ആർട്ട്‌സ് ക്ലബിന്റെ ഉൽഘാടനം അടുത്തപ്പോഴാണ് യൂണിയൻ പ്രവർത്തനങ്ങളുമായി കൃഷ്‌ണൻ ബന്ധപ്പെടാൻ ഇടവന്നത്. സെക്രട്ടറി എന്ന നിലയിൽ സുനിലിന്റെ ചുമതലയിലുളള ജോലികളിലെല്ലാം അവന്റെ നിർബന്ധംമൂലം അയാൾക്ക് പങ്കുചേരേണ്ടിവന്നു.
ഉൽഘാടനത്തിന് ഒരു സിനിമാതാരത്തെ കൊണ്ടുവരാമെന്നാണ് സുനിൽ നിർദ്ദേശിച്ചത്. ഭൂരിപക്ഷം വിദ്യാർത്ഥികളുടെയും പ്രതികരണം എതിർപ്പായിരിക്കുമെന്നറിഞ്ഞുകൊണ്ടുതന്നെ ഒരു സാഹിത്യകാരനല്ലേ ആ കർമ്മത്തിന് കൂടുതൽ അനുയോജ്യനായിരിക്കുക എന്ന് കൃഷ്‌ണൻ വാദിച്ചു. അവസാനം ഒരു സിനിമാതാരത്തെയും നഗരത്തിലെ പ്രശസ്‌തമായ ഒരു കോളേജിൽ പഠിപ്പിക്കുന്ന ഒരു വിമർശകയെയും ക്ഷണിക്കാൻ തീരുമാനിച്ചു.
പിന്നെ അലച്ചിലിന്റെ ദിനങ്ങളായിരുന്നു. വിമർശകയെ ക്ഷണിക്കാൻ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. സിനിമാതാരത്തെയും തേടി പല ലൊക്കേഷനുകളിലും ചെന്നു. മിക്കവർക്കും കോളേജുകളിലേക്ക് വരാൻ പേടിയാണ്. അവിടെയെത്തുമ്പോൾ സ്വീകരിക്കുന്ന കൂക്കലും ചീമുട്ടയേറുമാണ് കാരണം. അവസാനം പ്രശസ്തി ഇനിയും ധാരാളമാവശ്യമുളള ഒരു നടൻ വരാമെന്നേറ്റു. വലിയ താരമൊന്നുമല്ലെങ്കിലും ചെറുപ്പക്കാരുടെ ഇടയിൽ അയാൾ സംസാരവിഷയമാകാൻ തുടങ്ങിയിരുന്നു.
പരിപാടികളൊക്കെ ഒരുവിധം ഭംഗിയായി കലാശിച്ചു. പുതിയ ഒരാൾ പ്രസംഗം തുടങ്ങുമ്പോൾ ഒരു നിമിഷത്തേക്ക് കൂവലൊന്ന് അടങ്ങും. പിന്നെ തുടരും. ആർക്കും നിയന്ത്രിക്കാനാവില്ല; കോളേജിൽ നടക്കുന്ന ചടങ്ങുകളുടെ ഭാഗമായിത്തീർന്നിരിക്കുന്നു അത്.
കോളേജ് ഇലക്ഷനിടയിൽ ഉണ്ടായ പിണക്കത്തെ ഓർമ്മിപ്പിക്കാത്ത രീതിയിലായിരുന്നു അശ്വതിയുടെ പിന്നീടുളള പെരുമാറ്റം. നിറം മങ്ങിയ പൊന്ന് ഊതി കാച്ചിയെടുത്തതുപോലെയായി അത്. പണ്ടത്തെപ്പോലെ എപ്പോഴും തനിക്ക് കൃഷ്ണേട്ടനെ കാണാനാവുന്നില്ലല്ലോ എന്ന് സംസാരിക്കുന്നതിനിടയിൽ അശ്വതി പരിഭവിക്കും.
