പി.പി. ജാനകിക്കുട്ടിയുടെ ആറാമത്തെ കൃതിയായ ‘ഭൂമി ഒരു കാവ്യപ്രപഞ്ചത്തിൽ’ 64 കവിതകൾ സമാഹരിച്ചിരിക്കുന്നു. പീഢനങ്ങൾ സഹിച്ച് ജീവിതപ്പാതയിലൂടെ മുന്നേറുമ്പോഴും ഒരു നിറകൺചിരി എന്ന പ്രസാധകരുടെ അവകാശവാദം ആദ്യകവിതയായ മഴത്തുളളിയും കൊടുങ്കാറ്റുകളും എന്ന കവിതയിൽ തന്നെ തെളിഞ്ഞുകാണാം. കൊടുങ്കാറ്റുകളാഞ്ഞടിക്കുമ്പോഴും ഗ്രീഷ്‌മ സൂര്യന്മാർ കത്തിജ്വലിക്കുമ്പോഴും മഴത്തുളളിചില്ലിൽ ഇരുന്ന് മന്ദഹസിക്കുന്നു, ഒരു കോട്ടവും തട്ടാതെ. തുടർന്നു വരുന്ന പട്ടം പറപ്പിക്കുന്ന രസം, ഓർമ്മകളുമായൊരു കിന്നാരം തുടങ്ങിയ കവിതകളിലും ഈ ഒരു മനോഭാവം പ്രകടമായി കാണാം. ഇരുളിനെ വെല്ലുവാനുദിച്ച താരകത്തിന്റെ നുറുങ്ങുവെളിച്ചത്തിൽ ബാല്യകാലത്തിലേയ്‌ക്ക് തിരിച്ചു പോകുന്നതോടെ അരസികമായ ഗ്രീഷ്‌മകാലം അകന്നുപോവുന്നു എന്ന കല്‌പന സുന്ദരമായൊരു നിരീക്ഷണമാണ്. ഭാവസുന്ദരമായ കല്‌പനകൾ തുടർന്നുവരുന്ന കവിതകളിലുടനീളം കാണാം. അവയെല്ലാം ലളിതമായി പ്രതിപാദിക്കുന്നത് കൊണ്ട് വായന ദുർഗ്രഹമാകുന്നില്ല. അക്ഷീണമായ പരിശ്രമം കവയത്രിക്ക് കൂട്ടുണ്ടെന്നത് പുതിയ സൃഷ്‌ടികൾക്ക് കരുത്തേകും.
ഭൂമി ഒരു കാവ്യപ്രപഞ്ചം
പി.പി. ജാനകിക്കുട്ടി
പബ്ലിഃ അമ്മമലയാളം, വില – 35.00
Generated from archived content: book1_june25_08.html Author: pp_janakikutti