മൂന്നുകവിതകൾ

പഴുത്‌

ചേക്കേറിയിരുന്നു

പക്ഷികൾ മുമ്പെൻ

ഹൃദയശാഖികളിൽ

കേട്ടിരുന്നവരുടെ

കുറുകൽ ഞാനുറങ്ങുവോളം

ഇപ്പോഴുച്ചിയിൽ

വീഴാറില്ല

പേരിന്‌ പോലുമൊരു

കാക്കകാലിൻ തണൽ

ആകാശം ചുരത്തും

വെളളിടി ഭൂമിതൊടുന്നതിപ്പോൾ

ഞാനെന്ന പഴുതിലൂടെ.

****************

ഫോട്ടോഗ്രാഫ്‌

കണ്ണുകൾ തുറിച്ച്‌

പൊടികളടർന്ന്‌

കൈകാലുകളറ്റ്‌

മുലകളഴുകി

അടിവയർ പൊളിഞ്ഞ്‌

എന്തോ ഒന്ന്‌;

മിച്ചമെന്നാരുടേയോ

അടിക്കുറിപ്പോടെ.

****************

രസകരമെങ്കിലും

ഇടികേട്ട്‌

നടുങ്ങിയും

മിന്നൽ കണ്ട്‌

ചൂളിയും

ഇമവെട്ടിയും

ചോരാത്തൊരു

വീടിൻ മട്ടുപ്പാവിൽ

മഴ കണ്ടിരിപ്പത്‌

രസകരം;

എങ്കിലും

കണ്ടിരിക്കുംപോൽ

കാൽപനികമല്ല

മഴകൊണ്ടിരി-

പ്പെന്നാരാനും

പറഞ്ഞാലത്‌

കവിതയല്ലാതാകുമോ.

Generated from archived content: poem1_oct13.html Author: mr_renukumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസ്പോൺസേർഡ്‌ പ്രോഗ്രാം
Next articleഎങ്ങുപോയ്‌?
കോട്ടയം ജില്ലയിലെ കാരാപ്പുഴയിൽ 1969ൽ ജനിച്ചു. സാമ്പത്തിക ശാസ്‌ത്രത്തിൽ എം.എ ബിരുദവും, സെന്റർ ഫോർ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസിൽ നിന്ന്‌ എം.ഫിൽ ബിരുദവും നേടി. 1994ലെ മഹാത്‌മാഗാന്ധി യൂണിവേഴ്‌സിറ്റി കലാപ്രതിഭ ആയിരുന്നു. യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച്‌ പോസ്‌റ്റർ ഡിസൈനിംഗിൽ ദേശീയതലത്തിൽ സമ്മാനം നേടിയിട്ടുണ്ട്‌. കവിതയും കഥയും ലേഖനങ്ങളും എഴുതുന്നു. ആദ്യകവിത ‘മുഴുമിപ്പിക്കാത്ത മുപ്പതുകളിൽ’ കലാകൗമുദിയിൽ. ആദ്യകഥ ‘ഒറ്റമരം’ കഥ ദ്വൈവാരികയിൽ. മാധ്യമം, ചന്ദ്രിക, കലാവീക്ഷണം, സർഗധാര, ആശയസമന്വയം, ഓറ, തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കവിത വന്നിട്ടുണ്ട്‌. ഇപ്പോൾ മഹാത്‌മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ സാമ്പത്തിക ശാസ്‌ത്ര ഗവേഷക വിദ്യാർത്ഥി. വിവാഹിതൻ. ഭാര്യഃ രേഖാരാജ്‌. വിലാസംഃ ചെമ്പരത്തി, മാന്നാനം പി.ഒ. കോട്ടയം - 686 561 Address: Post Code: 686 561

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here