ഇരുപത്തിയൊന്നാം നൂറ്റാണ്ട് രണ്ടാം ദശകത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുമ്പോള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് രംഗത്തുള്ള ഫേസ്ബുക്ക് ,ട്വിറ്റര്‍, യുട്യൂബ്, ബ്ലോഗ് എന്നീ ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ പരമ്പരാഗതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അച്ചടിമാധ്യമങ്ങളുടെയും ടെലിവിഷന്‍ ചാനലുകളെയും റേറ്റിംഗിന്റെ കാര്യത്തില്‍ ബഹുദൂരം പിന്തള്ളി മുന്നേറുകയാണ്. ഇത് കൂടൂതല്‍ പ്രകടമായത് ടുണീഷ്യ, ഈജിപ്ത്, ലിബിയ എന്നീ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ഏകാധിപതികളായി സസുഖം വാണിരുന്ന ബെന്‍ അലി, ഹോസ്നി മുബാറക്, കേണല്‍ ഗദ്ദാഫി എന്നിവരുടെ കിരാത ഭരണത്തിന് തിരശ്ശീല വീണപ്പോഴാണ്. അറബ് വസന്തം എന്ന പേരില്‍ ഉരുത്തിരിഞ്ഞ പുത്തനുണര്‍വ്, ജനാധിപത്യരീതിയില്‍ തെരെഞ്ഞെടുപ്പ് നടത്തി സര്‍ക്കാരുകള്‍ രൂപീകരിക്കാനും സ്വേച്ഛാധിപ അധികാരകേന്ദ്രങ്ങളെ ഉന്മൂലനം ചെയ്യാനും സഹായകമായി. കാലാകാലങ്ങളായി ഭരണകൂടത്തിന്റെ വരുതിയിലായിരുന്ന അച്ചടി- ദൃശ്യമാധ്യമങ്ങള്‍ക്ക് സമാന്തരമായി ജനാധിപത്യബോധവത്കരണനത്തിന് അഹോരാത്രം പ്രയത്നിച്ച സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളേയോ,വിക്കിലിക്സ് പോലുള്ള ‘വിസില്‍ ബ്ലോവേഴ്സ് ’ സൈറ്റുകളേയോ തടയാന്‍ ഈ ഏകാധിപതികള്‍ക്കായില്ല. ഗള്‍ഫ് മേഖലയിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് ഈ രാജ്യങ്ങളില്‍നിന്നും പകര്‍ന്നുകിട്ടിയ ആവേശം സിറിയ, ബഹറിന്‍, യെമന്‍, എന്നിവിടങ്ങളിലേക്കു കൂടി പടരുകയാണ്. ട്വിറ്റര്‍,ബ്ലോഗ്,ഫേസ്ബുക്ക് തുടങ്ങിയ വാര്‍ത്താവിനിമയ മാധ്യമങ്ങള്‍ക്ക് ജനാധിപത്യ പ്രക്ഷോപകാരികളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞ മറ്റു രാജ്യങ്ങളിലെ അധികാരികള്‍ മാധ്യമങ്ങള്‍ക്ക് ഈ കാരണം കൊണ്ട് തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നൂറ്റാണ്ടുകളായി തികച്ചും യാഥാസ്ഥികമായി അടിച്ചമര്‍ത്തലിന് വിധേയരായ അറബ് ജനതയ്ക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ ആധുനിക മാധ്യമങ്ങള്‍ വഴി ആശയവിനിമയം നടത്തിയതിന്റെ ഫലമായി കിട്ടിയ അറിവാണ് മേഖലയിലെ ജനാധിപത്യത്തിന് കളമൊരുക്കിയത്.
