മഴ ചാറുന്നുണ്ട്. വയൽവരമ്പ് കുതിർന്നു തെന്നുന്നു. അമ്മ കുടയെടുക്കാൻ ഓർമ്മിപ്പിച്ചതായിരുന്നു അയാളെ. അത് ഒരു ഭാരമാകേണ്ട എന്നു കൃഷ്ണൻ കരുതി. നനയുക തന്നെ. ചോലയിൽ എവിടെയെങ്കിലും കേറി നിന്നാലും കാര്യമില്ല. മഴവെള്ളം ഇറ്റിറ്റു വീഴുന്നു. കവലയിൽ ചെന്നാൽ രക്ഷപ്പെട്ടു.
ഇത് മൂന്നാം പ്രാവശ്യമാണ് റിസൽട്ടറിയാൻ പോകുന്നത്. കഴിഞ്ഞ രണ്ടിലും തോൽക്കാത്തതുകൊണ്ടാണെന്നു തോന്നുന്നു തീരെ ഭയമില്ലയാൾക്ക്. അല്ലെങ്കിലും പേടിക്കാനെന്ത് ഒരു പേപ്പറും മോശമായെഴുതിയിട്ടില്ല.
ബസ്സിലിരുന്നു തന്നെ കൃഷ്ണന് കോളേജിന്റെ സജീവമായ കവാടം കാണാമായിരുന്നു.
ബസ്സിറങ്ങി റോഡു മുറിച്ചു കടന്നതേയുള്ളൂ അയാൾ. പുറകിൽ നിന്നു വിളിവന്നു. “കൃഷ്ണാ”.
വിശ്വംഭരനായിരിക്കും. അവന്റെ മുഴങ്ങുന്ന ശബ്ദം തന്നെ.
വിശ്വംഭരൻ പ്രസന്നവദനനാകാൻ ശ്രമിക്കുന്നതുപോലെ തോന്നി കൃഷ്ണന്.
നിന്റെ റിസൽട്ടു നോക്കി. ക്ലാസ്സുണ്ട്. എന്നെ ആ തൊലഞ്ഞ സാധനം ചതിച്ചു. നിന്റെ ആ ഇഷപ്രാണേശ്വരിയില്ലേ, മാത്സ്. അച്ഛന് അത്യാഗ്രഹം മൂത്തിട്ടാ. ഞാൻ അന്നേ പറഞ്ഞതാ വല്ല ആർട്സ് ഗ്രൂപ്പും എടുത്താ മതിയെന്ന്. വിഷമങ്ങൾ വിദൂഷകന്റെ വേഷംകെട്ടി മറക്കാൻ ശ്രമിക്കുന്നു വിശ്വംഭരൻ. വീട്ടിൽ ധാരാളം കാശുണ്ട്. പക്ഷേ അച്ഛന്റെ പിശുക്കുകൊണ്ട് പരസഹായമായിരുന്നു ക്യാന്റീനിലും ചന്ദ്രന്റെ മുറുക്കാൻ കടയിലുമൊക്കെ മാർഗ്ഗം.
പാസ്സായീ എന്നു കേട്ടപ്പോൾ കൃഷ്ണന് ആശ്വാസംതോന്നി. “പേടിക്കണ്ടെടോ, സെപ്തംബറിൽ എളുപ്പത്തിൽ എഴുതിയെടുക്കാം. മാത്സ് അല്ലേ, ഇഷം പോലെ സമയവുമുണ്ട്.” കൃഷ്ണൻ വിശ്വംഭരനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ഓ അതൊക്കെ കള. വരാനുള്ളതു വന്നു.വീട്ടിൽ നിന്ന് പുറത്തിറങ്ങിയാലേ നാലു കാശു കാണാൻ കിട്ടൂ. സെപ്തംബർ എക്സാമെന്നു പറഞ്ഞിനി രണ്ടു മൂന്നുമാസം എന്തെങ്കിലും കിട്ടിയേക്കും. പാസ്സായാൽ രക്ഷപ്പെട്ടു. കർണ്ണാടകത്തിലെവിടെയെങ്കിലുമുള്ള ഒരു എഞ്ചിനീയറിംഗ് കോളേജിൽ അച്ഛൻ കൊണ്ടുപോയാക്കും. പിന്നെ ആരുടേയും മുഖം കാണേണ്ടി വരില്ല. മാസാമാസം ഒപ്പിട്ടുകൊടുത്താൽ മതി. അങ്ങോർക്കു പറഞ്ഞു നടക്കേംചെയ്യാല്ലോ മോൻ എഞ്ചിനീയറാണെന്ന്.”
