod_kuveri