ശലഭങ്ങളുടെ പകൽ – 5

This post is part of the series ശലഭങ്ങളുടെ പകൽ

Other posts in this series:

  1. ശലഭങ്ങളുടെ പകൽ – 9
  2. ശലഭങ്ങളുടെ പകൽ – അദ്ധ്യായം ഒമ്പത്‌
  3. ശലഭങ്ങളുടെ പകൽ – അദ്ധ്യായം എട്ട്‌

ടൗണിലുളള ‘താളം’ എന്ന ഒരു ഓർക്കസ്‌ട്ര ടീമിന്‌ പരിപാടിയുളളപ്പോൾ സുനിൽ ഗിത്താറിസ്‌റ്റായി പോകാറുണ്ട്‌. അന്ന്‌ സുനിലിന്‌ ഒരു പ്രോഗ്രാമുണ്ടായി രുന്നു പട്ടണത്തിൽ. ഏതോ സംഘടനയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച്‌ നടത്തുന്നതാണ്‌ ആ ഗാനമേള. ഗാനമേളയ്‌ക്കുശേഷം കാണാമെന്ന്‌ സുനിൽ നേരത്തേ പറഞ്ഞുവച്ചു. ടോമിനോടൊപ്പം നേരെത്തേതന്നെ കൃഷ്ണൻ ടൗണിലെത്തി. മഴമാറി ആകാശം തെളിഞ്ഞതോടെ ടൗണിൽ കറങ്ങിനടക്കുക രസമായിരുന്നു.

 

ഗാനമേളയുടെ സമയവും കഴിഞ്ഞ്‌ കുറച്ചുകൂടി വൈകിയാണ്‌ അവർ ടൗൺഹാളി ലെത്തിയത്‌. അല്ലെങ്കിൽ സമ്മേളനം കഴിഞ്ഞിട്ടുണ്ടാവില്ല. ഘോരഘോരപ്രസംഗങ്ങളും മറ്റും സഹിച്ചിരിക്കേണ്ടി വരികയും ചെയ്യും. പുറത്തിറങ്ങി നില്‌ക്കാമെന്നു വച്ചാൽ ഉച്ചഭാഷിണികളും വെറുതെ വിടില്ല. ഗാനമേള നന്നായിരുന്നു.

 

രണ്ടുമൂന്നു പാട്ടുകൾക്കുശേഷമാണ്‌ ആ പെൺകുട്ടി പാടാൻ വന്നത്‌. നല്ല മുഖപരിചയം തോന്നി കൃഷ്ണന്‌. കുറെ ആലോചിച്ചിട്ടും ആരെന്ന്‌ ഒരു പിടിയും കിട്ടിയില്ല അയാൾക്ക്‌. അവസാനം ടോമിനോട്‌ അന്വേഷിക്കേണ്ടിവന്നു. “ഓ, നീ വല്യ പുണ്യാളനൊന്നും ചമയണ്ട. ഫിസിക്സിലെ ആഗ്നസിനെ അറിയില്ലേ?നമ്മുടെ കോളേജിന്റെ വാനമ്പാടി”. പരിഹാസസ്വരത്തിലാണ്‌ ടോം അതു പറഞ്ഞത്‌.

 

കൃഷ്ണന്‌ ഓർമ കിട്ടുന്നു. യൂണിയൻ ഉൽഘാടനത്തിന്‌ പ്രാർത്ഥനാഗാനം ആലപിച്ചത്‌ ആഗ്നസായിരുന്നു. ഇപ്പോൾ ബോണി എം.ട്രൂപ്പിന്റെ ഒരു ഹിറ്റു​‍്‌ ഇംഗ്ലീഷ്‌ പാട്ടാണ്‌ പാടുന്നത്‌. സദസ്സിലും സ്‌റ്റേജിലുമുളള എല്ലാവരും പാട്ടിനൊത്ത്‌ ചലിക്കുന്നുണ്ട്‌. വലിയ തെറ്റില്ലാതെ ആഗ്നസിന്‌ യഥാർത്ഥപാട്ടിനെ അനുകരിക്കാനും ആവുന്നുമുണ്ട്‌. സമ്മതിക്കണം. ആഗ്നസിന്റെ ഇപ്പോഴത്തെ മട്ടുകണ്ടാൽ മലയാളം വശമുണ്ടെന്നു തോന്നുകയില്ല. ആ രീതിലുളള പാശ്ചാത്യ വസ്‌ത്രധാരണവും, ഭാവവമാണ്‌ ഇപ്പോഴവൾക്ക്‌. ആംഗ്ലോ ഇന്ത്യനാണെന്നാണ്‌ ടോം പറഞ്ഞത്‌. കോളേജിൽ വരുന്ന രീതിയിലും അതു കാണാനുണ്ട്‌.