വിശ്വംഭരനുമൊത്ത് കൃഷ്ണൻ കാന്റീനിൽ നിന്ന് ചായകുടിച്ചു. വിശ്വംഭരൻ എന്തൊക്കെയോ പറയുന്നുണ്ട്. ക്യാന്റീനിനടുത്തെ കെമിസ്രി ലാബ്, ഫുട്ബോൾ ഗ്രൗണ്ട്, മതിലിനു പിന്നിലെ റബർ എസ്റ്ററ്റ്. എല്ലാം ഒന്നുകൂടി അയാൾ നോക്കിക്കണ്ടു. ബി.എസ്.സി മാത്സ് ഇവിടെയില്ല. ഇങ്ങോട്ടുള്ള അവസാന വരവുകളിൽ ഒന്ന്. ഇനി മാർക്കുലിസ്റ്റും ടി.സിയും വാങ്ങാൻ. പിന്നെ തീർന്നു.
വിശ്വംഭരൻ എങ്ങോട്ടോ വഴി തിരിഞ്ഞു പോയി. കൃഷ്ണൻ സ്റ്റാഫ് റൂമിലേക്കു നടന്നു. കാണേണ്ടയാൾ അവിടെത്തന്നെയുണ്ടായിരുന്നു-ശർമ്മസാർ. പുറത്തേക്കുനോക്കി നിശ്ചലനായിരിക്കുകയാണ് അദ്ദേഹം. തടിച്ച ഗ്ലാസ്സുകൾക്കുള്ളിലൂടെ ആ കണ്ണുകൾ രണ്ടും തുറിച്ചു നോക്കുന്നതു പോലെ തോന്നി കൃഷ്ണന്.
“സർ, ഫസ്റ്റ് ക്ലാസ്സുണ്ട്.” ചെന്നയുടനെ കൃഷ്ണൻ പറഞ്ഞു.
“ഗുഡ്, മാർക്കറിഞ്ഞോ?”
“ഇല്ല മാർക്ക്ലിസ്റ്റ് നാളെക്കിട്ടുമായിരിക്കും.”
“മാത്സിനു ഫുള്ളുണ്ടാവുമോ?”
“ഉവ്വ്”
“ഇനി എഞ്ചിനീയറിംഗിനു പോകുന്നുണ്ടോ?”
“ഇല്ല, മാത്സ് എടുക്കാമെന്നു വിചാരിക്കുന്നു.”
“വിചാരിച്ചാൽ പോര എടുക്കണം. പോൾസിൽ ചേർന്നാൽ മതി അവിടുത്തെ നല്ല ഡിപ്പാർട്ടുമെന്റാണ്.”
പഠനത്തെ സംബന്ധിക്കുന്ന ധാരാളം കാര്യങ്ങൾ പിന്നെയുംസംസാരിച്ചു. കൃഷ്ണൻ പുറത്തിറങ്ങുമ്പോൾ ഉള്ളു നിറയെ ശർമ്മ സാറായിരുന്നു. ഗണിതശാസ്ര്തത്തെ ആസ്വദിക്കാൻ പഠിപ്പിച്ചത് അദ്ദേഹത്തിന്റെ ക്ലാസ്സുകളാണ്. പിന്നെ തന്നോടുണ്ടായിരുന്ന ആ പ്രത്യേക മമത. അതായിരുന്നു എപ്പോഴും ഒരു തണൽ- കൃഷ്ണൻ ഓർത്തു.
