കണ്ണീരുപ്പ്‌

ത്തരമൊരു ഉത്തരവ്‌ പ്രതിഷേധങ്ങളെ തുടർന്ന്‌ പിൻവലിക്കുകയുണ്ടായി. സംസ്ഥാനത്ത്‌ ഇരുചക്രവാഹനകാർക്ക്‌ ഹെൽമറ്റ്‌ ഇടയ്‌ക്കിടെ നിർബന്ധമാക്കാറുണ്ടായിരുന്നു. പാലിച്ചു കാണാതാകുമ്പോൾ, നിയമങ്ങളെല്ലാം ഇപ്പോഴും നിലവിലുണ്ടോയെന്നു സംശയിച്ചുപോകും. പൊതുനിരത്തിലെ പുകവലിയും അപ്രകാരം തന്നെ. നിയമങ്ങളുടെ അഭാവമല്ല; നിയമപാലകരുടെ പിടിപ്പുകേടുമല്ല ഇതിനു കാരണം. അടിസ്ഥാന പ്രശ്‌നങ്ങൾക്കു പരിഹാരം കാണാതെ, കേവലം ഉപരിപ്ലവമായ കാര്യകാരണങ്ങളാൽ നിയമനിർമ്മാണം സൃഷ്‌ടിക്കപ്പെടുന്നതു കൊണ്ടാണ്‌ യഥാർത്ഥത്തിൽ നിയമം അനുസരിക്കേണ്ട പൗരൻമാർ അവ തൃണവൽക്കരിക്കുന്നത്‌.

അപകടങ്ങളൊഴിവാക്കി റോഡുഗതാഗതം സുഗമമാക്കാൻ വാഹനപ്പെരുപ്പത്തിനു ആനുപാതികമായ പൊതുനിരത്തുകളുടെ വിസ്‌തൃതിയിലും സൗകര്യങ്ങളിലുമുളള ആധിക്യമാണുണ്ടാകേണ്ടത്‌. വാഹനയുടമകളിൽ നിന്ന്‌ കാലാകാലങ്ങളിൽ നികുതിയിനങ്ങൾ കൃത്യമായിത്തന്നെ പിരിച്ചെടുക്കുമ്പോഴും ഗതാഗതസൗകര്യങ്ങൾ വർദ്ധിക്കുന്നില്ല. റോഡപകടങ്ങളുടെ അടിസ്ഥാനകാരണങ്ങൾ ഇതായിരിക്കെ, ഹെൽമെറ്റ്‌ മാത്രം ധരിച്ച്‌ തലയെങ്കിലും രക്ഷപ്പെടുത്തിക്കൊളളുവെന്നാണോ വിവക്ഷിക്കുന്നത്‌? തലവേദനയ്‌ക്കു നിദാനമായ മാനസികസമ്മർദ്ദങ്ങളുടെ മൗലിക കാരണങ്ങൾ കണ്ടെത്തി പരിഹാരം കാണാതെ, ചില ഔഷധസേവകൊണ്ട്‌ സംവേദനക്ഷമങ്ങളായ നാഡീവ്യവസ്ഥയെ മരവിപ്പിക്കുകയോ, ഉത്തേജിപ്പിക്കുകയോ ചെയ്‌തുകൊണ്ടുളള താല്‌ക്കാലിക പരിഹാരങ്ങളാണ്‌ പലപ്പോഴും അനുവർത്തിക്കപ്പെടുന്നത്‌.

അയഡിൻ ഉപയോഗിക്കാത്തതാണത്രെ അടിസ്ഥാനപരമായി ഗോയിറ്റർ രോഗത്തിനു കാരണം. ഭൂമിശാസ്‌ത്രപരമായി ചിലയിടങ്ങളിൽ മാത്രം വ്യാപകമായി കാണപ്പെടുന്ന ഈ രോഗത്തിനു രാജ്യമെമ്പാടുമുളളവർ അയഡിൻ ചേർത്ത ഉപ്പ്‌ കഴിക്കേണ്ടതുണ്ടോ?

താരതമ്യേന ഏറ്റവും വിലക്കുറവിൽ ലഭിക്കാവുന്ന കറിയുപ്പ്‌, അയഡിൻ ചേർത്തുവെന്ന പേരിൽ വലിയ വിലയ്‌ക്കാണു വില്‌ക്കപ്പെടുന്നത്‌. കുചേലന്റെയും കുബേരന്റെയും രുചിഭേദങ്ങളിൽ ഒരുപോലെ അനിവാര്യമായ ഈ കടൽസമ്പത്തിന്റെ വിലവർദ്ധനവ്‌ സാധാരണക്കാരുടെ പലവ്യഞ്ഞ്‌ജന ബജറ്റിൽ താളം തെറ്റിയിരിക്കുന്നതിൽ പങ്കുവഹിക്കുന്നു. അയഡിൻ ചേർത്ത ഉപ്പ്‌ വിതരണം ചെയ്യുന്നത്‌ ‘സ്വകാര്യ’മായൊരിടപാട്‌ എന്ന നിലയിൽ ലാഭക്കൊതി മൂത്ത്‌ മറ്റു മായങ്ങളും ഇതിൽ വന്നുചേർന്നുകൂടെന്നുമില്ല.