 

ഗാനമേള കഴിഞ്ഞപ്പോൾ രാത്രി പത്തു മണിയായി. സുനിലിനെ കാത്ത്‌ ടോമിനോടൊപ്പം കൃഷ്‌ണൻ വരാന്തയിൽ നിന്നു.

 

കുറച്ചുനേരം കഴിഞ്ഞപ്പോൾ ടോമിന്‌ ശുണ്‌ഠി കയറി. “അവനാ പറങ്കിപ്പെ ണ്ണിന്റെ പിന്നാലെ നടപ്പുണ്ടാകും”, ആഗ്നസിനെ ഉദ്ദേശിച്ചാണ്‌ ടോം പറഞ്ഞത്‌.

 

“അതേടാ, ഞാൻ നിനക്ക്‌ പറ്റുമോന്ന്‌ നോക്കുകയായിരുന്നു”, സുനിൽ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. ടോം ഉറക്കെ പറയുന്നത്‌ കേട്ടുകൊണ്ടാണ്‌ അവൻ വന്നത്‌.

 

“ഹോ, നിനക്ക്‌ ഭയങ്കര ആയുസ്സാ. ചത്തിട്ട്‌ അടുത്തെങ്ങും അടിയന്തിര മുണ്ണാന്ന്‌ മോഹിക്കണ്ട ആരും”. ടോം പറഞ്ഞു.

 

“അതിന്‌ ഞാൻ ചാവാനൊന്നും നീ കാത്തിരിക്കണ്ട. നിനക്കെല്ലാം ഒരുക്കീട്ടാ ഞാൻ വരുന്നത്‌. ഉളളിലേക്കു പോകാം.” സുനിലിനോടൊപ്പം സ്‌റ്റേജിന്റെ പിറകി ലേക്കു നടന്നു. അവിടെ കലവറപോലെ ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു. അതിനടു ത്താണ്‌ ട്രൂപ്പിന്‌ ഒരുങ്ങാനും വിശ്രമിക്കാനുമായി കൊടുത്തിട്ടുളള മുറി. അവിടെ എല്ലാവരും ഉണ്ടായിരുന്നു. കൃഷ്‌ണനെയും ടോമിനെയും സുനിൽ അവർക്ക്‌ പരിചയ പ്പെടുത്തി.

 

ആഗ്നസിനെ പരിചയപ്പെട്ടപ്പോൾ കൃഷ്‌ണൻ വെറുതെപറഞ്ഞു.“കൺഗ്രാറ്റ്‌സ്‌ ഫോർ യുവർ ബ്രില്യന്റ്‌ പെർഫോമൻസ്‌”.

 

“താങ്ക്‌യൂ”

 

“ആഗ്നസിന്റെ മെയിൻ ഫിസിക്സല്ലേ?” സംഭാഷണം ദീർഘിപ്പിക്കാനാണ്‌ അയാൾ അങ്ങനെ ചോദിച്ചത്‌.

 

“അതെ. എന്നാലും മാത്‌സുമായിട്ട്‌ എനിക്ക്‌ ചെറിയ ബന്ധമൊക്കെയുണ്ട്‌ കേട്ടോ. നിങ്ങളുടെ ഡിപ്പാർട്ട്‌മെന്റിലെ പ്രഫസ്സർ ഡാനിയേൽ എന്റെ അങ്കിളാണ്‌”.