മെലിഞ്ഞ ശരീരം. ശിരസ്സിനു താങ്ങാവുന്നതിലും അധികം മുടി. കൊച്ചു കണ്ണുകളെ വലുതാക്കുന്ന തടിച്ച ഗ്ലാസ്സുകൾ. അതാണു ഡോകർ ശർമ്മ. ലക്ചററായിട്ട് മൂന്നോ നാലോ വർഷമേ ആയിട്ടുള്ളൂ. എങ്കിലും ഒരു പ്രഫസ്സറിന്റെ പാകത നടപ്പിലും ചെയ്തികളിലും. പുറത്തെ ഒരു നല്ല ഒരു യൂണിവേഴ്സിറ്റിയിൽ നിന്നാണദ്ദേഹം പി. എച്ച്. ഡി എടുത്തിട്ടുള്ളത്. ഇവിടെ ജോലി ചെയ്യുന്നതിൽ അദ്ദേഹത്തിനു വിഷമമുണ്ട്. മാനേജുമെന്റിന്റെ അഭ്യർത്ഥനയാണ് വിട്ടു പോകുന്നതിൽ നിന്നു ഡോ. ശർമ്മയെ തടയുന്നത്. ഇവിടെ പ്രീഡിഗ്രിക്കാർക്കു മാത്രമേ മാത്സ് എടുക്കാനാവുകയുള്ളൂ. അറിവിന്റെ താളുകളിൽ പറ്റുന്ന പൊടിപടലങ്ങൾ തട്ടിക്കളഞ്ഞ് പുത്തനാക്കാനവസരം കിട്ടില്ലല്ലോ എന്നാണ് അദ്ദേഹത്തിന്റെ ദുഃഖം.
എപ്പോഴും പറയുമായിരുന്നുഃ നാം കുറെയേറെക്കാര്യങ്ങൾ പഠിക്കകയും അനുഭവിക്കുകയും ചെയുന്നു. കാലത്തിനു പോറലേല്പിക്കാനാവാതെ അവയിൽ ഏതെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അതാണു വിജ്ഞാനമെന്ന്. വിദ്യാർത്ഥികളുടെ ഇടയിൽ ഡോ.ശർമ്മ ഒരു കടംകഥ ആയിരുന്നു. അദ്ദേഹത്തിനു സ്കൂൾ ഫൈനലിന് വെറും പാസ്സ് മാർക്ക് മാത്രമേ ഉണ്ടായിരുന്നുള്ളുവത്രേ. പ്രീഡിഗ്രിക്ക് ആദ്യവസരത്തിൽ ഇംഗ്ലീഷിന് തോറ്റു. അതു പാസ്സാക്കി എടുത്തതിൽ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല, ഉയരങ്ങളിലേക്കുള്ള പ്രയാണം മാത്രം.
ഡോ. ശർമ്മയുമായി കൂടുതൽ അടുക്കാനുള്ള സാഹചര്യം കൃഷ്ണൻ ഓർത്തു. അന്നു തിങ്കളാഴ്ചയായിരുന്നു. എന്തോ ആവശ്യമുണ്ടായിരുന്നതിനാൽ പതിവിലും നേരത്തെ അമ്പലക്കുളത്തിലേക്കു പുറപ്പെട്ടു. അമ്പലത്തിന് ,മുൻപിലും കുളത്തിന്റെ ഭാഗത്തു നിന്നും പടികളുണ്ട്. ചുറ്റിക്കറങ്ങിയും പോകാം. അന്നു ചെന്നപ്പോൾ പടികൾ ഒന്നും തുറന്നിരുന്നില്ല. കുളത്തിനടുത്തെത്തിയപ്പോൾ ശർമ്മസാർ പടിക്കു പുറത്ത് തൊഴുതു നില്ക്കുന്നതു കണ്ടു.
ഇരുളിന്റെ പാട അവശേഷിക്കുന്നുണ്ടെങ്കിലും കൃഷ്ണനെ മനസ്സിലായി അദ്ദേഹത്തിന്.
