പാരിതില്‍ സുന്ദരഭൂമിയെന്നോതുമീ..
ഭാരതാംബതന്‍ പെണ്‍മക്കള്‍ നാം.
പറയുവാനേറെയുണ്ടതിനാല്‍ തന്നെയും…
പറയാതെ വയ്യ ഈ തൂലികയ്കുും.
ഭൂവില്‍ സുരക്ഷിത സ്ഥാനമാണല്ലോ..
മാതാവു തന്നുടെ ഗർഭപാത്രം.
ഗർഭപാത്രത്തിന്റെ ഉള്ളിലായാല്‍ പോലും..
രക്ഷയില്ലാതുഴറുമീ പെണ്‍മക്കള്‍ നാം.
കാരുണ്യമൂർത്തിമ ഭാവമാം മാതാവ്..
പെണ്‍ഭ്രൂണ ഹത്യയ്കൊരുങ്ങിടുന്നു.
ജന്മം നല്‍കുന്ന കൈകളാല്‍ ഹനിക്കുന്നു..
മാതാപിതാക്കള്‍ തൻ പെൺഭ്രൂണത്തെ.
അവിടുന്നു രക്ഷയായ് ഭൂവിൽ പിറന്നാലൊ..
ബാലപീഢ , പിന്നെ പക്ഷാഭേദം.
വിദ്യയില്‍ ,വസ്ത്രത്തില്‍ ,സ്നേഹത്തില്‍,
എന്തിന് ആഹാരത്തില്‍ പോലും പക്ഷാഭേദം.
കൌമാരമായാലൊ കഴുകന്‍ കണ്ണുമായ് ..
ചുറ്റും നിരക്കുന്നു ഘാതകന്‍മാര്‍.
ഏകയായിപ്പോയാല്‍ ഇരുളിന്റെ മറവിലായ്..
റാഞ്ചി പറക്കുമീ ഘാതകന്‍മാര്‍.
മധുരമാം ജീവിത സ്വപ്നങ്ങളുമായ്..
കല്യാണമണ്ഡപമേറിടുന്നു.
ജീവിതത്തിലേക്കു കടന്നാലൊ പിന്നയീ..
സ്ത്രീധനം പിന്നാലെ കൂടിടുന്നു.
വാര്‍ദ്ധക്യമായികഴിഞ്ഞാലൊ ജീവിതം ..
നരകതുല്യമായിമാറിടുന്നു.
മക്കള്‍ക്കായ് ജീവിച്ച മാതാവിനെ മക്കള്‍..
വൃദ്ധസദനത്തില്‍ വലിച്ചെറിയും.
എവിടെയാണു രക്ഷ?, ഭാരതാംബേ പറയൂ…
എവിടേക്കു പോകും നിന്‍ പെണ്‍മക്കള്‍ നാം??
ഒരു ചെറിയ കൈതാങ്ങു തന്നാല്‍ മനുജരേ..
ഉയരത്തില്‍ എത്തിടും ഈ ഞങ്ങളും.
കല്‍പനാ ചൌളയും, ഇന്ദിര ഗാന്ധിയും
ഭാരതാംബ തന്‍ പെണ്‍മക്കളല്ലോ….
മാതാപിതാക്കളേ.., ഭാരതസമൂഹമേ..
അനുവദിക്കൂ ഞങ്ങളെ ജീവിക്കുവാന്‍.
Generated from archived content: poem1_nov24_14.html Author: panku_joby