മുഷ്‌ടിക്കകത്താണു ലോകം മുഴുവനെ-
ന്നിഷ്‌ടമായ് ചിന്തിച്ചുകാലം കഴിക്കവേ,
അഷ്‌ടിക്കു മുട്ടുന്ന മർത്ത്യരോ ചുറ്റിലും
നട്ടംതിരിയുന്ന ദൃശ്യമാണെങ്ങുമേ!
സൃഷ്‌ടിയിൽ വന്ന പിഴവാണിതെങ്കിലും
സ്രഷ്‌ടാവു കുറ്റങ്ങൾ മാറ്റാൻ തുനിഞ്ഞീല;
ഉളളവർക്കെല്ലാം സമൃദ്ധമായേകിയി-
ട്ടുളളുമാത്രം കനിഞ്ഞീനിരാലംബർക്ക്.
പട്ടിണിമൂലം വലയുന്നവർക്കായി
വിട്ടുകൊടുക്കുന്നു മാറാത്തരോഗങ്ങൾ;
രോഗവിമുക്തിക്കു മാർഗ്ഗമില്ലാത്തവർ
വേഗമണയുന്നു കാലപുരിയിങ്കൽ.
സമ്പന്നതക്കു നടുവിൽ വിലസുന്ന
വമ്പരോ പോർവിളിച്ചീടുന്നു ശിഷ്‌ടരെ;
‘ചിന്താമണി’ക്കായി മോഹം ജനിക്കുവോ-
രന്ത്യംവരേക്കുമലഞ്ഞുനടന്നിടും.
അസ്തിത്വദുഃഖാലമർന്നു നീങ്ങാതെ നീ
ആസ്തിബോധങ്ങളെ ചിത്തത്തിലേറ്റിയും
സ്വസ്ഥതയാർജ്ജിച്ചുമേകിയും മുമ്പോട്ടു
മസ്തിഷ്‌കശുദ്ധിവരുത്തി വാണീടുക.
Generated from archived content: poem1_july21_08.html Author: peeter_neendur