“കൃഷ്ണകുമാറല്ലേ?” അദ്ദേഹം ചോദിച്ചു. രണ്ടാം വർഷം ആരംഭിച്ചിട്ടുണ്ടായിരുന്നതേയുള്ളൂ. പേരുകൾ ശരിക്കു പഠിച്ചു തുടങ്ങിയിട്ടില്ല അദ്ധ്യാപകർ.
“അതേ, സാറിവിടെ?”
“എനിക്കിന്നാടോ ആഴ്ച തുടങ്ങുന്നത്. ഒന്നു കുളിച്ചു തൊഴുതാൽ പ്രത്യേക സുഖമാണ്. അതും ശിവന്റെ അമ്പലത്തിലായാൽ കേമായി”.
യുക്തിയുക്തം പറയുകയും സിദ്ധാന്തങ്ങളെ തെളിയിക്കുകയും ചെയ്യുന്ന ഡോ. ശർമ്മയുടെ കടംകഥകളിലേക്ക ്ഒന്നുകൂടി. വഴിയിൽ സ്കൂട്ടറിരിപ്പുണ്ട്. രണ്ടു മയിലുകളോളം അകലെ നിന്നാണ് ശിവക്ഷേത്രവും തേടി അദ്ദേഹം എത്തിയിരിക്കുന്നത്.
വേറൊരു ദിവസം.
കോളേജു മാഗസിന്റെ സ്റ്റാഫ് എഡിറ്റർ അദ്ദേഹമായിരുന്നു. സങ്കോചത്തോടെയാണ് കൃഷ്ണൻ ഒരു കവിത കൊടുക്കുവാൻ സ്റ്റാഫ് റൂമിലെത്തിയത്.
“സർ, മാഗസിനിലേക്കൊരു കവിത……….”
കൈയിലേക്കു കൊടുത്തു.
“മാഗസിനിലേക്കായി എഴുതിയതാണോ, അതോ, സാധാരണ എഴുതാറുള്ളതാണോ?”
“വല്ലപ്പോഴുമൊക്കെ…..”
“വായന എങ്ങനെ?”
“മലയാള പുസ്തകങ്ങൾ വായിക്കാറുണ്ട്”. കൃഷ്ണൻ പറഞ്ഞു.
“ഇംഗ്ലീഷും വേണം. പിന്നെ ഒരു കാര്യം. ഇടക്കുനിന്ന് തുടങ്ങരുത്.”
“എന്നു വച്ചാൽ……”
“ആധുനികരിയിലേക്ക് നേരെ കേറണ്ടാന്ന്. ക്ലാസിക്കുകളുടെ നല്ല പുനരാഖ്യാനങ്ങൾ നമ്മുടെ ലൈബ്രറിയിലുണ്ട് അവയിൽ നിന്നു തുടങ്ങിയാൽ മതി.”
“ശരി സാർ”.
“കവിതയും നല്ല കഥയുമൊക്കെ വായിക്കുമ്പോൾ കണക്കു പഠിച്ചവന്റെ കൂർമ്മബുദ്ധി മാറ്റി വച്ചേക്കണം. ആത്മാവിഷ്ക്കാരം ഗണിതശാസ്ര്തത്തിന്റെ ഭാഷയിൽ വസ്തുനിഷ്ഠമാകണമെന്നില്ല. എന്നുവച്ചാൽ നമ്മുടെ ഗണിതം ആ നിലയിലേക്കു വളന്നിട്ടില്ലാന്നർത്ഥം. ഉത്തമ സാഹിത്യം കാലാതീതമാണ്. നാലുമാനങ്ങളുള്ള ഒരു യാഥാർത്ഥ്യം എന്നു കരുതിക്കൊള്ളൂ. ഗണിതത്തിലെ മൂന്നക്ഷരങ്ങളുടെ പരിധിക്കുള്ളിൽ അതിനെ മെരുക്കി നിർത്താനാവില്ല. ഇറ്റ് ക്യാന്റ് ബീ കംപേർഡ് വിത്ത് ദ സയൻസസ്……..” ഡോ.ശർമ്മ വാചാലനാവുകയായിരുന്നു. അദ്ദേഹത്തിന്റെ അന്യമായിരുന്ന മറ്റൊരു മുഖം അനാവരണം ചെയ്യപ്പെടുകയും.