തിരക്കുകളെല്ലാമൊഴിഞ്ഞ് കൃഷ്‌ണൻ പഠിക്കാൻ തുടങ്ങുമ്പോഴാണ് ആർട്ട് ഫെസ്‌റ്റിവൽ വരുന്നത്. ഇനിയും സുനിലിനെ സഹായിക്കേണ്ടി വരുമെന്ന കാര്യം തീർച്ച. മുതിർന്ന ഒരാൾ കൂടെയുണ്ടെങ്കിൽ എന്തു കാര്യവും നടത്താനാകുമെന്നാണ് സുനിലിന്റെ വിശ്വാസം. അതുകൊണ്ടുതന്നെ കൃഷ്‌ണനല്ലാതെ മറ്റൊരാളെ എന്തെങ്കിലും ഏല്പിക്കാൻ അവന് മടിയായിരുന്നു.
ഒരു ദിവസം അവർ വൈകുന്നേരം ഒത്തുകൂടിയപ്പോൾ സുനിൽ പുതിയൊരു പരിപാടി എടുത്തിട്ടു-ആർട്ട്‌സ് ഫെസ്‌റ്റിവലിൽ നല്ലൊരു നാടകം അവതരിപ്പിക്കുക. ബുദ്ധിമുട്ടാകില്ലേയെന്ന് പലരും സംശയം പ്രകടിപ്പിച്ചെങ്കിലും കോളേജിന് പുറത്തെത്തിയാൽ ഇതൊക്കെ പറ്റുമോ എന്ന സുനിലിന്റെ അഭിപ്രായത്തിൻമേൽ എല്ലാവരും കൂടി നാടകം അവതരിപ്പിക്കാൻ തന്നെ തീരുമാനിച്ചു. നല്ലൊരു നാടകം തിരഞ്ഞെടുക്കാനുളള ചുമതല കൃഷ്‌ണന്റെ ചുമലിലാണ് വന്നുവീണത്. നാടകം സംവിധാനം ചെയ്യാൻ സുനിലിന്റെ ഒരു കൂട്ടുകാരനുണ്ട്.
കൃഷ്‌ണൻ മുനിസിപ്പൽ ലൈബ്രറിയിൽ ഒരു ദിവസം മുഴുവൻ ചിലവഴിച്ച് കുറെ വായിച്ചുനോക്കിയെങ്കിലും ഒരു നാടകവും മനസ്സിൽ പിടിച്ചില്ല. അവസാനം പ്രഫസ്സർ ഡാനിയേലിന്റെ ഗ്രന്ഥശേഖരണത്തെത്തന്നെ അഭയം പ്രാപിക്കേണ്ടിവന്നു. നല്ലൊരു ഇംഗ്ലീഷ് ഏകാങ്കമെടുത്ത് വിവർത്തനം ചെയ്യാനാണ് കൃഷ്‌ണൻ ഉദ്ദേശിച്ചത്. ഗ്രാമത്തിന്റെയും ഗ്രാമീണതയുടെയുമൊക്കെ ശിഥിലീകരണം, ഒരു ഗ്രാമീണ യുവതിയുടെ ജീവിതത്തിൽകൂടി ബിംബവൽക്കരിച്ച് കാണിക്കുന്ന മനോഹരമായ ഒരു നാടകമാണ് ഒടുക്കം തെരഞ്ഞെടുത്തത്. ഭാഷാന്തരീകരണത്തിനുശേഷം വായിച്ചുനോക്കിയപ്പോൾ കുറച്ചൊക്കെ ചൈതന്യം ചോർന്നുപോയതുപോലെ തോന്നി. പിന്നെ പദാനുപദം വിവർത്തനം ചെയ്യുന്ന രീതി ഉപേക്ഷിച്ച് സ്വതന്ത്രമായി ചെയ്‌തപ്പോൾ കുറെ പിഴവുകൾ ദുരീകരിക്കാനായി.
നാടകം മറ്റുളളവരുടെ മുമ്പിൽ കൃഷ്‌ണൻ വായിച്ചവതരിപ്പിച്ചപ്പോൾ ഏവർക്കും ഇഷ്‌ടമായി. പക്ഷേ, മറ്റൊരു പ്രശ്‌നം തലപൊക്കി. നാടകത്തിലെ പ്രധാനകഥാപാത്രങ്ങൾ ഒരു ഗ്രാമീണയുവതിയും പട്ടണത്തിൽ പോയി നാഗരികത ഉൾക്കൊണ്ടിട്ടുവരുന്ന ഒരു ചെറുപ്പക്കാരനുമായിരുന്നു. പിന്നെയുളള അഞ്ചാറുപേർക്ക് അത്ര പ്രധാനപ്പെട്ട ഭാഗങ്ങളായിരുന്നില്ല.
