വശ്യപുളകിതയാം ‘ഹഡ്‌സന്റെ’* മാറിലൂടെ
ദൃശ്യയാനം ചെയ്‌തീടിൽ ദൃശ്യങ്ങളതികേമം.
ഇരുപാർശ്വത്തിൽക്കാണും നിബിഡവനങ്ങൾക്കു
പിരിഞ്ഞിരിപ്പാനതി-
ദുഃഖമുള്ളതായ്‌ത്തോന്നും.
ശരത്‌കാലാരംഭത്തിൽ കാൺമൂനാം മരങ്ങളും
ഒരുങ്ങീടുന്നു ഹിമപാതമേറ്റുവാങ്ങീടാൻ.
വിവിധ വർണങ്ങൾതൻ കൂടുകൾ പൊട്ടിത്തെറി-
ച്ചീവിധം ചമച്ചതാം ചാരുലതാഭംഗിയും.
ഓക്കുകൾ പലതരമെങ്ങുമേ കാണാമെന്നാൽ
തേക്കൊന്നുപോലുമില്ല ഈട്ടിയും തമ്പകവും.
മേപ്പിൾ മരങ്ങളുണ്ടിങ്ങാഞ്ഞിലിയില്ലെങ്കിലു-
മാപ്പിളുണ്ടൊരു തേൻമാവെങ്ങുമേ കാൺമാനില്ല.
മരങ്ങൾ പച്ചപ്പട്ടിങ്ങണിഞ്ഞു തുടങ്ങുമ്പോൾ
മനുഷ്യനുടയാടയുരിഞ്ഞു തുടങ്ങുന്നു.
മരങ്ങളുടുപ്പൂരി ഹിമപാതമേൽക്കുന്നു,
മനുഷ്യനുടുപ്പൂരി സംസ്‌കൃതി മറക്കുന്നു.
താപമണിതിനെല്ലാം ഹേതുവെന്നവർചൊല്ലും-
താപമീ സ്‌ത്രീവർഗ്ഗത്തെ മാത്രമായ് ഹനിക്കുമോ?
പാതയോരത്തും പഞ്ചനക്ഷത്രസൗധത്തിലും
പതഞ്ഞമർന്നീടുന്ന സാഗരതീരത്തിലും
പലവ്യഞ്ജനക്കടയ്‌ക്കുള്ളിലും കാണാമതു
പലവിധമാം രതിക്രീഡ കാട്ടും യുവാക്കൾ
ഏതു പൗരുഷത്തിലും നാരികേറിപ്പടരു-
മേതുമരത്തിന്മേലും ചുറ്റും കാട്ടുവള്ളിപോൽ.
അഴിമതിയുമഴിഞ്ഞാട്ടവും കലയാക്കു-
മഴകിയരാവണർ ഭരിക്കുന്നൊരു ഭാഗേ!
അധോലോകനാഥരും പെൺവാണിഭസംഘവും
വേധവിദ്യകൾ കാട്ടിപ്പാരിനെ ഭരിക്കുന്നു.
മതഭ്രാന്തിന്റെ ഭൂമിയായി മാറുന്നു ലോകം
മതന്യൂനപക്ഷങ്ങൾ ഞെരിക്കപ്പെട്ടീടുന്നു;
എങ്കിലും കാത്തീടുന്നു സംസ്‌കൃതിയെന്നുമിന്ത്യൻ
മങ്കമാർ പരിപാലിച്ചീടുന്നവർതൻ സ്‌ത്രീത്വം!
കെട്ടുറപ്പുള്ള നല്ല കുടുംബബന്ധങ്ങളും,
പട്ടിണിയേലുമവരടക്കും വികാരങ്ങൾ!
വിവിധ സംസ്‌കാരത്തിൻ കൂത്തരങ്ങാമീനാട്ടിൽ
വിവാഹബബന്ധങ്ങൾക്കു വിലയൊട്ടുമേയില്ല
ഉടുചേലയുരിഞ്ഞു മറ്റൊന്നണിയും പോലെ.
മടുപ്പില്ലിവർക്കിണക്കിളിയെ മാറ്റീടുവാൻ
അതിമൂല്യങ്ങളുള്ള ദേശത്തിൻ മക്കൾ പോലു-
മതിഥിയായൊരുനാൾ ഇങ്ങുവന്നുപെട്ടീടിൽ,
മൂല്യച്യുതിവരുന്നു മൂലവും മറക്കുന്നു,
കല്ലുപോലാകും മനം വെടിയും മനുഷ്യത്വം
സ്ഥിരമായ് ചേക്കേറിയോർ കാട്ടും വൈരുദ്ധ്യങ്ങളോ?
പരസംസ്‌കൃതികളെ അഭികാമ്യമാക്കുന്നു
മാനവരാശിക്കയ്യോ ശാപമായ്‌ത്തീർന്നീടുന്നു,
മനുഷ്യമൃഗങ്ങൾ തൻ ഗോഷ്‌ടികൾ പെരുകുന്നു.
മുഖമൂല്യങ്ങളുള്ള സംസ്‌കൃതി സൃഷ്ടിച്ചീടാൻ
നഖശിഖാന്തം നീതിലക്ഷ്യമായ്‌പ്പൊരുതേണം
മാനവികതക്കൊരു പൂരണമുണ്ടാക്കീടാ-
നിനിയും ജനിക്കേണം ക്രിസ്‌തുവും ശ്രീകൃഷ്ണനും!
Generated from archived content: poem2_apr18_07.html Author: peeter_neendur