 

“ഓ, ഒരു ഡാനിയേൽ അങ്കിളിന്റെ ഗമ. അയാളുടെ കാര്യവും പറഞ്ഞ്‌ അങ്ങോട്ട്‌ ബന്ധത്തിനൊന്നും വരേണ്ട കേട്ടോ” സുനിലാണ്‌ ഇടയിൽ കയറി പറഞ്ഞത്‌.

 

പ്രഫസ്സർ ഡാനിയേൽ റോഡ്രിഗ്‌സിനെപ്പറ്റി കൃഷ്‌ണൻ കേട്ടിരുന്നു. ഫാ.ചില്ലിക്കൂടൻ മാത്തമാറ്റിക്സ്‌ ഡിപ്പാർട്ട്‌മെന്റിന്റെ തലവനാണെങ്കിലും, പ്രിൻ സിപ്പാളുമായതുകൊണ്ട്‌ യഥാർത്ഥത്തിൽ അധികാരം നിക്ഷിപ്തമായിരിക്കുന്നത്‌ പ്രഫസ്സർ ഡാനിയേൽ റോഡ്രിഗ്‌സിലാണത്രേ.

 

മുറിയിൽ നിന്ന്‌ പുറത്തിറങ്ങുംവരെ ടോം ക്ഷമിച്ചു. പുറത്തെത്തിയപ്പോൾ പരിഭവത്തോടെ സുനിലിനോട്‌ ചോദിച്ചു. “നീയെന്താ അടിയന്തിരാമൂട്ടാമെന്നും പറഞ്ഞ്‌ കൊണ്ടുപോയിട്ട്‌?”

 

“നീ ധൃതി കൂട്ടാതെ. സാധനം ഇതിലുണ്ട്‌” സുനിൽ ബാഗു തുറന്നുകൊണ്ടു പറഞ്ഞു. ഒരു ഫുൾബോട്ടിൽ ഡിപ്ലൊമാറ്റ്‌ വിസ്‌കി പുറത്തെടുത്ത്‌ ടോമിന്റെ കൈയി ലേക്ക്‌ കൊടുത്തു.

 

“ഇതിനുളള ‘തട’ അവിടെ കിട്ടാനില്ല. അതാ നിന്റെ കൂമ്പ്‌ കരിക്കണ്ടാ ന്നോർത്ത്‌ പുറത്തേക്കുകൊണ്ടുവന്നത്‌. വല്ല ഹോട്ടലിലും വച്ച്‌ അടിക്കാം”സുനിൽ പറഞ്ഞു.

 

“കൃഷ്‌ണനെങ്ങനെ ടാങ്കാണോ?” ടോമിനാണ്‌ ആ സംശയം. ടാങ്കെന്നു വച്ചാൽ നല്ലവണ്ണം അകത്താക്കുന്നവൻ എന്നർത്ഥം.

 

“ഇതുവരെ കഴിച്ചിട്ടില്ല”

 

“അപ്പോൾ ആദ്യമായി നിന്നെ വിഷം കഴിപ്പിച്ചു എന്ന പാപം ഞങ്ങൾക്ക്‌, അല്ലേ?”

 

കൃഷ്‌ണൻ വെറുതെ ചിരിച്ചു. അയാളുടെ മനസ്സപ്പോൾ സംഘർഷത്തിലായി രുന്നു, കഴിക്കണോ വേണ്ടയോ എന്ന വിചാരത്താൽ.

 

“ഇതെവിടന്ന്‌ ഒത്താശാനേ?” ടോം ചോദിച്ചു.