ആണിന് പ്രയാസമില്ലെങ്കിലും പെൺകുട്ടിയെ ആരവതരിപ്പിക്കും? സുനിലൊരു നിർദ്ദേശം വച്ചു- ആഗ്നസിനെ നിർബന്ധിക്കുക.
പ്രതീക്ഷിച്ചത്ര എതിർപ്പ് ആഗ്‌നസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. മലയാളം ഡയലോഗുകൾ മുഴുവൻ പഠിച്ചെടുക്കാൻ കുറച്ചു ബുദ്ധിമുട്ടുമെന്നും അത് സഹിക്കാൻ സമ്മതമാണെങ്കിൽ തനിക്ക് അഭിനയിക്കാൻ ഇഷ്‌ടമാണെന്നും ആഗ്നസ് പറഞ്ഞു. നാടകത്തെപ്പറ്റി ശരിക്കു മനസ്സിലാക്കാൻ മലയാളപകർപ്പും ഇംഗ്ലീഷ് രൂപമുളള സമാഹാരവും കൃഷ്‌ണൻ ആഗ്നസിനെ ഏല്‌പിച്ചു.
കുറച്ചുദിവസം കഴിഞ്ഞപ്പോൾ ആഗ്നസ് ക്ലാസ്സിൽ കൃഷ്‌ണനെ അന്വേഷിച്ചെത്തി. കൈയിൽ നാടകത്തിന്റെ സ്‌ക്രിപ്‌റ്റുമുണ്ടായിരുന്നു.
“എന്താ കൃഷ്‌ണാ, ഒരു കാര്യമേല്‌പിച്ചുപോയിട്ട് പിന്നെ ആ വഴിക്കെങ്ങും കണ്ടില്ലല്ലോ?”
“എപ്പോഴും വന്ന് ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി”.
“ഓ, അങ്ങനെയെന്തെങ്കിലുമുണ്ടായിരുന്നെങ്കിൽ ഞാൻ അഭിനയിക്കാൻ സമ്മതിക്കുമായിരുന്നോ. നാടകം മുഴുവൻ വായിച്ചു. ഗുഡ് സെലക്ഷൻ. പിന്നെ ഇന്ന് ക്ലാസ്സു കഴിയുമ്പോൾ കൃഷ്‌ണൻ കുറച്ചുസമയം വെയ്‌റ്റു ചെയ്യുമോ?”
“എന്തിന്?”
“നാടകത്തിൽ ചില ഭാഗങ്ങൾ. എനിക്കൊന്നു മനസ്സിലാക്കിത്തരണം. ഡൈറക്‌ട് ട്രാൻസ്‌ലേഷൻ ആയിരുന്നെങ്കിൽ ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു.”
ക്ലാസ്സ് കഴിഞ്ഞപ്പോൾ വിവരം സുനിലിനോടും ടോമിനോടും അയാൾ പറഞ്ഞു. ടോമിന് വരണമെന്നുണ്ടായിരുന്നു. പക്ഷേ, സുനിൽ ഉടക്കി നിന്നു, “ഞങ്ങൾ നിന്റെയൊപ്പം വന്നാൽ ശരിയാവില്ല. അവൾ നാടകം പറഞ്ഞുകൊടുക്കാൻ നിന്നെയാണ് വിളിച്ചത്, അപ്പോൾ നീ മാത്രം പോവുക. ക്ഷണിക്കാത്ത മംഗല്യത്തിനു പോകുന്നത് മാന്യതയല്ല”.
അവർ പെട്ടെന്നു നടന്നുനീങ്ങി. ആഗ്നസിനോടു പറഞ്ഞിട്ടുളള വാക്ക് കൃഷ്‌ണനെ പുറകോട്ട് പിടിച്ചുവലിച്ചു. എന്നാലും ഒരു പെൺകുട്ടിയുടെ കൂടെ അസമയത്ത് കോളേജിൽ കണ്ടാൽ മറ്റുളളവർ എന്തു കരുതും എന്നായിരുന്നു അയാളുടെ മനസ്സിൽ. ചിലപ്പോൾ ആഗ്നസിന്റെ കൂട്ടുകാരികൾ ആരെങ്കിലും കാണും – കൃഷ്‌ണൻ ആശ്വാസം കൊണ്ടു.
