മത്സ്യം

ഈ പുഴയിലൊരു,

നിറമുളള മീനായ്‌,

മുങ്ങിയും, പൊങ്ങിയും,

നീന്തിക്കഴിയുന്നു ഞാൻ.

നനഞ്ഞ ജീവിതവും,

നനയാത്ത മോഹവും,

നാറുന്ന ജന്മവുമാ-

ണെന്റെ – ദുർവിധി.

നിറമുളള വാക്കുകൾ,

കോർത്തിട്ട ചൂണ്ടകൾ,

കുരുക്കാനടുക്കുമ്പോൾ,

തെന്നിമാറുന്നു ഞാൻ.

കരുത്തുറ്റ കൈകൾ,

വീശുന്ന വലകളിൽ,

വീഴാതിരിക്കുവാൻ,

വിറപൂണ്ടൊളിക്കുന്നു.

മുകളിലേക്കൊന്നെ-

നിക്കുയരുവാനാവില്ല,

കൊറ്റികൾ തപസ്സാണ്‌,

കരയിലുറങ്ങാതെ.

തെന്നിമാറിയും,

ചേറിലൊളിച്ചും,

നാവില്ലാതെയുമീ-

ജീവിതമെത്രനാൾ…?

പുഴയൊരു കടലല്ല,

കാലത്തിൻ കരുത്തല്ല,

പുഴകലങ്ങിയാൽ,

കരയിൽ ഞാൻ പിടയും.

കാമം പുരട്ടിവരും,

കഴുകൻ ചുണ്ടുകൾ,

കൊത്തിവലിക്കും,

കലപിലകൂട്ടും.

അന്നേരമെൻ ജന്മ-

മാർക്കോ ഇരയാകാൻ,

വിധിക്കപ്പെട്ടതെന്ന,

സത്യത്തിൽ ഞാൻ ദഹിക്കും.

Generated from archived content: poem_matsyam.html Author: ozhuku_satyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here