ഒരു മൗസ്ക്ലിക്കിലൂടെ ഒരു രാജ്യത്തിന്റെ വിപ്ലവസമരങ്ങളുടെ മുന്നണിപ്പോരാളിയാകുന്ന പുതിയൊരു സൈബര്‍ ആക്ടിവിസം നമുക്കിടയില്‍ വേരുപിടിച്ചു കഴിഞ്ഞു. സത്യമെന്തെന്നറിയാന്‍ രാവിലെ പത്രം വരുന്നത് വരെ കാത്തിരിക്കേണ്ട ഗതികേട് ഈ സൈബര് ജീവികള്‍ക്കില്ല. അവര്‍ സിറ്റിസണ്‍ ജേണലിസ്റ്റുകളാണ്. സ്വന്തം നാടിന്റെ സ്പന്ദനങ്ങളെ കണ്ടെത്തി സത്യത്തെ സത്യസന്ധമായി അവതരിപ്പിക്കുവാനുള്ള ഒരു പത്രപ്രവര്‍ത്തകന്റെ ജാഗ്രത്ത് ഇന്ന് അപൂര്‍വം ചില സൈബര്‍ജീവികളും എടുത്തണീയാന്‍ തുടങ്ങി. ആടിനെ പട്ടിയാക്കുന്ന തരം കുപ്രചരണങ്ങളും സോഷ്യല് നെറ്റ്വര്‍ക്കുകള്‍ വഴി സുലഭം. അടുത്തകാലത്ത് മുംബയിലും ആസാമിലും നടന്ന സംഭവങ്ങള്‍ സൈബര് ലോകം കൊണ്ടാടിയതിനെ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് രണ്ടു കാര്യങ്ങളാണ്‍. കെട്ടഴിഞ്ഞ പട്ടം പോലെ ഇന്റെര്‍നെറ്റ് മീഡിയ ഒരു വശത്തും, പെയ്ഡ് ന്യൂസും കോര്‍പറേറ്റുകളുടെ റാന്‍ മൂളികളായി നല്ലൊരു മാധ്യമ സംസ്കാരത്തില്‍നിന്ന് വ്യതിരിക്തമായി പത്രപ്രവര്‍ത്തനത്തെ ലാഭം കൊയ്യാവുന്ന ബിസിനസായി കാണുന്ന പരമ്പരാഗത മാധ്യമങ്ങള്‍ മറുവശത്തും. ഇതിനിടയ്ക്ക് ഞെരിഞ്ഞുതീരുന്നതെന്തോ അതാണ് വാര്‍ത്തകള്‍. ഒരു ജനതയെ മുഴുവന്‍ ജാഗ്രത്താക്കേണ്ട, എന്നും സത്യത്തെ സത്യസന്ധമായി അവതരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട പത്രമാധ്യമങ്ങളും നവമാധ്യമങ്ങളും സത്യത്തില്‍ ഈ ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നതിങ്ങനെയാണ്? അവര്‍ അവരുടെ മണി മുഴക്കുന്നതാര്‍ക്കുവേണ്ടിയാണ്?
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂണ്‍ 25 അര്‍ദ്ധരാത്രി മുതല്‍ 19 മാസക്കാലം സ്വേച്ഛാധിപത്യത്തിന്റെ കയ്പുനീര്‍ ഇന്ത്യയിലും അനുഭവിച്ചറിഞ്ഞതാണല്ലോ! ഭരണഘടന അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ 19(1)(എ)യിലെ ‘അഭിപ്രായം പറയാനും പ്രകടിപ്പിക്കാനുമുള്ള മൗലികാവകാശങ്ങള്‍ ’ ഈ കാലയളവില്‍ ഇന്ത്യന്‍ പൗരന് നിഷേധിക്കുകയുണ്ടായി. ഈ രീതിയില്‍ തികച്ചും സ്വേച്ഛാധിപത്യ ഗര്‍വ് നടപ്പിലാക്കുക വഴി ജനാധിപത്യ സമ്പ്രദായത്തെ തന്നെ വെല്ലുവിളിക്കുകയാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ചെയ്തത്. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തെക്കുറിച്ചും അതു സംബന്ധിച്ച സത്യസന്ധമായ വാര്‍ത്തകളെക്കുറിച്ചും ഇന്ത്യന്‍ ജനതയെ അറിയിക്കാതിരിക്കാനായി അര്‍ദ്ധരാത്രി തന്നെ ഇന്ത്യയിലെ മൂന്നു പ്രമുഖ ദിനപത്രങ്ങളായ ഇന്ത്യന്‍ എക്സ്പ്രസ്സ്, ദി പട്രിയട്ട്, നാഷണല്‍ ഹെറാള്‍ഡ് എന്നിവ പ്രസിദ്ധീകരിക്കുന്ന ഡെല്‍ഹിയിലെ ബഹദൂര്‍ഷാ സഫര്‍ മാര്‍ഗിലേക്കുള്ള വൈദ്യുതബന്ധം വിച്ഛേദിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് ആഫീസ് അടച്ചു പൂട്ടി സീല്‍ ചെയ്യുകയും ജൂണ്‍ 26-ആം തിയതി രാവിലെ ഇറങ്ങിയ ദി സ്റ്റേറ്റ്സ്മാന്‍ പത്രത്തിന്റെ കോപ്പികള്‍ വിതരണം ചെയ്യുന്നതിനു മുന്‍പ് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന കിങ്കര ഭരണത്തിന്റെ ഭാഗമായി പല പ്രമുഖ പത്രമുടമകളെയും എഡിറ്റര്‍മാരേയും ജയിലിലടച്ചു. മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും മിസ(MISA) എന്ന കരിനിയമം വഴി വേട്ടയാടപ്പെട്ടു. മാധ്യമങ്ങളെ അടീയന്തിരാവസ്ഥകാലത്ത് ഭരണകൂടം എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണിത്. മാധ്യമങ്ങളെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനനുവദിച്ചാല്‍ ഇന്ദിരാഗാന്ധിയുടെ ചെയ്തികളെ ജനങ്ങള്‍ ചോദ്യം ചെയ്യുമെന്നും ജനാധിപത്യത്തിലേക്കുള്ള രാജ്യത്തിന്റെ തിരിച്ചു വരവ് തനിക്കനുകൂലമാകില്ലെന്നും അവര്‍ക്കറിയാമായിരുന്നു.
