അരുത്‌

ഉറക്കം നടിക്കുന്ന

തീരങ്ങളുടെ മൗനത്തിൽ നിന്നു

യാത്രയാവുമ്പോൾ

പെയ്യാൻ മടിക്കുന്നൊരു

കാർമേഘക്കോളിന്റെ

നിസ്സഹായതകളിലേക്കു

നീ, കണ്ണുകളാഴ്‌ത്തരുത്‌

എണ്ണിത്തീർക്കാൻ കഴിയാതെ പോയ

മഞ്ചാടി മണികളെക്കുറിച്ച്‌

ഇനി നീ ചോദിക്കരുത്‌…

മറുപടിയില്ലാതെ പോയ

വാക്കുകളുടെ നിശ്വാസം

എന്റെ തൊണ്ട തടയുമ്പോൾ

മിഴികളിൽ നിന്നു

വിശ്വാസത്തിന്റെയാഴമളക്കാൻ

നീ ശ്രമിക്കരുത്‌…

മഞ്ഞു പെയ്യുന്ന

സ്വപ്‌നത്തിന്റെ താഴ്‌വരയെക്കുറിച്ച്‌

എന്റെ ഇടനാഴിയുടെ

ഇരുളിൽ നിന്നു നീ സംസാരിക്കരുത്‌….

കനത്ത കാലടികളമരുന്ന

ഭീതിയുടെ അന്തഃപുരങ്ങളിൽ നിന്നു

പകൽ കിനാവുകളിലൂർന്ന

നിന്റെ കവിതകളെക്കുറിച്ച്‌

നീയാവേശം കൊളളരുത്‌…

പരസ്‌പരം വഞ്ചിച്ച

കാലടിപ്പാടുകളുളള

നിലാവിന്റെ വഴികളിൽ നിന്ന്‌

സാന്ത്വനിപ്പിക്കാനൊരു വാക്കും

ഒരു ശബ്‌ദവും

നീ കടമെടുക്കരുത്‌…

വഴി മാഞ്ഞുപോയ

വടുക്കളിലമർത്തിച്ചവിട്ടി

ഒരു തുമ്പപ്പൂവിന്റെ ചിരിയെക്കുറിച്ച്‌

നീ വാചാലനാവരുത്‌….

കുളിരൂർന്നു പോയ

ഒരു പുലരിയിൽ

കഥ മറന്നുപോയ

ഒരു രാത്രിയിൽ

വിളിക്കാൻ മറന്നുപോയ

സുഖദമായൊരു വാക്കിൽ

എടുക്കാൻ മറന്നിട്ട

ഇത്തിരി തൂവലുകളിൽ

മിഴികളിൽ, മഴയിൽ

ഇനി നീ എന്റെ ഗദ്‌ഗദം

തേടരുത്‌….

Generated from archived content: poem1_feb10.html Author: nikhila_nl

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here