ഉപ്പളങ്ങളിൽ കണ്ണീരുപ്പുകൂടി ചേർക്കുംവിധം ഉപ്പളത്തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കുകയാണ്‌ ഈ സ്വകാര്യവൽക്കരണം. മുതലാളിത്ത ദല്ലാളൻമാർ ആവശ്യപ്പെടുന്ന വിലക്ക്‌ എത്ര വില കുറച്ചും ഉപ്പ്‌ വിറ്റു കൈയൊഴിക്കേണ്ട സാഹചര്യം തൊഴിലാളികൾക്കു സംജാതമാകുന്നു. അവർക്ക്‌ വിറ്റഴിക്കാൻ നിയമപരമായി വേറെ മാർഗ്ഗങ്ങളില്ലല്ലോ.

ന്യായവിലയ്‌ക്ക്‌, ഉപ്പളങ്ങളിൽനിന്ന്‌ ഉപ്പ്‌ ശേഖരിച്ച്‌ അയഡിൻ ചേർത്ത്‌ അന്യായമല്ലാത്ത വിലക്ക്‌ വിതരണം ചെയ്യേണ്ടുന്ന സാഹചര്യം ഒരുക്കുകയാണ്‌ സർക്കാർ ചെയ്യേണ്ടത്‌. അതു സാധ്യമല്ലെങ്കിൽ രണ്ടുതരം ഉപ്പും മാർക്കറ്റിൽ ലഭ്യമാക്കി ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തിനു വിട്ടുകൊടുക്കുകയെങ്കിലും വേണം. മദ്യവും സിഗരറ്റും ആരോഗ്യഹാനികരങ്ങളായിരുന്നിട്ടും അവ നിരോധിക്കാതെ ‘മുന്നറിയിപ്പുകൾ’ മാത്രം നൽകികൊണ്ട്‌ നിയമനിർമ്മാതാക്കൾ കൈ ശുദ്ധീകരിച്ചിരിക്കുകയാണല്ലോ.

നമുക്കിപ്പോൾ സൗജന്യമായ വായുവും വെളളവും മലിനമാണെന്നും അനാരോഗ്യകരമാണെന്നും നാളെ ‘കണ്ടെത്തുക’യും, അവ ശുദ്ധീകരിച്ച്‌ ബോട്ടിലുകളാക്കി വലിയ വില്‌പനച്ചരക്കായി നാളെ നമ്മുടെ മുന്നിൽ എത്തുന്ന കാലം അതിവിദൂരമല്ല. നമ്മുടെ സുഖഭോഗാസക്തിയും ഉപഭോഗസംസ്‌കൃതിയും പ്രകൃതിയെ എങ്ങനെയും കൈകാര്യം ചെയ്യാമെന്ന തോന്ന്യാസങ്ങളിലേക്ക്‌ എത്തിച്ചിരിക്കുന്നു. ഓസോൺ പാളിയിലെ വിടവുകളും, ആഗോളതാപനവും, മഞ്ഞുമലകളുടെ ഉരുകിയൊലിപ്പും, കടൽ വിസ്‌തൃതിയുടെ വർദ്ധനവും, നഗരമാലിന്യങ്ങളുടെ വിനാശകരമായ ആധിക്യവും, വർഷപാതം വേണ്ടത്ര ഉണ്ടായിട്ടും വേനലിനൊപ്പം കടന്നുവരുന്ന വരൾച്ചയും, ജൈവവ്യവസ്ഥയുടെ വേരോട്ടം ഇല്ലാതാക്കുന്ന പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളുടെ ഭീകരമായ സാന്നിധ്യവും മറ്റും മറ്റും…. ഭൂമി സർവ്വംസഹയൊന്നുമല്ല. വ്രണപ്പെട്ട ഭൂമാതാവിന്റെ ശാപങ്ങൾ ഇങ്ങനെയൊക്കെയാകും വേട്ടയാടാൻ പോകുന്നതെന്ന ബോധോദയം നമുക്കെന്നാണോ ഉണ്ടാവുക?

പുതിയ ഉപ്പു സത്യാഗ്രഹങ്ങൾ പുതിയ സ്വാതന്ത്ര്യ വിചിന്തനങ്ങൾക്കുളള ആഹ്വാനങ്ങളാകട്ടെ. “നാം, നമ്മുടെ ഭൂമി, നമ്മുടെ ജീവിതം” എന്നതാകട്ടെ അഭിനവ മുദ്രാവാക്യം.

Generated from archived content: essay_nov2_05.html Author: p_ubaidu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English