ഗാന്ധിജിയുടെ ശവക്കല്ലറയിൽ
മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോഴാണ്
ഒരു പാണ്ടൻനായ വന്നെന്റെ
കാലിൽ നക്കിയത്!
“നായ അനുസരണയുള്ള
വളർത്തു മൃഗമാണെങ്കിലും
ചില വിശ്വാസങ്ങൾക്കത് വിലക്കാണ്!”
“ഹരാം സലേ, നീയെന്താണ്
മഹാത്മജിയോട് സ്വകാര്യം പറഞ്ഞത്?”
അംഗരക്ഷകർ വളഞ്ഞു കഴിഞ്ഞു.
“ഹുജൂർ, ഞാനൊരു തികഞ്ഞ
ഗാന്ധീയനും ഭാരതീയനുമാണ്…!”
കഴുകക്കണ്ണുകൾ ചുറ്റും വട്ടമിട്ടു.
“വ്യവസ്ഥയുടെയും ഭരണകൂടത്തിന്റെയും
അസുരക്ഷിത നിഴലിലിരുന്നുകൊണ്ട്
അസമാധാനത്തെക്കുറിച്ചുള്ള ജല്പനങ്ങൾ
സുഖകരമായ ഒരു സുവിശേഷ കലാപരിപാടിയല്ല!”
ഖാദിയുടുപ്പിലെ ദുർബ്ബല ഹൃദയം മുരണ്ടു.
ശേഷം –
ഉടുവസ്ര്തമഴിച്ചുള്ള വിശദപരിശോധനകൾ…
അഴികൾക്കുള്ളിലെ അനേകം പീഡനമുറകൾ…
“ഹേ മഹാത്മാവേ, ഞാൻ അങ്ങയുടെ
സ്തുതിപാഠകനാവുന്നതും;
എന്റെ നാവുകൾ നിന്റെ മന്ത്രം മാത്രം
ഉരുക്കഴിക്കുന്നതുമിവർ
അവിശ്വസിയ്‌ക്കുന്നതെന്തിന്…?”
Generated from archived content: poem2_sept29_07.html Author: muyyam_rajan
Click this button or press Ctrl+G to toggle between Malayalam and English