പകുതിവെന്ത ജഡങ്ങളിൽ പ്രാണനെ
വെറുതെയൂതി വിയർക്കുന്നു ജീവിതം
പലിശ തിന്നുന്ന കൂരയിൽ വേദന
മറവുചെയ്‌തുമയങ്ങുന്നു ജീവിതം
വഴികളോരോന്നുമോരോകുരുക്കിന്റെ
ചതികളാണെന്ന ബോധം വരുമ്പൊഴേ
അടവുതെറ്റിയ ലോണിന്റെ നാൾവഴി
മരണമാണെന്ന താളിൽചുവക്കുന്നു.
നിഴലിലാരോ ഒളിപ്പിച്ച തേങ്ങലിൽ
കടലുപോലെയിരമ്പുന്നു ജീവിതം
പലനഖങ്ങൾ പകുത്തെടുക്കുമ്പൊഴും
പിഴവുകൊണ്ടുഗുണിച്ചെടുക്കുമ്പൊഴും
തളിരുകാക്കും മനസ്സിന്റെ നന്മയിൽ
വിഷമൊഴിച്ചുരസിക്കുന്നു പിന്നെയും
ഭയമൊരിക്കലും മാറാതിരിക്കുവാൻ
ഇരുളുകൊണ്ടുപുതപ്പിച്ചു നിന്നെ ഞാൻ
ഹൃദയമെന്ന പുരാവസ്‌തു തേടി നീ
ഇരകളോടൊത്തു നീറികിടക്കുക. .
Generated from archived content: poem1_mar10_08.html Author: pradeep_ramanattukara