സ്‌മൃതി മാധുരി

അംഗനമാർക്ക്‌-

നഖമൊരാഢംബര-

മെന്നുംമുറിച്ചുമുരച്ചും,

കഴുകിയും,

വർണ്ണങ്ങൾ വാരി-

പ്പുതപ്പിച്ചു ലജ്ജാവ-

നമ്രമുഖിയായിരിക്കെ;

മൃദുലമായൊന്നു കടിച്ചു-

കടമിഴിക്കോണിലെ-

പൊന്നിൻ കിനാക്കളെ-

യോമനിച്ചോർമ്മതൻ-

മഞ്ഞുപുതഞ്ഞ-

നിലത്തു പെരുവിര-

ലൂന്നിവരയ്‌ക്കും-

നഖചിത്രവും പിന്നെ,

സാരസപത്രങ്ങളിൽ-

നഖത്താൽ പ്രേമ-

കാവ്യം രചിക്കും യുവത്വവും!

എന്തെന്ത്‌ ഭാവനാ-

ലോകങ്ങളും ഭാവസാന്ദ്രമാം-

ജീവിതത്തിന്റെ-

തരളമുഹൂർത്തവും,

കാലദേശങ്ങളും,

ജാതി മതം ഭാഷയാദിയാം-

വേലികൾ തീർക്കുമതിർത്തിയും-

തട്ടിത്തകർത്ത്‌-

ഹൃദയബന്ധങ്ങൾക്ക്‌-

ശക്തിപകരും പ്രണയ സായാഹ്‌നവും,

എന്റെ കുഴിഞ്ഞ-

കപോലങ്ങളിൽ പോലു-

മെന്തിനോ ചാർത്തുന്നു-

കുങ്കുമ ശോണിമ!

Generated from archived content: poem2_july2.html Author: patyam_viswanath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here