അടിയന്തിരാവസ്ഥയ്ക്കു മുന്‍പു തന്നെ നിലവിലുണ്ടായിരുന്ന പത്രങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കുന്നൊരു പ്രസ്സ് കൗണ്‍സില്‍ ആക്ട് മരവിപ്പിക്കപ്പെട്ടു. തുടര്‍ന്ന് അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനിശേഷമാണ് ഈ ആക്ട് പു:നസംഘടിക്കപ്പെട്ടതും, മാധ്യമങ്ങള്‍ക്ക് കൂടുതല്‍ ആവിഷ്കാര സ്വാതന്ത്ര്യം നല്‍കിയതും. ഭരണഘടനയുടെ 19 (ഐ)(1) അനുസരിച്ചുള്ള, അഭിപ്രായം പറയാനും ആവിഷ്കരിക്കാനുമുള്ള ഇന്ത്യന്‍ പൗരന്റെ സ്വാതന്ത്ര്യമാണ് പത്രപ്രവത്തകര്‍ക്കുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ ആധാരശില. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു അര്‍ദ്ധ നീതിന്യായ സ്വഭാവത്തോടെ 1978-ല്‍ നിലവില്‍ വന്ന പ്രസ് കൗണ്‍സില്‍ ആക്ട് . ഇത്തരത്തില്‍ ഒരു ആക്ട് നിലവിലുണ്ടെങ്കിലും ആവിഷ്കാരസ്വാതന്ത്ര്യത്തെ ദുര്‍വിനിയോഗം ചെയ്യുന്നതില്‍നിന്നും മാധ്യമങ്ങളെ തടയാന്‍ ഈ ആക്ട് ഫലപ്രദമല്ല. കാര്യമായ പിഴ ചുമത്താന്‍ പോലും കഴിയാത്ത വകുപ്പുകളുടെ അഭാവം ഈ ആക്ടിനെ ദുര്‍ബലമാക്കുന്നു. ഈ ബലഹീനതകളെയാണ് ഇന്ന് മാധ്യമപ്രവര്‍ത്തകരും ഉടമകളും വേണ്ട രീതില്‍ മുതലെടുക്കുന്നത്. മാത്രമല്ല പ്രസ് കൗണ്‍സില്‍ ആക്റ്റ് ഇന്ത്യയില്‍ ബാധകമായിട്ടുള്ളത് അച്ചടി മാധ്യമങ്ങള്‍ക്കു മാത്രമാണ്.
ഒരു ജനാധിപത്യ സംവിധാനത്തില്‍ പത്രാധിപര്‍ക്ക് ജനങ്ങള്‍ക്കുള്ള കടമകളെക്കുറിച്ചും പത്രധര്‍മ്മത്തെക്കുറിച്ചും അറിവും ബോധവുമുണ്ടായിരുന്ന രാമനാഥ് ഗോയങ്കെ, കരഞ്ചിയ, വര്‍ഗീസ് തുടങ്ങിയ പ്രമുഖര്‍ ദേശീയ പത്രങ്ങളിലും സ്വദേശാഭിമാനിയെയും കേസരിയെയും വര്‍ഗീസ് മാപ്പിളയെയും കെ.പി.കേശവമേനോനെയും പോലുള്ളവര്‍ മലയാള പത്രങ്ങളിലും നിറഞ്ഞു നിന്ന ഒരു ഇന്നലെയില്‍നിന്നും വാര്‍ത്തകള്‍ വില പേശുകയും വില്‍ക്കുകയും ചെയ്യുന്ന വര്‍ത്തമാന കാലത്തിലേയ്ക്ക് നാം എത്തിയിരിക്കുന്നു. മനു മോഡ്ഗില്‍ എന്ന പ്രവര്‍ത്തകന് വിവരാവകാശനിയമം അനുസരിച്ച് പ്രസ് കൗണ്‍സില്‍ നല്‍കിയ വിവരങ്ങള്‍ ഇന്ത്യന്‍ മാധ്യമരംഗത്തെ നിലവിലുള്ള അഴിമതികളിലേക്ക് വെളിച്ചം വീശുന്നതാണ്.
