ഒന്നാം പാഠം

ചുമ്മാ നടക്കാതെ

ചെന്ന്‌ വായിക്കെടോ

തുഞ്ചന്റെ രാമായണം.

രാവ്‌ പിന്മാറുവാൻ

നാവ്‌ നന്നാകുവാൻ

കാലകാളിന്ദി തൻ

കാകോളവേഗം

കടക്കുവാൻ

ചെന്ന്‌ വായിക്കെടോ

തുഞ്ചന്റെ രാമായണം.

അമ്മ ചൊല്ലിയതിത്‌-

ഗർഭത്തിലോ,

പത്തിൻമുനമ്പിലോ,

പതിനെട്ടിലോ…

പടിയിറങ്ങുമ്പോൾ

കേട്ടില്ല ഞാൻ.

കിളി പറഞ്ഞതും

മരം പെയ്തതതും

നദി വിളിച്ചതും

വഴി ചുവന്നതും

അറിഞ്ഞില്ല ഞാൻ.

ഒടുവിലെന്നോ-

അറിവ്‌ കെട്ട ഞാൻ

ഭൂതമാർഗം മറന്ന്‌

മാതൃവചനപ്പൊരുൾ

തിരഞ്ഞ്‌

പുതുവഴി നടക്കാൻ

വെമ്പിനില്‌ക്കുമ്പോൾ

കരളുവേവുമൊരു

പാതിരാവിൽ

വരളും തൊണ്ടയാൽ

താളുനീക്കി

ഞാൻ-

കിളിപ്പാട്ട്‌ മൂളുന്നു.

പിന്നെ-

തത്തമൊഴിയും

അമ്മവാക്കുകൾ

എന്നെ-

ഉമ്മവയ്‌ക്കുന്നു.

രാമസീതാതത്ത്വ-

മോർത്തെന്നിലെ

പ്രകൃതി പാടുന്നു.

കിളിമരങ്ങളെ

വേരിലകളെ

അണ്ണാൻവരകളെ

നദീമുഖങ്ങളെ

ഇരുൾക്കയങ്ങളെ

ഞാനറിയുന്നു.

പടികടക്കാനൂന്നി

നില്‌ക്കുമെൻ-

മകനോടിന്നു

ഞാനും മൊഴിയുന്നുഃ

ചുമ്മാ നടക്കാതെ

ചെന്നു വായിക്കെടോ

തുഞ്ചന്റെ രാമായണം.

Generated from archived content: poem_april9.html Author: pr_harikumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമഞ്ഞുകാലത്തിലെ പ്രണയം
Next articleഅവസാനത്തെ ആണി
1960-ൽ ആറ്റിങ്ങലിൽ ജനനം. ഗവ.ആർട്‌സ്‌ കോളേജ്‌, യൂണിവേഴ്‌സിറ്റി കോളേജ്‌, കാലിക്കറ്റ്‌ സർവകലാശാല എന്നിവിടങ്ങളിൽ ഉപരിപഠനം.. മലയാളത്തിൽ എം.എ, എം.ഫിൽ ബിരുദങ്ങൾ. കേരളസാഹിത്യഅക്കാദമിയുടെ തുഞ്ചൻ സ്‌മാരക സമ്മാനം (1988) ലഭിച്ചിട്ടുണ്ട്‌. അങ്കണം കഥകൾ, ആറാം തലമുറക്കഥകൾ എന്നീ സമാഹാരങ്ങളിൽ കഥ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കൃതികൾഃ നിറം വീഴുന്ന വരകൾ (കഥകൾ), അലിയുന്ന ആൾരൂപങ്ങൾ (കഥകൾ), വാക്കിന്റെ സൗഹൃദം (നിരൂപണം). 1986 മുതൽ കാലടി ശ്രീശങ്കരാകോളേജിൽ അദ്ധ്യാപകൻ. വിലാസം പി.ആർ.ഹരികുമാർ, എം.എ., എം.ഫിൽ, ലക്‌ചറർ, മലയാളവിഭാഗം, ശ്രീശങ്കരാകോളേജ,​‍്‌ കാലടി -683574 website: www.prharikumar.com Address: Phone: 0484 462341 0484 522352/9447732352

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here