 

“സമ്മേളനം തുടങ്ങിയിട്ട്‌ രണ്ടുദിവസമായില്ലേ. ഇടയ്‌ക്കൊന്ന്‌ വീര്യം കൂട്ടാൻ വേണ്ടി നേതാക്കന്മാർ സ്‌റ്റോക്കു ചെയ്തിരുന്നതാ. ഇതല്പം കൊടുത്തിട്ട്‌ കുട്ടിനേതാ ക്കളോട്‌ എന്തു പറഞ്ഞാലും അനുസരിച്ചോളും. പാട്ടുംകൂത്തുമൊക്കെ കഴിയുമ്പോൾ ക്ഷീണം മാറ്റിക്കോ എന്നുപറഞ്ഞ്‌ ഞങ്ങൾക്കും തന്നു മൂന്നാലുകുപ്പി. സൂത്രത്തിൽ ഒരെണ്ണമെടുത്ത്‌ ഞാൻ ഒളിച്ചു വച്ചു”. സുനിൽ കുപ്പി ഒപ്പിച്ചെടുത്തതിനെപ്പറ്റി വിവരിച്ചു.

 

കുടിക്കുന്നതിനോട്‌ കൃഷ്‌ണൻ എതിർപ്പുപറഞ്ഞപ്പോൾ കമ്പനിക്കുവേണ്ടി മാത്രം കൂടാൻ സുനിലും ടോമും നിർബന്ധിച്ചു. ഒന്നും തന്നെ അവസാനമായി തിരുമാനിച്ചില്ലെങ്കിലും അവരോടൊപ്പം ഒരു ഹോട്ടലിന്നുളളിലേക്ക്‌ അയാളും കയറി.

 

സമയം വളരെ വൈകിയതുകൊണ്ട്‌ അവിടെ വലിയ തിരക്കുണ്ടായിരുന്നില്ല. ഒരു ക്യാബിനിലാണ്‌ കയറിയത്‌. സുനിലിന്‌ ധാരാളം രൂപ കിട്ടിയിട്ടുണ്ടെന്നു തോന്നുന്നു, ഫ്രൈഡ്‌റൈസിനും ചില്ലി ചിക്കനുമൊക്കെയാണ്‌ ഓർഡർ ചെയ്യുന്നത്‌. മദ്യക്കുപ്പി കണ്ടപ്പോൾ സപ്ലയറുടെ മുഖം തിളങ്ങി, പങ്കും നല്ല ടിപ്പ്‌ കിട്ടുമെന്ന റിയാം. ബാർ അറ്റാച്ച്‌ഡ്‌ ഹോട്ടൽ അല്ലായിരുന്നെങ്കിലും രഹസ്യമായി അവിടെ എന്തും കിട്ടും

 

ഭക്ഷണസാധനങ്ങളും സോഡയും ഗ്ലാസ്സുകളുമൊക്കെ കൊണ്ടുവന്നു നിരത്തി. സുനിലാണ്‌ ഗ്ലാസ്സുകളിൽ പകരുന്നതും സോഡയൊഴിക്കുന്നതും.

 

“എന്നാൽ തുടങ്ങിയാലേ?” ടോം അക്ഷമനായി.

 

സുനിലും ടോമും ഗ്ലാസ്ലുകൾ കൈയിലെടുത്തു. കൃഷ്‌ണന്‌ തന്റെ മുമ്പിലുളള ഗ്ലാസ്സ്‌ എടുക്കാൻ തോന്നിയില്ല.

 

“നിയിത്‌ കുറച്ച്‌ കഴിച്ചാൽ ചത്തുപോവുകയൊന്നുമില്ല. നിന്നെ നോക്കിയിരു ത്തിക്കൊണ്ട്‌ ഞങ്ങൾക്ക്‌ കുടിക്കേണ്ട” കൃഷ്‌ണൻ വെറുതെയിരിക്കുന്നതുകണ്ട്‌ സുനിൽ പറഞ്ഞു.

 

“ഇതൊരു ശീലമാക്കേണ്ടല്ലോ എന്നു കരുതിയാണ്‌”. കൃഷ്‌ണൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

 

“ഇത്‌ കുറച്ച്‌ ഉളളിൽ ചെന്നാൽ അതിന്‌ അടിമയായിപ്പോവുകയൊന്നുമില്ല. ഭക്ഷണം വേഗം ദഹിക്കാൻ കഴിച്ചതാണെന്നു വിചാരിച്ചാൽ മതി”.