‘ Advertorial ‘ എന്ന ഓമനപ്പേരില്‍ ,2004-ലും 2009-ലും നടന്ന ഇന്ത്യയിലെ പൊതുതെരെഞ്ഞെടുപ്പില്‍ പല രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും സ്ഥാനാര്‍ത്ഥികളില്‍നിന്നും കോടിക്കണക്കിന് രൂപ കൈപ്പറ്റി ചില പത്രങ്ങള്‍ അവരുടെ സ്തുതി പാഠകരാവുകയും എതിര്‍സ്ഥാനാര്‍ത്ഥികളെക്കുറിച്ചുളള വാര്‍ത്തകള്‍ നല്‍കാതെ തോല്‍വി ഉറപ്പു വരുത്തുവാന്‍ സഹായിക്കുന്ന രീതിയില്‍ ഒത്താശകള്‍ ചെയ്തു കൊടുക്കുകയുമുണ്ടായി. ഇത്തരത്തില്‍ paid news പ്രസിദ്ധീകരിച്ചും നെറികെട്ട മാധ്യമപ്രവര്‍ത്തനത്തിന് ജനാധിപത്യ ഇന്ത്യ സാക്ഷ്യം വഹിച്ചു. ഇതിനെ തുടര്‍ന്ന് കുല്‍ദീപ് നയ്യാര്‍, പ്രഭാഷ് ജോഷി, ബി.ജി. വര്‍ഗീസ് തുടങ്ങിയ പ്രമുഖ പത്രപ്രവര്‍ത്തകര്‍ പ്രസ് കൗണ്‍സിലിന് പരാതി നല്‍കുകയും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ജസ്റ്റിസ് ജി.എന്‍. റോയി ചെയര്‍മാനായി ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കമ്മീഷന്‍ ആദ്യം മടിച്ചെങ്കിലും പിന്നീട് പ്രസിദ്ധീകരിച്ച 71 പേജുകളുള്ള റിപ്പോര്‍ട്ട് ഇന്ത്യന്‍ ജനാധിപത്യത്തിനു തന്നെ തീരാ കളങ്കമാണ്.
മാധ്യമങ്ങള്‍ നടത്തിയ ഈ അഴിമതി നിലവിലുള്ള ജനാധിപത്യനിയമത്തിന്റെയും ഇന്ത്യന്‍ ഇന്‍കംടാക്സ് ആക്ട്, കമ്പനീസ് ആക്ട് എന്നിവയുടെ കൂടി ഗുരുതരമായ ലംഘനമാണ് . ഇക്കാര്യം ചൂണ്ടിക്കാട്ടി അന്നത്തെ സെബി(സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ചെയര്‍മാന്‍ പ്രസ് കൗണ്‍സിലിനോട് ആശങ്ക അറിയിക്കുകയുണ്ടായി. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഇത്തരത്തില്‍ പെയ്ഡ് ന്യൂസ് ആയി പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ക്ക് നല്‍കുന്ന പണം ഇലക്ഷന്‍ കമ്മീഷന്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ചെലവു ചെയ്യാവുന്ന നിജപ്പെടുത്തിയ തുകയുടെ കണക്കില്‍പ്പെടുന്നില്ല. കൊടുക്കുന്നവനും വാങ്ങുന്നവനും വിനിമയം നടത്തുന്നത് കള്ളപ്പണമായതിനാല്‍ വരുമാന നികുതിയില്‍ ഉള്‍പ്പെടുത്തുകയോ കണക്കില്‍ കാണിക്കുകയോ ചെയ്യില്ല. അതുകൊണ്ടാണ് ഈ പങ്കു കച്ചവടത്തെക്കുറിച്ച് സെബിയുടെ ചെയര്‍മാന്‍ ആശങ്ക പ്രകടിപ്പിച്ചത്.
എണ്‍പതുകളില്‍ ബെനറ്റ് കോള്‍മാന്‍ എന്ന അച്ചടി മാധ്യമ ശാഖയുടെ ചുമതല വിമല്‍ ജെയിന്‍ എന്ന കുശാഗ്ര ബുദ്ധിയുള്ള വ്യവസായി ഏറ്റെടുക്കുന്നതോടെയാണ്‍ ഇന്ത്യന്‍ മാധ്യമരംഗത്ത് വ്യക്തമായ കച്ചവട മനോഭാവം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ബെനെറ്റ് കോള്‍മാന്‍ ഓഹരി പങ്കാളിത്തമുള്ള മറ്റു പല ഉല്പന്നങ്ങളുടെയും സ്ഥാപനങ്ങളുടെയും പരസ്യങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് മാത്രമായി ഏറ്റെടുത്തു നടത്താന്‍ തുടങ്ങി. ഇത്തരം ഉല്പന്നങ്ങളുടെയും അതിന്റെ സംരഭകരുടെയും താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി വാര്‍ത്തകള്‍ കൊടൂക്കാതിരിക്കുകയും കിട്ടുന്ന അവസരങ്ങളിലെല്ലാം തന്നെ sales premotion നടത്തുകയും ചെയ്തതോടെ വാര്‍ത്തകള്‍ക്ക് പരസ്യച്ചുവ വന്നു തുടങ്ങി. 