വാതിൽ തിരശീലയ്‌ക്കപ്പുറമൊരു തെന്നൽ
മിണ്ടാതെ നിന്നു തിരിച്ചുപോയോ,
ഇടറിയ കാല് വച്ചു താളം പിടിച്ചുവൊ,
ദീർഘനിശ്വാസം തിരശ്ശീല ചീന്തിയോ?
മുട്ടിക്കുറുകാനും, കിന്നാരം ചൊല്ലാനും
മുറ്റത്തു വാടി നില്‌ക്കുന്നൊരു മന്ദാര-
മൊട്ടിന്റെ കാതിൽ രഹസ്യം പറയാനും
നില്‌ക്കാതെ വന്ന വഴിയേ മടങ്ങിയോ?
ചിങ്ങം പിറന്നിട്ടു, മത്തമുണർന്നിട്ടു,
മെന്റെ മുറ്റത്തൊരു പൂക്കളമില്ലാത്ത,
ദൂരത്ത് നിന്നൊരു പൂവിളിയില്ലാത്ത
മട്ടു കണ്ടിട്ട് പിണങ്ങിപ്പോയോ?
എന്നും നിറകുടം പെയ്യുന്ന തേന്മാവും-
മിന്നു നിശ്ശബ്‌ദം മൊരണ്ണാനുമില്ല
ചിലമ്പിച്ച താളത്തിൽ ചില്ല കുലുക്കുവാൻ,
പൊഴിയാത്ത മാംപൂവുമില്ല വിരിയുവാൻ,
‘വന്നുപോയ് പൂക്കാല’ മേന്നോർത്തു തുള്ളി-
ത്തിമിർക്കുന്ന ശൈശവ കൗതുകമെവിടെ?
വേലിപ്പടർപ്പിൽ ചികയുന്ന വണ്ണാത്തി-
പ്പുള്ളിന് ചിലമ്പിച്ച രാഗമിന്നെവിടെ?
പൂവിളിയില്ലാതെ, പാട്ടു പാടാതെയു-
മോണം കടന്നുപോമെങ്കിലും ഭൂമികേ,
നിന്നിൽ കിളിർക്കുന്ന രോമാഞ്ച ബിന്ദുക്ക-
ളായിരം വർണ്ണങ്ങളായി ചിരിക്കാതെ
സൗഗന്ധരേണുക്കൾ കാറ്റിൽ പടരാതെ-
യത്തം പുലരുന്നതെങ്ങനെയോർക്കുവാൻ?
മുക്കുറ്റി, തുമ്പ ചിരിക്കാതെ വാസന്ത
സദ്‌ചിത്രമെങ്ങനെ മനസ്സിൽ കുറിക്കുവാൻ?
വാതിൽ തിരശീലക്കപ്പുറമെത്തി
നിശ്ശബ്‌ദമായ് തെന്നൽ തിരിച്ചു പോയി.
Generated from archived content: poem2_aug21_10.html Author: muhammad_arakkal