പോർട്ടിക്കോവിൽ അയാൾ ആഗ്നസിനെ കാത്തുനിന്നു. അല്‌പനേരം കഴിഞ്ഞപ്പോൾ അവളെത്തിച്ചേർന്നു. കൃഷ്‌ണനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആഗ്നസിന്റെ കൂടെയുണ്ടായിരുന്നവർ യാത്ര പറഞ്ഞ് പോയി. താനും ആഗ്നസും മാത്രം. നാട്ടിൻപുറവും നഗരവും തമ്മിലുളള വ്യത്യാസത്തെപ്പറ്റി ഒരു നിമിഷം അയാൾ ചിന്തിച്ചുപോയി.
“കാത്തു നിന്ന് ബോറടിച്ചോ?” ആഗ്നസ് ചോദിച്ചു.
“ഓ, ഇല്ല.” കൃഷ്‌ണൻ പെട്ടെന്ന് ആലോചനയിൽനിന്നുണർന്ന് പറഞ്ഞു.
“എവിടെയിരുന്നാണ് നമുക്ക് ഡിസ്‌ക്കസ് ചെയ്യേണ്ടത്?”
“ഇവിടെ നടക്കല്ലിലിരുന്ന് പോരെ?”
“അതുവേണ്ട കൃഷ്‌ണാ. ഓരോരുത്തൻമാര് വന്ന് വായും പൊളിച്ച് നില്‌ക്കും. ദെ വിൽ ഹവർ അവ്‌ഓൺ അസ് ആന്റ് വി ക്യാൻസ് ഡു എനിതിങ്ങ്. നമുക്കാ ഗ്രൗണ്ടിനടുത്തുളള പ്ലാവിന്റെ ചോട്ടിൽ ചെന്നിരിക്കാം.”
കഴുത്തിൽ കുടുക്കിട്ടു വലിക്കുന്നതുപോലെയാണ് കൃഷ്‌ണന് അങ്ങോട്ട് നടക്കുമ്പോൾ തോന്നിയത്.
പ്ലാവിന്റെ ഒരു തടിച്ച വേരിൽ പ്രഭാഷണം കേൾക്കാനെന്നപോലെ ആഗ്നസ് ഇരുന്നു. കൃഷ്‌ണൻ നാടകത്തിന്റെ ഓരോ ഭാഗവും വായിച്ച് വിശദീകരിച്ചു. ഫ്ലാഷ്‌ബാക്കായാണ് നാടകം നീങ്ങുന്നത്. ഗ്രാമത്തിൽ നിന്ന് തൊഴിൽ നേടി നഗരത്തിലേക്കു പോയ ഒരു യുവാവ് വളരെ നാളുകൾ കഴിഞ്ഞ് തിരിച്ചെത്തുന്നു. താൻ പോകുമ്പോൾ ഗ്രാമത്തിലുണ്ടായിരുന്ന ഒരു കൃഷീവലന്റെ അതിസുന്ദരിയായ പുത്രിയെപ്പറ്റി അയാൾ അന്വേഷിക്കുന്നു. അയാളുടെ പ്രേമാഭ്യർത്ഥന ജോലിയില്ലാത്തതിന്റെ പേരിൽ ഒരിക്കൽ അവൾ തളളിക്കളഞ്ഞതാണ്. ഇപ്പോൾ അവന്റെ കൈയിൽ വേണ്ടുവോളം ധനമുണ്ട്, അവളെ പരിണയിക്കാൻ അവന് ആഗ്രഹവുമുണ്ട്. പക്ഷേ, അവളുടെ ദാരുണമായ അന്ത്യത്തിന്റെ കഥ ഒരു വൃദ്ധൻ പറയുന്ന രൂപത്തിലാണ് നാടകം. പരിഷ്‌ക്കാരത്തിന്റെ അതിപ്രസരം മൂലം നശിച്ചുപോകുന്ന ഗ്രാമീണതയെ പ്രതിഫലിപ്പിക്കുന്നതാണ് നാടകത്തിന്റെ സജ്ജീകരണങ്ങളും ഡയലോഗുകളും മറ്റും. അവയൊക്കെ ആഗ്നസിനെ പറഞ്ഞുമനസ്സിലാക്കാൻ കൃഷ്‌ണന് കുറച്ചു ബുദ്ധിമുട്ടേണ്ടിവന്നു.
