ദുബായ്‌ഃ ആത്‌മീയമായ ഏകാന്തതയെ കാവ്യാനുഭമാക്കിമാറ്റിയ മഹാപ്രതിഭാശാലിയായിരുന്നു പാറപ്പുറത്തെന്ന് പ്രശസ്‌ത നോവലിസ്‌റ്റ് പെരുമ്പടവം ശ്രീധരൻ അഭിപ്രായപ്പെട്ടു.
പാറപ്പുറത്ത് ഫൗണ്ടേഷൻ സംഘടിപ്പിച്ച പാറപ്പുറത്ത് അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പെരുമ്പടവം.
പാറപ്പുറത്ത് തന്റെ അനുഭവങ്ങളുടെ നീരുറ്റി തൂലികയിലാക്കി എഴുതുകയായിരുന്നു. താൻ വസിച്ചിരുന്ന കുന്നം ഗ്രാമത്തിലെ ജീവിതങ്ങളായാണ് മിക്ക കഥാപാത്രങ്ങളും അനുവാചക മനസ്സുകളിൽ ജീവിക്കുന്നത്. താൻ വളർന്ന ഭൂമികയും താൻ സഹകരിച്ച മേഖലകളും പാറപ്പുറത്തിന്റെ ഇതിവൃത്തങ്ങൾ വികസിക്കുവാൻ വേണ്ട വെള്ളവും വളവും നൽകി.
സാഹിത്യ ലോകത്തെ സൗമ്യനായ ഒരു വ്യക്തിത്വമായിരുന്നു പാറപ്പുറത്ത്. ചലച്ചിത്രരംഗം അദ്ദേഹത്തിന് മറ്റൊരു മുഖവും കൂടി കൊടുത്തു. സാഹിത്യലോകത്തെ ദുഷ്‌പ്രവണതകൾ പിന്നിലാക്കിയ അദ്ദേഹത്തിന്റെ മാസ്‌റ്റർ പീസ് നോവലായ അരനാഴികനേരം സിനിമയായപ്പോൾ മികച്ച തിരക്കഥക്കുള്ള ദേശിയ അംഗീകാരം നേടി. അങ്ങനെ കാലം കണക്കു പറഞ്ഞു. ഇതിൽ നിന്നും വെളിവാകുന്നത് പ്രതിഭകളെ ഒരിക്കലും തളർത്താനാകില്ലെന്നാണ് പെരുമ്പടവം അഭിപ്രായപ്പെട്ടു.
പോൾ ജോർജ് പാവത്തേരിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റോജിൻ പൈനുംമൂട്, സുനിൽ പാറപ്പുറത്ത്, മിനി മാത്യു വർഗ്ഗീസ്, റെജി ജേക്കബ്, പുന്നയ്‌ക്കൽ എന്നിവർ പ്രസംഗിച്ചു.
പ്രവാസികൾക്കായി ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രഥമ പാറപ്പുറത്ത് സ്‌മാരക ചെറുകഥ അവാർഡിന് അർഹനായ ഫിലിപ്പ് തോമസിന് 10001 രൂപയും പ്രശസ്‌തി പത്രവും ശിൽപവുമടങ്ങുന്ന അവാർഡ് പെരുമ്പടവം ശ്രീധരൻ സമ്മാനിച്ചു. നൂറിലേറെ കഥകളിൽ നിന്നുമാണ് ഫിലിപ്പിന്റെ ‘ശതഗോപന്റെ തമാശകൾ’ അവാർഡിനർഹമായത്.
ചെറുകഥാ മത്സരത്തിനു ലഭിച്ച കഥകളിൽ നിന്നും തെരഞ്ഞെടുത്ത 16 കഥകളുടെ സമാഹാരമായ ‘എണ്ണപ്പാടങ്ങൾക്ക് പറയാനുള്ളത്’ എന്ന കഥാസമാഹാരം റെജി ജേക്കബ് പുന്നയ്‌ക്കലിനു നൽകി പെരുമ്പടവം നിർവ്വഹിച്ചു. അവാർഡ് ജേതാവ് ഫിലിപ്പ് തോമസ് മറുപടി പ്രസംഗം നടത്തി. ജെസ്‌റ്റി ജേക്കബ് ദേശീയഗാനം ആലപിച്ചു.
ഷാജി ഹനീഫ്, പ്രവീൺ വേഴക്കാട്ടിൽ, സ്‌റ്റാൻലി മലപ്പുറത്ത്, മേഴ്‌സി പാറപ്പുറത്ത്, എബ്രഹാം സ്‌റ്റീഫൻ, മോൻസി ജോൺ എന്നിവർ നേതൃത്വം നൽകി.
Generated from archived content: news1_jan13_10.html Author: parappurath_foundation