 

“അമ്മാവനറിഞ്ഞാൽ?”

 

“ഇന്നിനി രാത്രി നിന്നെ കാണില്ലല്ലോ. നാളെ ഉറക്കമുണരുമ്പോൾ മണമൊന്നും ഉണ്ടാകില്ല”.

 

മധുപാനം ആരംഭിച്ചു. കൃഷ്‌​‍്‌ണൻ ഒരു കവിൾ അകത്താക്കി കണ്ണുമടച്ച്‌ ഇറക്കി. തൊണ്ട മുതൽ വയറിന്റെ അടിത്തട്ടുവരെ എരിയുന്നതുപോലെ. ഗ്ലാസ്സിൽ ശേഷി ച്ചിരുന്നതും അയാൾ വേഗം കാലിയാക്കി. ഒരു ഗ്ലാസ്സ്‌ വെളളവും കുടിച്ചു.

 

“ഇവൻ ആദ്യമായിട്ടൊന്നും അല്ലാന്നാ തോന്നണെ. എത്ര പെട്ടന്നാ ഗ്ലാസ്‌ കാലിയാക്കിയത്‌.” ടോമിന്റെ കമന്റ്‌.

 

കൃഷ്‌ണന്‌ ഭക്ഷണം വേഗം കഴിക്കാനാവുന്നുണ്ട്‌. എരിതീയിലേക്ക്‌ ഉണങ്ങിയ വിറക്‌ ഇടുമ്പോൾ കത്തിയമരുന്നതുപോലെ തോന്നി അയാൾക്ക്‌.

 

“അവനിനി കൊടുക്കേണ്ട, ആദ്യമല്ലേ”, ടോം വീണ്ടും കൃഷ്‌ണന്റെ ഗ്ലാസ്സിലേക്ക്‌ ഒഴിക്കാനാഞ്ഞപ്പോൾ സുനിൽ തടുത്തു. അവർ യാതൊരു ഭാവഭേദവുമില്ലാതെ അകത്താക്കിക്കൊണ്ടിരുന്നു.

 

തനിക്കു പതുക്കെ തലയ്‌ക്കു പിടിക്കുന്നുണ്ടെന്ന്‌ കൃഷ്‌ണന്‌ മനസ്സിലായി. സുനിലും ടോമും ചിലപ്പോൾ വളരെ അകന്നിരിക്കുന്നതുപോലെ. ഭക്ഷണം വീണ്ടും വരുന്നതും കഴിക്കുന്നതുമൊക്കെ ഒരു സ്വപ്നമായി തോന്നി. നല്ല ഓർമ്മയുണ്ട്‌ അയാൾക്ക്‌. അപ്രധാനമായ ഏതോ കാര്യത്തെപ്പറ്റി നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനും സാധിക്കുന്നുണ്ട്‌. പതിവിലധികം സംസാരിക്കുന്നുണ്ടെന്നതിന്‌ സംശയമില്ല.

 

കുറെ കഴിഞ്ഞപ്പോൾ എല്ലാം നേരെയായി. സുനിലും ടോമും ഇനിയും നിർത്തിയിട്ടില്ല. അവസാനം, കുപ്പിയിൽ കുറച്ച്‌ അവശേഷിക്കുന്നത്‌ ഒന്നും ചേർക്കാതെ ടോം നേരെ വായിലേക്ക്‌ ഒഴിച്ചു.

 

“എടാ അളിയാ സുനിലേ, ഇതുവരെ കഴിച്ചത്‌ നിന്റെ ആരോഗ്യത്തിനുവേണ്ടി, ഇത്‌ നിന്റെ ഗിത്താറിനുവേണ്ടി”ടോം പറഞ്ഞു. വാക്കുകൾ പലതിനും അംഗഭംഗം പറ്റിയിരുന്നു.

