വാരൊളിപ്പൂന്തളികയാലെന്നെ-
മൂടുമീകാവ്യലേഖതൻ-
കീഴിൽ, സംഭ്രാന്ത മണ്ഡലങ്ങളെ
തോളിലേറ്റുന്ന മാത്രകൾ.
ദീപ്തവർണ്ണകമാനമായ് ഭ്രമ-
ണാത്മകമായ് കറങ്ങിയും
പിൻകഴുത്തിൽ, ശിരസ്സിൽ, തോളിന്റെ
രണ്ടു പാർശ്വവും ശീഘ്രമായ്
മിന്നൽപോൽ മറിഞ്ഞാടി സംഭ്രമ-
ചിന്തതന്നഗ്നി മൂശയിൽ.
മാന്ത്രികദിവ്യഭാവനകൾതൻ
കാവടിയാട്ടമാണിത്
ആദിമദ്ധ്യാന്തഹീനവിസ്‌തൃത-
നീലമാനത്തെ സന്ധ്യയിൽ
സൂര്യാ, ചന്ദ്ര, നക്ഷത്ര പ്രകാശിത-
മേഖലതൻ ധ്രുവങ്ങളെ
ഭാവനതൻ കമാനഭംഗിയായ്
തോളിലേറ്റുന്നൊരുത്സവം.
Generated from archived content: poem_may21.html Author: pp_janakikutti