നിഴൽ

വന്ന് വന്ന് അയാൾക്ക് സ്വന്തം നിഴലിനെപ്പോലും പേടിയായി. ബസ്സ്സ്റ്റാന്റിന് അധികം ദൂരെയല്ല വീടെങ്കിലും രാത്രിയിൽ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോകാൻ അയാൾക്ക് ധൈര്യമുണ്ടായിരുന്നില്ല. ഓട്ടോയിലോ കാറിലോ പോകാമെന്ന് വെച്ചാൽ ഒരു ഭാഗ്യ പരീക്ഷണത്തിന് അയാൾ തയ്യാറായിരുന്നില്ല. ഇടയ്ക്ക് വെച്ച് വല്ല ഗുണ്ടകളും വഴി തടഞ്ഞു നിർത്തിയാൽ.. അല്ലെങ്കിൽ വിജനമായ വല്ല സ്ഥലത്തും കൊണ്ടു നിർത്തി ഡ്രൈവർ തന്നെ പണവും ജീവനും കവർന്നാലോ..

അൽപം പേടിച്ചിട്ടാണെങ്കിലും നടന്നു പോകുന്നത് തന്നെ നല്ലത്. റോഡിലെ തിരക്ക് ഒഴിഞ്ഞിട്ടില്ല. ഇടയ്ക്കിടെ വാഹനങ്ങൾ ചീറിപ്പാഞ്ഞു വരുന്നുണ്ട്. തെരുവുവിളക്കുകളുടെ വെളിച്ചം നൽകിയ ധൈര്യവുമായി അയാൾ പെട്ടിയും തൂക്കി പതിയെ നടന്നു. വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞപ്പോൾ പിന്നെ നിഴൽ മാത്രമായി കൂട്ട്. വെളിച്ചം കുറഞ്ഞു കുറഞ്ഞു വരുമ്പോൾ അയാൾക്ക് പേടി തുടങ്ങി.!

തികച്ചും അപ്രതീക്ഷിതമായ ഒരു നിമിഷത്തിൽ നിഴൽ അയാൾക്ക് നേരെ ചാടി വീണു. അയാൾക്ക് ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല. അമ്പരപ്പും പേടിയും തളർത്തിയ ശബ്ദത്തിൽ അയാൾ ചോദിച്ചു. ’’ഇത്രയും നാൾ എന്റെ കൂടെ നടന്നിട്ട്…’’

‘’തന്റെ പ്രസംഗമൊന്നും എനിക്ക് കേൾക്കേണ്ട. ജീവൻ വേണമെന്നുണ്ടെങ്കിൽ കയ്യിലുള്ളത് തന്നിട്ട് സ്ഥലം വിട്ടോ..നമ്മൾ തമ്മിൽ ചെറിയ പരിചയമുള്ള സ്ഥിതിക്ക് തന്നെ ഞാൻ കൊല്ലുന്നില്ല..’’ തികച്ചും അപരിചിതമായ ശബ്ദത്തിൽ നിഴൽ പറഞ്ഞു.

കയ്യിലുള്ള എല്ലാം എടുത്ത് കൊടുക്കുമ്പോൾ ഇത്രയും നാൾ വിശ്വസിച്ച് കൂടെ കൊണ്ടു നടന്ന നിഴൽ തന്നെ വഞ്ചിച്ചതിലുള്ള വിഷമമായിരുന്നു അയാൾക്ക്..തിരക്കിനിടയിൽ തന്റെ സ്വന്തം നിഴൽ ക്വട്ടേഷൻ സംഘത്തിൽ അംഗമായത് അയാൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

Generated from archived content: story1_mar12_16.html Author: naina_mannanchery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleചുവപ്പു മഷി
Next articleസ്വര്‍ഗംതാണ്ടി വന്നവന്‍
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here