ഇരുണ്ട പാതകൾ മുന്നിൽ വിളറിനിൽക്കുന്നു
ഇതുവഴി പോയൊരാൾ തിരികെ വന്നില്ല….
അവനുവേണ്ടി ഒരു പാഥേയമൊരുക്കി ഞാൻ
ശിരസ്സിൽ രണ്ടുച്ചിയുള്ളോൻ നിഷേധി
പ്രണയങ്ങളെല്ലാം തകർന്നു പോയവൻ
എങ്കിലും ഹൃദയം നിറയെ സ്‌നേഹം വാടാതെ
സൂക്ഷിച്ചൂ…
തിരികെ വന്നില്ല വണ്ടിമാറിക്കറിയതാകാം…
ആരോ പറഞ്ഞു മാളമില്ലാത്ത പാമ്പവൻ
വെയിൽ തിന്നു മരിച്ചുപോലും
തലച്ചോറിൽ ലഹരിയും പേറി ഒരു
തെക്കൻകാറ്റ്.
ചുരം കടന്ന് വഴിതെറ്റിപോയപോലെ…….
മെഴുകുതിരിതൻ കത്തുന്ന മുറിവുപോലെ
ദാഹത്തിന്റെ സ്‌മാരകത്തിന്
നാരകച്ചെടി നട്ടിവൾ…..
വരണ്ടതൻ കയ്‌കളിൽ മറ്റൊരു വിറയാർന്ന
കൈവിരൽ…..
തലേന്നുകോർത്തുപോലും
നാളെ നമുക്കൊരു മദിരാശിയാത്രയുണ്ട്….
ഉടുത്തൊരുങ്ങിനിൽക്കണം
പഴയ തകരപ്പെട്ടിയിൽ നിന്നുമെൻ
മുണ്ടുംകുപ്പായവുമൊരുക്കണം
ഞാനിത്തിരി കഴിഞ്ഞു തിരകേവരാം
അഞ്ചുനാൾ കഴിഞ്ഞു നിശബ്‌ദം തിരികെയെത്തി-
തണുത്തുമരവിച്ചൊരാങ്ങളാ
നീ ഒസ്സ്യത്തിലെഴുതാതൊരു രഹസ്യം
പറഞ്ഞില്ലേ?
നിൻ ഹൃദയത്തിൻ സ്‌ഥാനത്തൊരു
പൂവുണ്ടെന്ന്.
ആ പൂവിങ്ങെടുത്തു ഞാൻ,
അതിൽ ദളങ്ങൾ കൊണ്ട്
വെയിലിൽ വരണ്ടുപോയ
നിൻ മുഖം മൂടി പുറത്തു പുതച്ച
വെളുത്ത തുണികൊണ്ട് നിൻ ദേഹം
മറച്ചൂ.
നിന്നെ എന്നേക്കുമായി യാത്രയാക്കി….
നിൻ പ്രിയചങ്ങാതി ജോണിന്റെ
അരികിലേക്ക്……
നിനക്കു ഞാൻ അച്ഛനുമമ്മയുമായി
താങ്ങും തണലുമായി…..
ഒടുവിൽ നിൻ ശവപ്പെട്ടി മൂടാനും
നീ എന്നോട് പറഞ്ഞു പോയി….
നമ്മുടെ അമ്മ മുയലും അച്ഛൻ മുയലും
പോയ വേദങ്ങളുട താഴ്‌വരയിലേക്ക്….
അച്ഛനെന്ന വിളി കേൾക്കാതെ….
ഉമ്മ കിട്ടാതെ…..
ഇനി അസ്‌തമയങ്ങളിൽ നീയെൻ
കൂടെയുണ്ടാകില്ല
നിൻ പായ ഞാൻ ചുരുട്ടിവയ്‌ക്കുന്നു….
Generated from archived content: poem1_april23_11.html Author: praksan_kadannappilly
Click this button or press Ctrl+G to toggle between Malayalam and English