മാടിവിളിച്ചപ്പോൾ മടിച്ചിരിക്കാതെ,
കള്ളച്ചിരികളിലെ കൊള്ളിയാന്റെ
പ്രതീക്ഷിക്കാത്ത വരവറിയാതെ,
മൗനങ്ങൾ തീർത്ത മൗഢ്യമറിയാതെ
സഞ്ചരിച്ച നാഴികകളുടെ എണ്ണമറിയാതെ
വഴികളിലെ വളവുകളറിയാതെ
കയറിപ്പോയ കടത്തുകളെ കണക്കിലെടുക്കാതെ
കൽപ്പനകളിലെ കയ്പറിയാതെ
കേൾക്കേണ്ട കേൾവികൾക്ക് ചെവികൊടുക്കാതെ
കാണേണ്ട കാഴ്‌ചകളിൽ കണ്ണ് തളയ്‌ക്കാതെ
അവളുടെ മനസ്സിന്റെ ആഴമറിയാത്ത
കയങ്ങളുടെ കുരുക്കിൽപ്പെട്ട്
ഞാൻ മുങ്ങിച്ചത്തു.
Generated from archived content: poem1_nove16_05.html Author: nazeer-seenalayam