1993-ല്‍ റുപോര്‍ട്ട് മര്‍ഡോക്ക് സ്റ്റാര്‍ ടി.വി. ശൃംഖലയുടെ ഇന്ത്യന്‍ ഓപ്പറേഷനില്‍ 64% ഓഹരികള്‍ വാങ്ങുകയും കാലക്രമേണ പ്രാദേശിക ഭാഷാ ചാനലുകളിലേക്ക് കടക്കുകയും ചെയ്തതോടെ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് അടക്കമുള്ളവ ഈ മാധ്യമ ഭീമന്റെ കാല്‍ക്കീഴിലായി. അച്ചടി – ദൃശ്യ മാധ്യമ രംഗത്ത് ഇന്ത്യയില്‍ 1991 മുതല്‍ നടപ്പിലായ ഉദാരവത്കരണത്തിന്റെ തിക്തഫലങ്ങള്‍ ഇന്ന് ജനാധിപത്യത്തിനുവരെ ഭീഷണിയുയര്‍ത്തിക്കൊണ്ട് ഒരു മാധ്യമ സംസ്കാരത്തകര്‍ച്ചയിലേക്ക് എത്തിച്ചു. ഇതില്‍നിന്നും ആവേശം ഉള്‍ക്കൊണ്ട് ഇന്ത്യയിലെ കുത്തക മുതലാളിമാരും രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും കൂടി കൈകോര്‍ക്കുമ്പോള്‍ സ്വാര്‍ത്ഥതാല്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നതും വളച്ചൊടിക്കപ്പെടുന്നതും വിഴുങ്ങുന്നതും ഇക്കാരണങ്ങളാല് തന്നെയാണ്. ഡല്‍ഹിയിലെ പയനീര്‍ പത്രത്തിന്റെ ലേഖകനായ മലയാളി കൂടിയായ ഗോപീകൃഷ്ണന്‍ 2 ജി അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ പത്രപ്രവര്‍ത്തനം വഴി ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു കൊണ്ടു വന്നത്. നീരാ റാഡിയ എന്ന അധികാര ദല്ലാള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി നടത്തിയ വിലപേശലുകള്‍ക്കും ഉടമ്പടികളും നമ്മുടെ മാധ്യമപ്രവര്‍ത്തകരായ വീര്‍ സംഘവി ബര്‍ക്ക ദത്ത് എന്നിവര്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു എന്ന് ആരോപിക്കപ്പെടുകയും തെളിയിക്കാനായി ടേപ്പിലെ ഉള്ളടക്കം ഔട്ട് ലുക്ക് മാഗസിന്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതേ ഇടപാടില്‍ രത്തന്‍ ടാറ്റയുടെ പേര്‍ കൂടി കേസില്‍ ഉള്‍പ്പെട്ടതായി മാഗസിന്‍ പ്രസിദ്ധീകരിച്ചതോടെ ഇനി മേലാല്‍ ഔട്ട് ലുക്ക് ഗൂപ്പിന് ടാറ്റ സ്ഥാപനങ്ങളുടെ യാതൊരു പരസ്യങ്ങളും നല്‍കുന്നില്ലെന്ന് പ്രഖ്യാപിച്ചു. കോര്‍പ്പറേറ്റ് മാധ്യമ കക്ഷിരാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെ 2 ജി കോള്‍ഗേറ്റ് അഴിമതിക്കഥകള്‍ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ്. 1987 – ല്‍ സ്വീഡിഷ് റേഡിയോ പുറത്തുവിട്ട ഒരു വാര്‍ത്തയെ പിന്‍ തുടര്‍ന്ന് സ്വതന്ത്ര പത്രപ്രവര്‍ത്തകയായ ചിത്ര സുബ്രമണ്യം ജെനീവയില്‍ നിന്നും കണ്ടെടുത്ത് ഇന്ത്യന്‍ എക്സ്പ്രസും ദി ഹിന്ദുവും പ്രസിദ്ധീകരിച്ച ബോഫോഴ്സ് അഴിമതിയുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ പത്രപ്രവര്‍ത്തനത്തിന്റെ ഇന്ത്യയിലെ ഏറ്റവും മഹനീയ ഉദാഹരണമാണ്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ മിസ്റ്റര്‍ ക്ലീന്‍ ഇമേജ് തകര്‍ന്നു തരിപ്പണമാകാന്‍ കാരണമായത് ബോഫോഴ്സ് അഴിമതിയുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഈ വാര്‍ത്തകളും രേഖകളുമായിരുന്നു.