ആ ബന്ധം വളന്നു. കൃഷ്ണനു മുകളിൽ ഒരരയാലായി ഡോ.ശർമ്മ. സുഹൃത്തിന്റെ സ്ഥാനത്തേക്ക് അദ്ദേഹം ഇറങ്ങി വരുന്നതും പിതാവിന്റെ സ്ഥാനത്തേക്ക് ഉയരുന്നതുമൊക്കെ അയാൾ കണ്ടു.
പഴയ മുഖങ്ങളൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിലവ ആഹ്ലാദം കൊണ്ടു തുടിക്കുന്നത്, മറ്റു ചിലത് ംലാനതയിൽ ഭംഗി നഷപ്പെട്ടത്. കുശലം പറഞ്ഞും ഭാവി കാര്യങ്ങളെപ്പറ്റി ചർച്ച ചെയ്തും എല്ലാവരും പിരിഞ്ഞു തുടങ്ങുന്നു. സബ്ജകിനു നല്ല മാർക്കു പ്രതീക്ഷിക്കുന്നവർ എഞ്ചിനീയറിംങ്ങിനു പോകാനാണു ശ്രമിക്കുന്നത്. ആ ആഗ്രഹം കൃഷ്ണൻ പണ്ടേ വേണ്ടന്നു വച്ചതാണ്. മാത്തമാറ്റിക്സ് എടുത്ത് ബി.എസ്സ്.സിക്ക് പോകുന്നു എന്നു പറയുമ്പോൾ പലരും അത്ഭുതംപ്രകടിപ്പിക്കുന്നു.
ബസ്സിലിരിക്കുമ്പോൾ ഈ വിജയവാർത്ത അറിയിക്കാൻ അച്ഛനില്ലല്ലോന്ന് കൃഷ്ണൻ ഓർത്തു. പത്താംതരം പാസ്സായപ്പോൾ കോളേജിൽ പോകാനായിരുന്നു ആഗ്രഹം. അച്ഛനോടതു സൂചിപ്പിച്ചു. നിരാശയായിരുന്നു ഫലം. അച്ഛന്റെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു, “കൃഷ്ണാ, കോളേജിലാണെങ്കിൽ അഞ്ചുകൊല്ലം പഠിക്കാതെ ഒരു ഡിഗ്രി കിട്ടില്ല. എന്നാലും ഒരു ജോലിക്കു വിഷമം. രണ്ടു കൊല്ലം തെണ്ടീട്ടല്ലേ മനോഹരന് ഒരുദ്യോകം കിട്ടിയത്; അതും നക്കാപ്പിച്ചക്ക്. എന്റെ കണ്ണടയും മുമ്പ് നീ എവിടെയെങ്കിലും എയണമ എന്നെനിക്കാഗ്രഹമുണ്ട്. അതുകൊണ്ട് സമയം കളയാതെ ഒരു പണി പഠിക്ക്.”
കൃഷിക്കാരനായ അച്ഛൻ. ഇരുന്നു തിന്നാനുള്ളതൊന്നും അദ്ദേഹം സമ്പാദിച്ചിട്ടില്ല.
കൃഷ്ണൻ അന്ന് ഒന്നും എതിർത്തു പറഞ്ഞില്ല. എതിർക്കാൻ അതിൽ ഒന്നുമുണ്ടായില്ല എന്നല്ലേ വാസ്തവം. അങ്ങനെ ഐ.ടി.ഐയിൽ ചേർന്നു, വെൽഡർ ട്രേഡെടുത്ത്. ഒന്നരക്കൊല്ലം കഴിഞ്ഞ് പുറത്തിറങ്ങിയത് വലിയ പ്രതീക്ഷകളോടെയായിരുന്നു. കാത്തിരിപ്പ് കുറെ നാൾ തുടർന്നു. അപ്രന്റീസായിട്ടു പോലും എങ്ങും വിളിച്ചില്ല. അച്ഛനാണ് ഏറ്റവും നിരാശനായത്. അത് പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. ഒരു നല്ല വഴിക്ക് തിരിച്ചുവിടാൻ സാധിച്ചല്ലല്ലോ എന്നോർത്തായിരിക്കും.
