ഒരു കവിത പോലും പിറക്കാതെ
ഒരു കവിതപോലും പിറക്കാതെയിന്നിന്റെ
തിരുമിഴിയടഞ്ഞുപോകുന്നു
പല കവിതയോർത്തിട്ടും ഇന്നലെകൾ മനസ്സിന്റെ
മൃതഗാനമാലപിയ്‌ക്കുന്നു.
ഒരു സ്‌മൃതിക്കുളളിലായ് കനവിരുന്നാടുമൊരു
ഊഞ്ഞാലിറുന്നു വീഴുന്നു
ഒരു ബന്ധമോർമ്മയിൽ ഹവനാവശിഷ്‌ടമാം
ചുടുചാരമായിമാറുന്നു
പല വഴികളോരോന്നു മിണയുമൊരു ജീവിത-
ചുടുകാട്ടിൽ ജീവനെരിയുന്നു.*
ഒരു രാശി സംക്രമണ വേഗത്തിലൊരു ജനന-
കളനാദമിവിടെയുയരുന്നു
പല മരണ കാഹളധ്വനി വീചിവേഗത്തിൽ
ഉയിരുകൾ നേടിയകലുന്നു
ഒരു വ്യഥിത ഹൃദയത്തിലോർമ്മകളെറുമ്പായി
തെരുതെരെയിഴഞ്ഞുകയറുന്നു
പല നിരവൽ പാടി പതംവന്ന വേദനയിൽ
ഉഷഃസ്വപ്‌നമൊന്നു തെളിയുന്നു.
അതിവിദൂരത്തിലൊരു മൃഗതൃഷ്‌ണ ദാഹത്തിൻ
ശമനത്തിനായ് വിളിയ്‌ക്കുന്നു
ഒരു ദുഃഖമൊരുലയന രുചിയിൽ സുഖത്തിലിട-
മുറിയാതെവാർന്നു പോകുന്നു.
Generated from archived content: poem_orukavitha.html Author: ondineshan1
Click this button or press Ctrl+G to toggle between Malayalam and English