ജനപക്ഷത്ത് നില്‍ക്കേണ്ട മാധ്യമങ്ങള്‍ പലപ്പോഴും മാധ്യമപ്രവര്‍ത്തനത്തെ മറ്റു ബിസിനസ് രീതിയില്‍ കൈകാര്യം ചെയ്യുമ്പോള്‍ തകര്‍ന്നു വീഴുന്നത് മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം സതംഭമാണ് എന്ന വിശേഷണമാണ്. ഇത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനം സംരക്ഷിക്കുന്നത് സ്വാര്‍ത്ഥലാഭത്തേയും തകര്‍ക്കുന്നത് വിലപ്പെട്ട മാധ്യമ പാരമ്പര്യത്തേയുമാണെന്ന കാര്യം വേദാനാജനകമാണ്. ഐ. എസ്. ആര്‍. ഒ ചാരക്കേസ് ഭരണകൂടത്തിന്റെയും മാധ്യമങ്ങളുടെയും സൃഷിയായിരുന്നു എന്ന് ഇന്ന് നമ്മള്‍ മനസിലാക്കുന്നു. അതിന്റെ ദുരന്ത ചിത്രമായിരുന്നു നമ്പി നാരായണന്‍ എന്ന ഇന്ത്യ കണ്ട പ്രഗത്ഭനായ ശാസ്ത്രജ്ഞന്‍. കാള പെറ്റു എന്നു കേട്ട മാത്രയില്‍ കയറെടുക്കുന്ന ദേശീയ മാധ്യമങ്ങള്‍ വിശേഷിച്ച് മലയാളത്തിലെ മാധ്യമങ്ങള്‍ പിന്തുടരുന്ന പ്രവര്‍ത്തനശൈലിയുടെ ഇരയായിരുന്നു നമ്പി നാരായണന്‍. ഔദ്യോഗിക ജീവിതവും കുടുബജീവിതവും ചാരക്കേസുമായി ബന്ധപ്പെടുത്തി തകര്‍ത്തെറിയപ്പെട്ടപ്പോള്‍ നിഷ്ക്രിയമായിരുന്ന കോടതി വര്‍ഷങ്ങള്‍ക്കു ശേഷം കുറ്റ വിമുക്തമാക്കി വിധി പ്രഖ്യാപിക്കപ്പെടുമ്പോഴേക്കും കേരളത്തിലെ മാധ്യമങ്ങള്‍ അവരുടെ കങ്കാണിപ്പണി എന്നേ പൂര്‍ത്തിയാക്കിയിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ ആവിഷ്ക്കാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. മാധ്യമ പ്രവര്‍ത്തനത്തെ സംബന്ധിച്ച് അടിസ്ഥാന യോഗ്യതപോലുമില്ലാതെയണ് പലരും ഈ രംഗത്തേക്ക് കടന്നു വരുന്നത്. വ്യക്തമായ ഒരു വഴി മാധ്യ സ്ഥാപനങ്ങള്‍ തന്നെ അവരെ നിയന്ത്രിക്കേണ്ടതാണ്. പക്ഷെ നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ല. ഇതിനപവാദമായി പറയാവുന്നത് ഹിന്ദുസ്ഥാന്‍ ടൈംസ് ഗ്രൂപ്പിന്റെ ബിസിനസ് വാര്‍ത്താ പ്രസിദ്ധീകരണമായ മിന്റ് മാത്രമാണെന്നറിയുമ്പോള്‍ അത്ഭുതം തോന്നാം. ഇക്കാര്യത്തില്‍ പ്രസ് കൗണ്‍സില്‍ സംവിധാനങ്ങള്‍ വെറും നോക്കുകുത്തികളാണ്. അനുവാദമില്ലാതെ ഏതെങ്കിലും വ്യക്തികളുടെ ഫോട്ടോയോ സംഭാഷണമോ എടുക്കാനോ റെക്കോഡ് ചെയ്യാനോ ശ്രമിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. മോഷണമോ കൊലക്കുറ്റമോ ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുക്കുമ്പോഴേക്കും തന്നെ കുറ്റവാളിയായി ചിത്രീകരിക്കാനുള്ള പ്രവണത ഇന്നത്തെ പുത്തങ്കൂറ്റുകാരുടെ മാധ്യമസംസ്ക്കാരമാണ്. മാത്യു സാമുവല്‍ എന്ന പത്രപ്രവര്‍ത്തകന്‍ തെഹല്‍ക്ക പോര്‍ട്ടലിനു വേണ്ടി 2001-ല്‍ West End Sting ഓപ്പറേഷന്‍ വഴി ഇന്‍ഡ്യന്‍ ഡിഫന്‍സിനു വേണ്ടി ആയുധക്കരാര്‍ ഉറപ്പിക്കാനെന്ന വ്യാജേന ബംഗാരു ലക്ഷ്മണനെന്ന ബി. ജെ. പി നേതാവിനെ കുടുക്കിയത് പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമെന്ന് പറയാന്‍ കഴിയില്ല. പക്ഷെ രാജ്യത്തിന്റെ സുപ്രധാന വകുപ്പായ പ്രതിരോധ മേഖലയില്‍ ഇങ്ങെനെ പല പകല്‍ക്കൊള്ളകളും നടക്കുമ്പോള്‍ മാത്യു സാമുവല്‍ എന്ന ഈ പത്രപ്രവര്‍ത്തകന്‍ യഥാര്‍ത്ഥ പത്രധര്‍മ്മത്തിന്റെ നിയതമായ മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ചുവെന്ന് പ്രത്യക്ഷത്തില്‍ പറയാമെങ്കിലും ചെയ്തത് വലിയൊരു കാര്യമാണ്. ഒളിക്യാമറ വയ്ക്കലും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമൊക്കെ നല്ലൊരു പത്രപ്രവര്‍ത്തകന്റെ വഴിയല്ലെങ്കിലും സമൂഹ നന്മക്കു വേണ്ടി ചില പ്രത്യേ സാഹചര്യത്തില്‍ പത്രപ്രവര്‍ത്തകന്‍ വേറിട്ട വഴികളിലൂടെ നടക്കേണ്ടി വരുന്നു. പക്ഷെ സമീപകാലത്ത് നടന്ന പല പത്ര റിപ്പോര്‍ട്ടിംഗുകള്‍ പരിശോധിക്കുമ്പോള്‍ ഈയൊരു പൊതുനന്മ കാണാനാവില്ല. റേറ്റിംഗ് വര്‍ദ്ധിപ്പിക്കുന്നതിനും ലാഭമുണ്ടാക്കുന്നതിനും വേണ്ടി നിരപരാധികളായ മനുഷ്യരുടെ സ്വകാര്യതകളെ ചൂഴ്ന്നെടുക്കുന്ന നവലോകപത്രപ്രവര്‍ത്തനത്തെ എന്തു പേരിട്ട് വിളിക്കണം ? അടുത്തിടെ അസമില്‍ നടന്ന കലാപത്തിനു മുന്നോടിയായി ഗോഹട്ടി നഗരത്തിലെ തിരക്കു പിടിച്ച് തെരുവില്‍ കുറച്ചു ചെറുപ്പക്കാര്‍ ഒരു പെണ്‍കുട്ടിയെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. ഒരു സ്വകാര്യ ചാനലിന്റെ റിപ്പോര്‍ട്ടറായ ഗൗരവ് ജ്യോതി നിയോഗ് ആ സംഭവം വാര്‍ത്തക്കു വേണ്ടി അയാള്‍ തന്നെ മുന്‍ പദ്ധതി പ്രകാരം തയ്യാറാക്കിയിരുന്നുവെന്ന് പിന്നീട് പോലീസിനോടു സമ്മതിച്ചു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുമ്പോള്‍ പലര്‍ക്കും നഷ്ടപ്പെടുന്നത് ജീവനും കുടുംബബന്ധങ്ങളും അഭിമാനവുമാണ്. കഴിഞ്ഞ ആഗസ്റ്റ് 30 ന് ശിവാലി എന്ന 21 വയസ്സുകാരിയായ ജലന്ധര്‍ എസ്. ഡി കോളേജ് വിദ്യാര്‍ത്ഥിനിയെ അതേ കോളേജില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയുടെ വാഹനത്തില്‍ യാത്ര ചെയ്തതിന് ബല്‍വിന്ദര്‍ കര്‍ എന്ന ഇന്‍സ്പക്ടര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തതും , ഫോട്ടോ അടക്കമുള്ള വാര്‍ത്ത പത്രങ്ങളില്‍ അടിച്ചു വന്നതോടെ അപമാനിതയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതും മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു!
വാര്‍ത്തകളെ വളച്ചൊടിക്കുന്നതിലും പലരുടെയും ജീവിതം തകര്‍ക്കുന്ന രീതിയില്‍ തെറ്റായി വാര്‍ത്തകള്‍ നല്‍കി ജനജീവിതം തകര്‍ക്കുന്ന രീതിയില്‍ തെറ്റായി വാര്‍ത്തകള്‍ ബ്രേക്കിംഗ് ന്യൂസ് എക്സ്ക്ലൂസീവ് എന്ന ഓമനപ്പേരുകള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലും കേരളത്തിലെ മാധ്യമങ്ങളും മുന്‍ പന്തിയില്‍ തന്നെയാണ്. അന്തര്‍ സംസ്ഥാന നദീജലതര്‍ക്കവും അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള വിവാദങ്ങളും ഇടക്കാല തെരെഞ്ഞെടുപ്പിനു മുന്‍പ് ചിലര്‍ രാഷ്ട്രീയ ലാഭത്തിനായി മീഡിയയെ കൂട്ടുപിടിച്ച് നടത്തിയ കസര്‍ത്തുകളുടെ ഭാഗമായിരുന്നു. ഒടുവില്‍ രണ്ടു സംസ്ഥാനത്തെയും ആളുകള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞു. നമ്പി നാരായണനെ ചാരനാക്കി ആഘോഷിച്ചു തിമിര്‍ത്ത മാധ്യമങ്ങള്‍ മാറാട് കലാപത്തില്‍ സാമുദായിക വൈരം വളര്‍ത്തുന്ന രീതിയിലാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്തത്. ടി. പി ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധം, ഫസല്‍ വധം എന്നീ കേസുകളില്‍ കേരളത്തിലെ മിക്കവാറും മാധ്യമങ്ങള്‍ നടത്തിയ മീഡിയ ആക്ടിവിസം ന്യായീകരിക്കത്തക്കതല്ല. ഒരേ സമയം തന്നെ പോലീസ് നായയുടേയും പോലീസിന്റെയും ന്യായാധിപന്റെയും റോളുകള്‍ മാധ്യമങ്ങള്‍ തന്നെ ഏറ്റെടുക്കുകയായിരുന്നു. കൊലപാതകങ്ങള്‍ ആരുടേതായാലും അപലപിക്കേണ്ടതും കുറ്റക്കാര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ടതുമാണെന്നതില്‍ തര്‍ക്കമില്ല.
