കഥാബീജം

പതിവ് സമ്പ്രദായമനുസരിച്ച് ഒന്നുകില്‍ൽ റെയില്‍വെ സ്റ്റേഷനില്‍ അല്ലെങ്കില്‍ ബസ്റ്റാന്റില്‍ അതുമല്ലെങ്കില്‍ തീവണ്ടിയാത്രയ്ക്കിടയില്‍… ഇവിടെയൊക്കെയാണല്ലോ സാധാരണ കഥാസന്ദര്‍ഭങ്ങള്‍ വീണു കിട്ടുന്നത്.അങ്ങനെ വിശ്വസിച്ചാണ് നമ്മുടെ യുവകഥാകൃത്തും കാലേകൂട്ടി റെയില്‍വെ സ്റ്റേഷനിലെത്തിയത്.ചെന്നപ്പോള്‍ തന്നെ എന്തോ പന്തികേട് മണത്തു. പതിവ് തിരക്കും ബഹളവുമൊന്നും കാണാനില്ല. വിരലിലെണ്ണാന്‍ പോലും തികയാത്ത ആളുകള്‍ അങ്ങുമിങ്ങും നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഏതെങ്കിലും തീവണ്ടികടന്നു പോയതു കൊണ്ടാകാം തിരക്ക് കുറവെന്ന് കരുതി ഒരു ബെഞ്ചിന്റെ മൂലയില്‍ മാറി ഇരിപ്പുറപ്പിച്ചു. അപ്പോഴാണ് പ്ളാറ്റ്ഫോം ടിക്കറ്റ് എടുത്തിട്ടില്ലല്ലോ എന്ന കാര്യം ഓര്‍മ്മ വന്നത്. ഇനി ഏതായാലും എഴുന്നേറ്റ്പോയി ടിക്കറ്റെടുക്കാനൊന്നുംവയ്യ. പിടിക്കുന്നെങ്കിള്‍ പിടിക്കട്ടെ. അങ്ങനെയെങ്കിലും ഒരുകഥാബീജം കിട്ടുന്നെങ്കില്‍ അതുമായി. കാത്തിരിപ്പ് നീണ്ടെങ്കിലും തീവണ്ടിയുടെ മൂളല്‍ മാത്രം കേള്‍ക്കാനില്ല. മഞ്ഞു വീഴാന്‍ തുടങ്ങുന്നു…..ചായക്കടയില്‍ കയറി ഒരു ചായ കുടിക്കാം! .കാര്യവും തിരക്കാമല്ലോ.

‘’പാളം ഇരട്ടിപ്പിക്കല്‍ നടക്കുന്നത് കാരണം രണ്ടുദിവസത്തേക്ക് ഈ വഴിയുള്ള ട്രെയിനുകളെല്ലാം വഴി തിരിച്ചു വിട്ടിരിക്കുകയാ സാറേ’’ കടക്കാരന്‍ പറഞ്ഞത് കേട്ടപ്പോള്‍ കഥാകൃത്തിന് തോന്നി കഥാബീജവും തിരക്കിനടക്കുന്നതിനിടയില്‍ വല്ലപ്പോഴുമെങ്കിലും പത്രം വായിക്കുന്നതും നല്ല കാര്യമാണ്. ചായകുടിച്ചു കഴിഞ്ഞിട്ടും ആശയക്കുഴപ്പം തീര്‍ന്നില്ല. ഇനി എന്താണൊരു വഴി. വാര്‍ഷികപ്പതിപ്പിന് കഥ അയക്കേണ്ട അവസാന ദിവസം നാളെയാണ്. അതിനു മുമ്പ് ആരെയെങ്കിലും കൊന്നിട്ടായാലും കഥാബീജമുണ്ടാക്കിയേ പറ്റൂ.

കടയില്‍ നിന്നും പുറത്തിറങ്ങി ഒന്നുകൂടി സ്റ്റേഷന്‍ പരിസരം വീക്ഷിച്ചു. അതാ ഒരു ബെഞ്ചിന്റെ അരികില്‍ ഹതാശനായിരിക്കുന്ന ഒരു ചെറുപ്പക്കാരന്‍. ഏതായാലും അയാള്‍ക്ക് പിന്നില്‍ ഒരു കഥ കാണാതിരിക്കില്ല. പാവം ഏതെങ്കിലും തീവണ്ടിയില്‍ പോകാന്‍ വന്നതാകണം. അല്ലെങ്കില്‍ ജീവിതം മടുത്ത് ചാടാന്‍ വന്നതാകാനും മതി. ’’നമസ്ക്കാരം’’ … കഥാകൃത്ത് അഭിവാദ്യം ചെയ്തു. അയാള്‍ ഒന്നും മിണ്ടിയില്ല.

’’എവിടെ പോകാന്‍ വന്നതാണ്’’ കഥാകൃത്ത് ചോദിച്ചു. ‘’എവിടേക്കെങ്കിലും’’ അയാളുടെ മറുപടി കേട്ടപ്പോള്‍ കഥാകൃത്ത് സംശയിച്ചു, കഥ കൈവിട്ട് അത്യന്താധുനികതയിലേക്കെങ്ങാനും വഴുതിപ്പോകുകയാണോ.

‘’ഈ വഴി വണ്ടിയൊന്നുമില്ല.’’

അറിഞ്ഞില്ലെങ്കില്‍ അറിഞ്ഞോട്ടെ എന്ന മട്ടില്‍ കഥാകൃത്ത് പറഞ്ഞു.

‘’അറിഞ്ഞു സുഹൃത്തേ,അതിന്റെ വിഷമത്തിലിരിക്കുകയാണ് ഞാന്‍. എത്രയോ ദിവസമായി ഒരു കഥാബീജം തിരക്കി നടക്കുകയാണെന്നോ…. അവസാനശ്രമമെന്ന നിലയിലാണ് ഇവിടെയെത്തിയത്. അതിങ്ങനെയുമായി.’’ നിരാശയോടെ അയാള്‍ പറഞ്ഞു.

കൂടുതല്‍ പരിചയപ്പെടാന്‍ നില്‍ക്കാതെ , കൂടുതല്‍ മഞ്ഞ് വീഴും മുമ്പേ കഥാകൃത്ത് റെയില്‍വേ സ്റ്റേഷന്‍ വിട്ടു.

Generated from archived content: story2_jan3_2014.html Author: nina_mannancheri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസസ്നേഹം
Next articleനീതി
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here