മലയാളം

പൊരി വെയില്‍ മണല്‍ തിരക –

ളകളും മരീചികകള്‍

മാനത്തു വെണ്‍മേഘ –

മലയുന്ന പ്രാന്ഹങ്ങള്‍ ,

പകലറുതികള്‍ ;രാവ്

നിറയുന്നയാമങ്ങ –

ളുന്നിദ്രമുടലുരുക്കുന്ന

കഠിന പ്രയത്നങ്ങ –

ളന്യനാടിന്നര്‍ഥ സംപുഷ്ടിയില്‍

വിറ്റുപെരുകും പ്രതീക്ഷ ക –

ളതിന്നിടയിലന്യോന്യ –

മുരുവിടാന്‍ നാവുകളില്‍

നേര്‍ത്ത നാലക്ഷരം .

മറുമൊഴികളെത്രനാം

മാറ്റുരക്കുന്നിവിടെ-

യതില്‍ നിന്ന് ഭിന്നമാ –

ണമ്മതന്‍മധുമൊഴി .

ജന്മ നാടകലെ;ജനനി തന്‍

സ്നേഹ വാത്സല്യങ്ങളകലെ –

യെങ്കിലുമാല്മാവി –

ലൂറു ന്നൊരേകാന്ത സാന്ത്വനം ,

തായ്മൊഴികള്‍;ജപതീക്ഷ്ണ-

മുള്‍ക്കാതിലോതിയോ-

രാദിത്യകീര്‍ത്തനം .

കൃഷ്ണ ശിലയുള്ളില്‍

തകര്‍ക്കുമുളിയൊച്ചക –

ലെണ്ണിപ്പെരുക്കുന്ന

സൈബര്‍ സംവാദങ്ങള്‍ ,

സതീര്‍ത്യരൊ പ്പം വീറുനിറയും

വിവര സാങ്കേതിക വിദ്യാ വിവാദങ്ങള്‍,

വൃത്തം മുറിച്ചരികില്‍ മുരളും

മുര്‍ത്ത കാവ്യമര്‍മരം,

മൌന ദിനാന്ധ്യങ്ങള്‍

കുത്തികുറിക്കും കുറിപ്പുകളില്‍

കൂടും പിടയും കുഞ്ഞുങ്ങളും

കുട്ടവൂം വിട്ടുപറന്ന

ദേശടനകിളിപേച്ചുകള്‍

പ്രിഥ്വി യിരുള്‍ നീലചുറ്റിശയിക്കെ

യുഷ്ണം പുകയ്ക്കുമകകാമ്പി-

ലര്‍ജുന വിഷാദയോഗം

അടര്‍ക്കളത്തില്‍; പിതാമഹ –

നാചാ ര്യനഗ്നിശരവര്‍ഷം

ശരിയേതു തെറ്റേതു

തിരിയാത്തോരാശ്ചര്യ –

മിത് യുദ്ധ കാണ്ഡം .

ജയിക്കുക എളുപ്പമല്ലെ-

ന്നറിവുപകരുവോരുള്ള്

നിറയ്ക്കുന്ന നിര്ദോഷഗീതകള്‍ !

ഗതകാല സുകൃതങ്ങളില്‍മേയു –

മോര്മ്മകളിലാദ്യാക്ഷരങ്ങള്‍

വിരല്‍ നൊന്തു ഹൃത്തില്‍ കുറിച്ച

കുടിപ്പള്ളിക്കൂടം,

ഗുരുവിന്‍ ഗുണപാഠങ്ങള്‍

ഗുണിതവുംഗര്‍വ്വുംപിഴച്ച

പ്രഭാതത്തി ലേല്‍ക്കേണ്ടിവന്ന

കരിഞ്ചെമ്പരത്തിതലപ്പിന്റെ

ശിക്ഷകള്‍ .

ശിഷ്ട മിന്നീയനന്ത യാനങ്ങളില്‍

പഴയൊരു പാട്ടായ്

പഴമൊഴികളായ്

പണ്ട് മുത്തശി ചൊന്നകഥകളായ്

കാവ്യ സന്ധ്യയില്‍ നിറയുന്ന

സംഗീത സൌഭാഗ്യമായ്

സപ്ത സ്വരങ്ങളുതിര്‍ക്കും

വിപഞ്ചിയില്‍

സാഗര നീലിമയില്‍ നിന്നിടക്കിടെ –

യോരം പുണരും തിരകള്‍ പോല്‍

വന്നു നിറയുന്നു ,

വന്ദ്യമാതാവാം ജന്മ ഭൂവിന്‍

വരദാനമാകുന്ന

മലയാളം !

Generated from archived content: poem1_nov1_12.html Author: peethan_k_vayanad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English