കേട്ടുപോൽ
പണ്ട്
ഉത്തരമില്ലാത്ത
ചോദ്യമുരുവിട്ട്
കണ്ണുതുറിപ്പിച്ച-
ട്ടഹസിച്ച
രാക്ഷസനെ
വലിയ വായിൽ ചിരിച്ച്
വലിയ കാലിൽ
നടന്ന്
വലിയ കിടങ്ങുകൾ
ചാടിക്കടന്ന്
കുതിരക്കുളമ്പടിയിൽ
താളംപിടിച്ച്
കരിമ്പനപട്ടകളിൽ
കാഹളമൂതി
തെമ്മലയും
വടമലയും
കയറിനടന്ന്
നവമുഖനായി
വിലസീപോൽ
കറുത്തനിറം
കരിങ്കല്ലിൽ ഹൃദയം
ഉറക്കത്തിലന്ന്
പനിച്ചുകിടന്നു
കണ്ടു
പിന്നീടെപ്പോഴോരു-
ദ്വോഗത്തിന്റെയി-
ടമുറിപ്പാച്ചിലിനിടയി-
ലുൾഭയത്തോടെ
മൂത്തനരച്ചൊരാ
രാക്ഷസനിരുന്നുറങ്ങുന്നു
കാവൽക്കാരില്ലാതെ
കാറ്റുവന്നു
മഴവന്നു
കാരണവൻമാർ
കടന്നുപോയി
കരിമ്പനകൾ
കൊഴിഞ്ഞുപോയി
കുതിരക്കുളമ്പടി
നിലച്ചേപോയി
ഇന്നലെ
കണ്ടു
പല്ലിളകി
എല്ലിളകി
കണ്ണുതുറിച്ച്
പതയൊലിച്ച്
പെരുവഴിയിൽ
ചത്തുകിടക്കുന്നു
പോക്കാച്ചിത്തവളപോൽ
*പാലക്കാട്ടെ കോട്ട
Generated from archived content: poem1_mar28_07.html Author: mohandas-themballam