പിറ്റേക്കൊല്ലം പ്രീഡിഗ്രിക്കു ചേരാൻ കൃഷ്ണൻ അനുവാദം ചോദിച്ചു. മൗനമായിരുന്നു മറുപടി. അമ്മയോടു പറഞ്ഞത്രേഃ അവന്റെ ഇഷം പോലെ ചെയ്തോട്ടെ തടുക്കണ്ടാ എന്ന്. പാവം. സമാധാനത്തോടു കൂടി കണ്ണടക്കാനായില്ല. കൃഷ്ണൻ ഓർത്തു.
ഉമ്മറത്തു തന്നെ അമ്മയിരുപ്പുണ്ട്. ചിരിച്ചുകൊണ്ട് അയാൾ ചെല്ലുമ്പോൾ തന്നെ മനസ്സിലാവുമായിരിക്കും. ചോദ്യരൂപേണയായിരുന്നു അത്സയുടെ നോട്ടം.
“ജയിച്ചു. ക്ലാസ്സുണ്ട്.”
സമാധാനം ആ മുഖത്തിനു വെളിച്ചം കൊടുക്കുന്നത് അയാൾക്കു കാണാം. പിന്നെ അവർ കണ്ണടച്ചു കുറെ നേരമിരുന്നു. ഭഗവതിയും അച്ഛന്റെ ആത്മാവുമൊക്കെ ഇപ്പോൾ അമ്മയുടെ മനസ്സിലുണ്ടാവും. പറമ്പിന്റെ കിഴക്കേ മൂലയിലേക്ക് കൃഷ്ണന്റെ കണ്ണുകൾ താനേ പോയി. അവിടെയിപ്പോഴും ധൂമവലയങ്ങളുള്ളതു പോലെ. ആ നല്ല ഹൃദയം ഇപ്പോൾ എവിടെയാണെങ്കിലും സന്തോഷം കൊണ്ടു വേഗത്തിൽ സ്പന്ദിക്കുന്നുണ്ടാവും. അമ്മയെ അയാൾ ഒളിഞ്ഞു നോക്കി. ആ ചുവന്നു കലങ്ങിയ കണ്ണുകൾ എല്ലാം ഉൾക്കൊള്ളുന്നവയാണ്.
“മോനേ പെരിഞ്ചേരിയിൽ നിന്ന് അമ്മാവൻ വന്നിരുന്നു. പറമ്പിൽ വാഴക്കന്ന് ആയോന്നറിയൻ വന്നതാ. പണിക്കാരെ ആരേം കിട്ടിയില്ല പറിക്കാൻ.”
“തിരിച്ചു പോയോ?”
“ഉവ്വ്. നിന്നോടൊരു ദിവസം അങ്ങോട്ടു ചെല്ലാൻ പറഞ്ഞു. അമ്മാവന് എന്തോ നിന്നോടു പറയാനുണ്ടത്രേ.”
“പോകാം.”
“എന്നാ, നാളെത്തന്നെ പൊയ്ക്കാള്ളൂ. വൈകിയാൽ നീ പോവില്ല. ഞാൻ നിന്റെ കാര്യങ്ങളെല്ലാം അമ്മാവനോടു പറഞ്ഞിട്ടുണ്ട്.”
കൃഷ്ണൻ മുറിയിൽ ചെന്നു കിടന്ന് ജന്നൽ തുറന്നപ്പോൾ തണുത്ത കാറ്റ് ഉള്ളിലേക്ക് കയറി.
എല്ലാം അയാൾ പ്രതീക്ഷിച്ചതായിരുന്നു. എങ്കിലും ആശങ്കകളുടെ മഴമേഘങ്ങൾ പെയ്തു തീർന്നപ്പോൾ പ്രത്യേക സുഖം മനസ്സിന്.
Generated from archived content: salabham_1.html Author: narendran