ഗ്രഹപ്പിഴയ്ക്ക് ട്രയിനില്‍ നിന്നും വീണ യാത്രക്കാരന്റെ ടിക്കറ്റു കണ്ടില്ലങ്കിലും നഷ്ടപരിഹാരം കിട്ടും

ചെന്നൈയില്‍ നിന്നും ട്രിച്ചിയിലേക്കുള്ള ട്രയിനിലെ യത്രക്കാരനായിരുന്നു പൗലോസ്. ട്രിച്ചി റയില്‍വേ സ്റ്റേഷനില്‍ വച്ച് ട്രയിനില്‍ നിന്നും ഇറങ്ങാന്‍ നോക്കി. ട്രയിന്‍ പെട്ടന്നു കുലുങ്ങി ഓടി . വാതിലിന്റെ പടിയിലെ കമ്പിയില്‍ പിടിച്ചു കൊണ്ട് ഇറങ്ങിക്കൊണ്ടിരുന്ന യാത്രക്കാരന്‍ തെറിച്ചു താഴെ വീണു. ട്രയിനിന്റേയും ഫ്ലാറ്റ്ഫോമിന്റേയും ഇടയിലാണ് വീണത്. യാത്രക്കാരന്റെ വീഴ്ച അറിയാതെ ട്രയിന്‍ വിട്ടു. ട്രയിന്‍ കയറി യാത്രക്കാരന്റെ എല്ലൊടിഞ്ഞു. അയാള്‍ ആശുപത്രിയില്‍ വച്ചു മരിച്ചു.

ട്രയിനിലെ കമ്പാര്‍ട്ടുമെന്റില്‍ നിന്നും ഇറങ്ങിക്കൊണ്ടിരിക്കവെയാണ് യാത്രക്കാരന്‍ വീഴാനിടയായെതെന്ന സംഭവം അധികൃതര്‍ നിഷേധിച്ചു. അന്ന്, ആ ട്രയിന്‍ ട്രിച്ചിയില്‍ നിന്ന് കുംഭകോണത്തേക്ക് വൈകാതേയും ചങ്ങല വലിക്കപ്പെടാതേയും ഓടി. ട്രയിന്‍ വിട്ടു പോയപ്പോഴാണ് ഒരാള്‍ പാളത്തില്‍ മുറിവു പറ്റി കിടക്കുന്നത് കണ്ടത്. റയില്‍വേ പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത് ആ യാത്രക്കാരന്‍ ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ കയറാന്‍ ശ്രമിച്ചു . കാലിടറി വീണു അയാളുടെ ദേഹത്തു കയറി ട്രയിന്‍ കടന്നു പോയി എന്നായിരുന്നു.

അപകടത്തില്‍ സംഭവിച്ച ഒരു വീഴ്ചയല്ല . ധൃതി പിടിച്ച് വീണ്ടുവിചാരമില്ലാതെ ഓടിത്തുടങ്ങിയ ട്രയിനില്‍ കയറാന്‍ നോക്കിയ നടപടി കാരണമാണ് അപകടം പറ്റിയത്. അതിനാല്‍ അയാള്‍ തനിയെ വരുത്തിവച്ച മുറിവുകാരണമാണ് മരിച്ചത്. യാത്രാ ടിക്കറ്റ് ഹാജറാക്കാത്തതിനാല്‍ അയാള്‍ ഉത്തമ വിശ്വാസത്തിലുള്ള ഒരു ട്രയിന്‍ യാത്രക്കാരനായിരുന്നില്ല എന്ന് റയില്‍വേ തര്‍ക്കിച്ചു.

യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുന്ന ഒരു തീവണ്ടിയില്‍ നിന്നും യാത്രക്കാരന്‍ യാദൃശ്ചികമായി വീഴുക എന്നത് പറ്റാന്‍ പാടില്ലാത്ത ഒരു സംഭവം എന്നാണ് 1989 – ലെ റയില്‍വേ നിയമം സെ. 123 -ല്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. മറ്റൊരു തര്‍ക്കം പൗലോസ് ഒരു യഥാര്‍ഥ യാത്രക്കാരനായിരുന്നില്ല എന്നതാണ്.അതിനടിന്ഥാനം യാത്രക്കുള്ള ടിക്കറ്റ് ഹാജറാക്കിയില്ല എന്നതാണ്. അപകടമുണ്ടായപ്പോഴത്തെ വെപ്രാളത്തില്‍ പെട്ട് യാത്രാ ടിക്കറ്റ് കാണാതെ പോയി എന്നതാണ് അവകാശികളുടെ വിശദീകരണം. അപകടത്തിനിടെ ടിക്കറ്റു നഷ്ടപ്പെട്ടുപോയാല്‍ ആ യാത്രക്കാരന്‍ ഉത്തമ വിശ്വാസത്തിലുള്ള യാത്രക്കാരനായിരുന്നില്ല എന്ന തര്‍ക്കത്തിനു പ്രസക്തിയില്ല. ഒരു നടപ്പു സമ്പ്രദായം , ഒരു ട്രയിന്‍ യാത്രക്കാരന്‍ ടിക്കറ്റെടുത്തു യാത്ര ചെയ്യുക എന്നതാണ്. അപകടത്തില്‍ പെട്ട് പൗലോസിന്റെ ടിക്കറ്റ് നഷ്ടപ്പെട്ടു പോയി . ട്രയിന്‍ യാത്രയില്‍ ഒരു മുന്‍ വിധിയായിട്ടുള്ളത് ട്രയിന്‍ യാത്രക്കാരന്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യുകയാണ് എന്നാണ്. അതിനാല്‍ കമ്പാര്‍ട്ടുമെന്റിലെ കമ്പിയില്‍ പിടുത്തം മുറുകാതെ താഴെ വീണ യാത്രക്കാരന്‍ ഒരു പറ്റാന്‍ പാടില്ലാത്ത സംഭവത്തില്‍ പെട്ടു പോയ ആളാണ്. എറണാകുളം റയില്‍വേ ക്ലെയിംസ് ട്രൈബൂണല്‍ പൗലോസിന്റെ ഭാര്യ്ക്കും കുട്ടികള്‍ക്കുമായി 4 ലക്ഷം രൂപ 9% പലിശ സഹിതം അനുവദിച്ചത് ഹൈക്കോടതി ശരി വച്ചു.

Generated from archived content: niyamam2.html Author: muttathu_sudhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here