“ആഗ്നസ്, നമുക്ക് നടക്കാം; സമയം വൈകുന്നു”, വിവരണം ഏതാണ്ട് പൂർത്തിയായപ്പോൾ കൃഷ്‌ണൻ പറഞ്ഞു. എന്നിട്ട് അയാൾ എഴുന്നേറ്റ് നടക്കാനോങ്ങി.
പെട്ടന്നാണ് ആഗ്നസ് കൈയിൽ കയറിപ്പിടിച്ചത്. “കൃഷ്‌ണാ, എന്താണിത്ര ധൃതി. കുറച്ചുനേരം മറ്റെന്തങ്കിലും പറഞ്ഞിരിക്കാം നമുക്കിവിടെ.”
തന്റെ കൈത്തണ്ടയിലൊരു കനൽക്കട്ടയിരുന്നു പുകയുന്നതുപോലെ തോന്നി കൃഷ്‌ണന്. അവൻ കുതറി കൈ വിടുവിച്ചു.
“ഐ ആം സോറി കൃഷ്‌ണൻ.” ആഗ്നസിന്റെ മുഖം ചുവന്നുതുടുത്തിരുന്നു. ഇരിപ്പിടത്തിൽ നിന്ന് അവൾ എഴുന്നേറ്റു.
“തനിക്കാണ് ഇതൊക്കെ കൂടുതൽ ദോഷമാവുക. എല്ലാവരും നല്ല രീതിയിൽ ചിന്തിച്ചെന്നു വരില്ല.”
“എനിക്ക് പ്രശ്‌നമൊന്നും തോന്നുന്നില്ല. പിന്നെ കൃഷ്‌ണന് കുഴപ്പമാണെങ്കിൽ, വൺസ് എഗൻ ഐ ആം സോറി.”
“ലീവ് ഇറ്റ്, ആഗ്നസ്.”
ബസ്‌റ്റോപ്പിലേക്കു നടക്കുമ്പോൾ ആഗ്നസ് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. കൃഷ്‌ണൻ അപ്പോഴും ആഗ്നസിന്റെ പെരുമാറ്റങ്ങളെക്കുറിച്ചുളള ചിന്തയിലാണ്. എന്തേ ആഗ്നസിന് തന്നോടൊരു പ്രത്യേക അടുപ്പം – കൃഷ്‌ണൻ ആലോചിച്ചു.
രാവിലെ ക്ലാസിലെത്തിയപ്പോൾ തലേന്ന് നടന്നതെല്ലാം സുനിലിനോടും ടോമിനോടും വിശദീകരിച്ചു. “ഒരു ലൈനൊപ്പിച്ചെടുക്കാൻ ഓരോരുത്തർ പെടുന്നപാട് എന്തെന്നറിയാമോ? നീ ഈ രംഗത്ത് ശരിക്കും കൃഷ്‌ണൻ തന്നെ.” ടോമാണ്. അവൻ അതും തമാശയായേ എടുത്തിട്ടുളളൂ.
നാടകത്തിന്റെ റിഹേഴ്‌സൽ കുറച്ചു ദിവസങ്ങൾക്കുളളിൽ ആരംഭിച്ചു. മൂന്നരയ്‌ക്ക് ക്ലാസ്സ് കഴിയുന്നതു മുതൽ രണ്ടു മണിക്കൂറോളം നീണ്ടുപോകുമത്. സുനിലിന്റെ കൂട്ടുകാരൻ ഗിരീഷ് ആണ് സംവിധായകൻ. പല രംഗങ്ങളും കൂടുതൽ മിഴിവുളളതാക്കാൻ ഗിരീഷിന്റെ നിർദ്ദേശങ്ങൾ സഹായിക്കുന്നത് കൃഷ്‌ണൻ ശ്രദ്ധിച്ചു. പ്രതിഭയുളള കലാകാരനാണ് ഗിരീഷ്. ഡയലോഗുകൾ മനപ്പാഠമാക്കാതിരുന്നതിനാൽ ആദ്യത്തെ ഒന്നു രണ്ടു ദിവസങ്ങളിലെ റിഹേഴ്‌സൽ കുറച്ച് ബോറായി തോന്നി. അതു കഴിഞ്ഞപ്പോൾ പിന്നെ ബുദ്ധിമുട്ടുണ്ടായില്ല. നഗരത്തിൽ നിന്ന് മടങ്ങിയെത്തുന്ന ചെറുപ്പക്കാരന്റെ ഭാഗമാണ് കൃഷ്‌ണന് അനുയോജ്യമാകുക എന്ന് ഗിരീഷ് അഭിപ്രായപ്പെട്ടതുകൊണ്ട് അയാൾ ആ ഭാഗം തന്നെ എടുത്തു. നായകപ്രാധാന്യമുളള റോളാണ്.