 

രണ്ടുപേർക്കും കുടിച്ചത്‌ ഏറ്റുതുടങ്ങിയിട്ടുണ്ട്‌. താൻ ഒരു ഗ്ലാസ്സിന്റെ പകുതിപോലും കഴിച്ചില്ല എന്നിട്ടും കറങ്ങിപ്പോയി. സമ്മതിക്കണം അവരെ, ഏതാണ്ട്‌ പകുതികുപ്പിവീതമാണ്‌ വലിച്ചു കേറ്റിയിരിക്കുന്നത്‌. കൃഷ്‌ണൻ ചിന്തിച്ചു.

 

സുനിലിന്റെ കണ്ണുകൾ ചുവന്നിരുന്നു. മറ്റെങ്ങും നോക്കാതെ കൃഷ്‌ണനെ തുറിച്ചുനോക്കിക്കൊണ്ട്‌ അയാൾ ചോദിച്ചു,“കൃഷ്‌ണാ, ഞാൻ ഒരു കാര്യം ചോദി ച്ചാൽ നീ സത്യം പറയുമോ?”

 

“എന്താ?”

 

“കാലത്ത്‌ നിന്റെ കൂടെ വന്നിറങ്ങുന്ന ആ പെണ്ണേതാ?”

 

“അശ്വതിയെപ്പറ്റി നിന്നോട്‌ പറഞ്ഞിട്ടില്ലേ, അമ്മാവന്റെ മകൾ. നീയെന്താ പിന്നെ ബോധമില്ലാതെ സംസാരിക്കുന്നത്‌?”

 

“അപ്പോൾ നീ പറഞ്ഞുവരുന്നത്‌ അവൾ നിന്റെ മുറപ്പെണ്ണെന്നാണ്‌. അതായത്‌ നീ ഒപ്പിച്ചെടുത്തു എന്ന്‌”

 

കൃഷ്‌ണൻ ഒന്നും മിണ്ടിയില്ല.

 

“നിന്റെ പൂച്ചപ്രേമം ആരും അറിഞ്ഞില്ലെന്ന്‌ വിചാരിക്കണ്ട. എന്നാലും നീ ഞങ്ങളോട്‌ ഒരാ വാക്കുപോലും പറഞ്ഞില്ലല്ലോടേയ്‌”, അതു ടോമായിരുന്നു.

 

“നിന്നോടാരാണ്‌ ഇതൊക്കെ പറഞ്ഞത്‌?” കൃഷ്‌ണൻ ചോദിച്ചു.

 

“അതുശരി. ഞങ്ങളും ആ കോളേജിലല്ലേ പഠിക്കുന്നത്‌. നീയെന്റെ കസിനെ അറിയുമോ, അശ്വതിയുടെ ക്ലാസ്സിൽ പഠിക്കുന്ന റിൻസിയെ?”

 

“ഉവ്വ്‌”

 

“അവൾ ഓരോന്നു പറയണ കേൾക്കണം. നിന്റെ അശ്വതി ചെന്നു പറയുന്ന കാര്യങ്ങളാണ്‌, പ്രാണണേശ്വരനെപ്പറ്റി ഓരോന്ന്‌. നീയെന്തോ വലിയ ആളാണെന്നാ അവളുടെ വിചാരം”.കുറെ നേരം ആരും ഒന്നും സംസാരിച്ചില്ല. ടോമിന്റെ തല നേരെയല്ല നില്‌ക്കുന്നത്‌. സുനിൽ മേശയിൽ തലചായ്‌ച്ചു കിടക്കുന്നു. ഹോട്ടലിലെ ക്ലോക്ക്‌ പന്ത്രണ്ടടിച്ചു. രണ്ടുമണിക്കൂറോളമായി അതിനുളളിൽ കയറിയിട്ട്‌.

 

ടോം രഹസ്യം പറയാനെന്നവണ്ണം വായ കൃഷ്‌ണന്റെ കാതിനോടടുപ്പിച്ചു. മദ്യത്തിന്റെയും മസാലയുടെയും മണം കൂടിക്കുഴഞ്ഞടിച്ചപ്പോൾ മനംപുരട്ടുലുണ്ടായി കൃഷ്‌ണന്‌.