അതിനിടെ ആഗ്നസിന്റെ വീട്ടിലും പോകേണ്ടിവന്നു കൃഷ്‌ണന്. നാടകത്തിലേക്കാവശ്യമായ ഒരു ബ്യൂഗിളിനു വേണ്ടിയുളള അന്വേഷണമാണ് ഒടുക്കം അവിടെ കൊണ്ടു ചെന്നെത്തിച്ചത്. ബ്യൂഗിളിന്റെ ലഭ്യതയെപ്പറ്റി കൃഷ്‌ണൻ ആരാഞ്ഞപ്പോൾ ആഗ്നസ് പറഞ്ഞു, “വീട്ടിൽ പഴയ ഒരു ബ്യൂഗിളുണ്ട്. പക്ഷേ, ഞാൻ ചോദിച്ചാൽ കിട്ടുമെന്നു തോന്നുന്നില്ല, മമ്മിയുടെ കസ്‌റ്റഡിയിലാണ് സാധനം. കൃഷ്‌ണൻ ഒരു ദിവസം വന്നു ചോദിച്ചു നോക്കൂ. ഞാൻ കൃഷ്‌ണനെപ്പറ്റി വീട്ടിൽ പറഞ്ഞിട്ടുണ്ട്.”
പുറത്തു പലയിടത്തു തിരക്കിയിട്ടും ബ്യൂഗിൾ കിട്ടിയില്ല. അവസാനം ആഗ്നസിന്റെ വീട്ടിൽ പോകാൻ തന്നെ തീരുമാനിച്ചു അയാൾ. ഒരു ശനിയാഴ്‌ചയാണ് പോയത്. ആഗ്നസ് പറഞ്ഞപ്രകാരം അന്വേഷിച്ച് പിടിച്ച് ഒരുവിധത്തിൽ അവിടെയെത്തി. നഗരമായതിനാൽ ഒരു ഫർലോങ്ങിനിടയിൽ ഒരേ പോലുളള അഞ്ചും ആറും ഇടവഴികൾ ഉണ്ടാകും. കുറച്ചു ബുദ്ധിമുട്ടി ആ വീട് കണ്ടുപിടിക്കാൻ.
ചെറുതെങ്കിലും ഭംഗിയുളള വീടായിരുന്നു അത്. കൃഷ്‌ണൻ കതകിൽ മുട്ടിയ ഉടനെ, പ്രതീക്ഷിച്ചതുപോലെ ആഗ്നസ് വന്നു വാതിൽ തുറന്നു.
“വെൽകം കൃഷ്‌ണൻ. ഇന്ന് താൻ ഇവിടെ വന്നു കേറുമെന്ന് എനിക്കൊരു വിചാരമുണ്ടായിരുന്നു. ആർട്ട്‌സ് ഫെസ്‌റ്റിവൽ അടുത്തുവരികയല്ലേ.”
അവൾ എല്ലാം മനസ്സിലാക്കിയിരിക്കുന്നു.
“മമ്മീ, എന്റെ ഒരു ഫ്രണ്ട് വന്നിരിക്കുന്നു. ഇരിക്കൂ കൃഷ്‌ണൻ, വന്നപടി നില്‌ക്കാതെ.”
കൃഷ്‌ണൻ ഇരുന്നു. പഴക്കമുളള, ചിത്രപ്പണികൾ ചെയ്‌ത മരസാമഗ്രഹികളായിരുന്നു ആ മുറി നിറയെ.
ആഗ്നസിന്റെ മമ്മി വന്നു. കൈയിലെ ട്രേയിൽ എന്തോ കുടിക്കാനുമുണ്ട്.