 

“നീ കൃഷ്‌ണനല്ലേ, അവളുടെ അടുത്ത്‌ നിന്റെ ലിലകൾ വല്ലതും ചിലവാ കാറുണ്ടോ?” ടോം ചോദിച്ചു.

 

കൃഷ്‌ണന്‌ ആകെ തരിച്ചുകയറി. ടോമിന്റെ മുഖം പിടിച്ച്‌ ഒരു തളളുകൊടുത്തു. അവൻ അടുത്ത കസേരയിലേക്ക്‌ മറിഞ്ഞുവീണു. ബഹളം കേട്ട്‌ സുനിൽ ഉണർന്ന പ്പോൾ, അവിടന്നു പോരുന്നതാണ്‌ ഭംഗിയെന്ന്‌ കൃഷ്‌ണന്‌ തോന്നി. ബോധമില്ലാതെ യാണ്‌ രണ്ടും ഇരിക്കുന്നത്‌. ഇനി രംഗം വഷളാവുകയേ ഉളളൂ. കുറച്ചു കുടിച്ചതിന്റെ ഉത്തേജനമാണ്‌ തന്നെ ടോമിനെപ്പിടിച്ച്‌ തളളാൻ പ്രേരിപ്പിച്ചതെന്ന്‌ പുറത്തിറങ്ങിയ പ്പോൾ അയാൾക്ക്‌ തോന്നി.

 

ഇനി ബസ്സ്‌ കിട്ടുകയില്ല. ഓട്ടോറിക്ഷയിൽ പോവുകയയേ നിവൃത്തിയുളളു. ഏതായാലും ഒരു കാര്യം കൃഷ്‌ണന്‌ ഉറപ്പായി. അശ്വതി തന്നെപ്പറ്റി എന്തൊക്കെയോ പറഞ്ഞുപരത്തിയിരിക്കുന്നു. പെൺകുട്ടികളല്ലേ. എന്തെങ്കിലും കിട്ടിയാൽപ്പിന്നെ അതുമതി ഊതിപ്പെരുപ്പിച്ചു പറയാൻ.

 

ഒരു കാമുകന്റെ കണ്ണോടെ താൻ ഇതുവരെ അശ്വതിയെ നോക്കിയിട്ടില്ല എന്ന്‌ കൃഷ്‌ണന്‌ നിശ്ചയമാണ്‌. അവൾ തന്റെ ബന്ധുവാണ്‌ എന്ന ചിന്താഗതി യാണ്‌ അയാളുടെ മനസ്സിലുളളത്‌. പാവം അശ്വതി, കൗമാരത്തിൽ നിന്ന്‌ പിച്ച വച്ചു കയറുന്ന അവളുടെ മനസ്സിൽ കാമുകന്റെ രൂപത്തിലായിരിക്കും താനെന്ന പുരുഷരൂപത്തെ പ്രതിഷ്‌ഠിച്ചിട്ടുണ്ടാവുക. അമ്മയുടെ കാമുകൻ അച്ഛൻ, അമ്മായി യുടെ കാമുകൻ അമ്മാവൻ, പിന്നെ തനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്‌ ചിലപ്പോൾ അവൾ കരുതിയേക്കാവുന്ന മുറച്ചെറുക്കനെന്ന കാമുകൻ, താൻ…. കൃഷ്ണൻ ഓരോന്ന്‌ ആലോചിക്കുകയാണ്‌ ഓട്ടോറിക്ഷയിലിരിക്കുമ്പോൾ.

 

പ്രേമമെന്ന വീണക്കമ്പികളിലാണ്‌ താൻ കൈവച്ചിരിക്കുന്നത്‌. സൂക്ഷിക്കണം, സംഗീതവും അപസ്വരവും അതിൽ നിന്നുതന്നെ ഉണ്ടാവും.

Generated from archived content: salabham_5.html Author: narendran

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English