“മമ്മീ, ഞാനാ ബ്യൂഗിളിന്റെ കാര്യം പറഞ്ഞില്ലേ. അതന്വേഷിച്ചു വന്നതാണ് കൃഷ്‌ണകുമാർ. യു റിമെംബർ ഹിം? ഹി ഈസ് ഇൻ സെക്കന്റ് ഇയർ മാത്‌സ്, വൺ ഓഫ് മൈ ക്ലോസ് ഫ്രണ്ട്‌സ്.”
അവരുടെ മുഖത്ത് മന്ദഹാസം വിടർന്നു. താൻ വന്നശേഷം അവർ ആദ്യമായാണ് ചിരിക്കുന്നതെന്ന് കൃഷ്‌ണൻ ശ്രദ്ധിച്ചു.
ഒന്നും മിണ്ടാതെ ആഗ്നസിന്റെ മമ്മി കൃഷ്‌ണനെ നോക്കി നില്‌ക്കുകയാണ്. കുറെ കഴിഞ്ഞപ്പോൾ അവർ പറഞ്ഞു, “കുട്ടീ, നിന്റെ പേരും ബ്യൂഗിളുമൊക്കെ എന്നെ ക്രിസ്‌റ്റഫറിനെക്കുറിച്ചാണോർമ്മിപ്പിക്കുന്നത്. ന്യൂ ഇയർ പ്രൊസ്സഷന്റെ മുമ്പിൽ ഒരു ജേതാവിനെപ്പോലെ ബ്യൂഗിളും വായിച്ച് ഈ സ്‌ട്രീറ്റിലൂടെ പോയിരുന്ന കാഴ്‌ച ഇപ്പോഴും മായുന്നില്ല കൺമുമ്പിൽ നിന്ന്.” അവർ ഒന്നു നിർത്തി. പിന്നെ പറഞ്ഞു, “ ബ്യൂഗിൾ തരില്ല എന്ന് ആഗ്നസിനോട് പറഞ്ഞു വിട്ടപ്പോൾ കുട്ടിക്ക് വിഷമം തോന്നിയോ?”
എന്തുത്തരം പറയണമെന്നറിയാതെ കൃഷ്‌ണൻ അവരുടെ മുഖത്തു നോക്കി പുഞ്ചിരിച്ചു. ആഗ്നസ് പുറത്തെവിടെയോ നോക്കി ഇരിക്കുകയാണ്.
“വരൂ, ഞാൻ ബ്യൂഗിൾ തരാം. എന്തോ, കുട്ടിയുടെ മുഖത്തു നോക്കി എനിക്ക് തരാൻ പറ്റില്ല എന്നുപറയാൻ തോന്നുന്നില്ല.”
അവർ എഴുന്നേറ്റ് അകത്തേക്കു നടന്നപ്പോൾ കൂടെ പോകണോയെന്ന് ശങ്കിച്ച് കൃഷ്‌ണൻ എഴുന്നേറ്റു നിന്നു. അപ്പോൾ ആഗ്നസ് അകത്തേക്കു ചെല്ലാൻ കണ്ണുകൊണ്ട് കാണിച്ചു.
വെളിച്ചം കടന്നുചെല്ലാത്ത ഇരുണ്ട ഒരു ഇടനാഴിയിലൂടെ നടന്നു. അതിന്നറ്റത്തെ മുറി തുറന്ന് അവർ അകത്തേക്കു കയറി. ഒരു ചെറുപ്പക്കാരന്റെ മുറിയെന്നു തോന്നിപ്പിക്കും വിധം അതിന്റെ ചുമരുകൾ അലങ്കരിക്കപ്പെട്ടിരുന്നു. പക്ഷേ, താമസക്കാരന്റെ അസാന്നിദ്ധ്യം സൂചിപ്പിച്ചുകൊണ്ട് ഒരുതരം അടുക്കും ചിട്ടയും ആ മുറിയിൽ കൃഷ്‌ണൻ കണ്ടു.
“കുട്ടീ, ഇതാണ് എന്റെ ക്രിസ്സിന്റെ റൂം. അവന്റെ ബ്യൂഗിൾ കാണണ്ടേ?”
അവർ അലമാരി തുറന്ന് ഒരു വലിയ തോൽസഞ്ചി പുറത്തെടുത്തു. ബ്യൂഗിൾ അതിനുളളിലുണ്ടായിരുന്നു. അതിന്റെ സ്വർണ്ണനിറമുളള കുഴലുകളിൽ കൃഷ്‌ണൻ വെറുതെ തലോടി.
“ഈ ബ്യൂഗിളന്വേഷിച്ച് അവന്റെ കൂട്ടുകാർ ഇപ്പോഴും വരും. തന്റെ ബ്യൂഗിളിന് ഹൃദയമുണ്ടെന്ന് ക്രിസ് പറയുമായിരുന്നു. ചോദിച്ചു വന്നവരോടെല്ലാം ഞാൻ തരില്ലെന്നു പറഞ്ഞു. അതുപോയാൽ എന്റെ ഓർമകൾ കൂടി ഇല്ലാതാവില്ലേ.”
“ഒന്നുകൊണ്ടും പേടിക്കേണ്ട മമ്മീ. ഞാൻ തന്നെ ഇവിടെ കൊണ്ടുവന്നേല്പിച്ചേക്കാം,” കൃഷ്‌ണൻ അവർക്ക് ഉറപ്പു കൊടുത്തു.
“കുട്ടീ, ഞാൻ നിനക്ക് ഈ ബ്യൂഗിൾ തരുന്നതിന് പകരം നീയെനിക്ക് എന്തുതരും?”
“മമ്മി എന്തു വേണമെങ്കിലും ചോദിച്ചുകൊളളൂ”
“ഞാൻ നിന്നെ ക്രിസ് എന്നു വിളിച്ചോട്ടെ?”
“ഒഫ് കോഴ്‌സ്.”
“താങ്ക് യൂ. ക്രിസ്. ക്രിസ്, ക്രിസ്, ക്രിസ്…..” അവർക്കു സമനില തെറ്റുന്നതുപോലെ തോന്നി. കൃഷ്‌ണനെ കെട്ടിപ്പിടിച്ച് തെരുതെരെ ചുംബിച്ചു. അയാൾ ഒരു പ്രതിമ കണക്കെ നിന്നു കൊടുത്തു.
യാത്ര പറഞ്ഞ് കൃഷ്‌ണൻ പുറത്തിറങ്ങി. കുറച്ചു ദൂരം ആഗ്നസ് അനുഗമിച്ചു.
“കൃഷ്‌ണൻ, മമ്മിയുടെ പെരുമാറ്റം ബോറായി തോന്നിയോ?”
“ഇല്ല. എന്നിക്കവരെ കുറെയൊക്കെ മനസ്സിലാക്കാനാവുന്നുണ്ട്. ക്രിസ്‌റ്റഫർ തന്റെ ബ്രദറാണല്ലേ?”
“അതെ. ഒരിക്കൽ ക്രിസ് ഈ സ്‌ട്രീറ്റിന്റെ രോമാഞ്ചമായിരുന്നു. നേവിയിൽ സെലക്ഷൻ കിട്ടി ഗോവയ്‌ക്കു പോകുമ്പോൾ ഞാൻ ഹൈസ്‌കൂളിലായിരുന്നു. പരിശീലനത്തിനിടയിൽ ഡൈവുചെയ്യുമ്പോൾ ഫ്ലാറ്റ്‌ഫോമിൽ തട്ടി മരിച്ചു. മമ്മിയുടെ മനസ്സ് അതിനുശേഷം ഇതുവരെ വളർന്നിട്ടില്ല. ചിന്തകൾ ഇപ്പോഴും ആ കാലഘട്ടത്തിൽ കിടന്ന് വട്ടം തിരിയുകയാണ്. വേറെ കുഴപ്പങ്ങളൊന്നുമില്ലെന്ന സമാധാനം മാത്രം.”
കൃഷ്‌ണനൊന്നും പറഞ്ഞില്ല.
“ഗുഡ് ബൈ ക്രിസ് ”, അയാൾ ഓട്ടോറിക്ഷയിലേക്കു കയറാൻ തുടങ്ങുമ്പോൾ ആഗ്നസ് പറഞ്ഞു.
“വേണ്ട. ക്രിസ്സിന്റെ കോപ്പിറൈറ്റ് മമ്മിക്കാണ്.”
“ദെൻ, ഗുഡ്‌ബൈ കൃഷ്‌ണൻ.” അതു പറഞ്ഞ് ആഗ്നസ് പരിസരം മറന്ന് പൊട്ടിച്ചിരിച്ചു.
Generated from archived content: salabham_11.html Author: narendran