പത്രമുടമയുടെ പാര്‍ട്ടി ഇടതുപക്ഷത്താകുമ്പോള്‍ ഇടതുപക്ഷത്തെ പ്രകീര്‍ത്തിച്ചും മറിച്ച് വലതുപക്ഷത്താകുമ്പോള്‍ വലതുപക്ഷത്തിനു പാദസേവ ചെയ്യുന്നതിനുമായി മാധ്യമ സ്ഥാപനത്തേയും പ്രവര്‍ത്തകരേയും ഉപയോഗിക്കുന്ന മാധ്യമ സംസ്ക്കാര പ്രവണത തികച്ചും മ്ലേച്ഛമാണ്. വായില്‍ എല്ലിന്‍ കഷണം വച്ച പട്ടിക്ക് കുരക്കാനാവില്ല എന്ന മാധ്യമലോകത്തെ പ്രസിദ്ധ പ്രയോഗം ഇത്തരത്തില്‍ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന പലര്‍ക്കും യോജിച്ചതാണ്.
കേരളത്തില്‍ സദാചാര പോലീസ് വിളയാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം നടത്തുകയോ ചെയ്ത തെറ്റായ വാര്‍ത്തകളുടെ പേരില്‍ തകരുന്നത് പലരുടേയും കുടുംബബന്ധങ്ങളും ജീവിതവുമാണ്. കൊലപാതകങ്ങളില്‍ മാധ്യമങ്ങള്‍ എടുക്കുന്ന നിലപാടുകള്‍ പലപ്പോഴും കേസിന്റെ തെളിവെടുപ്പിനേയും കോടതി വിധിയേയും പരോക്ഷമായിട്ടെങ്കിലും സ്വാധീനിക്കാറുണ്ട്. നവംബര്‍ 26 ന് മുംബയില്‍ നടന്ന തീവ്രവാദി ആക്രമണങ്ങളില്‍ താജ് ഹോട്ടലില്‍ ബന്ധിയാക്കിയവരെ മോചിപ്പിക്കാനായി നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് നടത്തിയ ഓപ്പറേഷന്‍ തത്സമയ സംപ്രേക്ഷണം ഉണ്ടായതുകൊണ്ട് തീവ്രവാദികളുടെ നേതാക്കള്‍ക്ക് സൗകര്യമായി. താജില്‍ കടന്നു കൂടിയ തീവ്രവാദികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നമ്മുടെ മാധ്യമങ്ങളുടെ അപക്വമായ പ്രവൃത്തി മൂലം കഴിഞ്ഞതായി ‘ കസബ്’ എന്ന പിടിയിലായ ഭീകരന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പാകെ മൊഴി നല്‍കി. ഇത്തരത്തില്‍ രാജ്യ സുരക്ഷയ്ക്കു തന്നെ ഭീക്ഷണിയുയര്‍ത്തുന്ന രീതിയിലുള്ള ലൈവ് സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ സാമാന്യ ബുദ്ധിയെങ്കിലും നന്നായേനെ.
നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ പടുത്തുയര്‍ത്തിയ സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റം കേരളത്തിലെ ജനജീവിതത്തെയും രാജ്യത്തെ ഒട്ടാകെയും മുഖ്യ ധാരയില്‍ നിന്നും ഉയര്‍ന്ന നിലവാരത്തിലേക്കുയര്‍ത്തി. ഇതിനായി അന്ന് കേരളത്തില്‍ സക്രിയമായിരുന്ന മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. എന്നാല്‍ നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ ഈ മാറ്റം പരിതാപകരമായ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നു. വര്‍ഗീയ സംഘടനങ്ങളും അമിത മദ്യപാനവും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളും രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയും കൊണ്ട് നമ്മള്‍ കരുതി വച്ചിരുന്ന സാംസ്ക്കാരിക പാരമ്പര്യത്തിന്റെ തിരുശേഷിപ്പുകളെ കൈവിട്ടു കളഞ്ഞു. ഇന്ന് അന്ധവിശ്വാസങ്ങളുടേയും ഭൂമാഫിയകളുടേയും നടുവില്‍പ്പെട്ട് നട്ടം തിരിയുന്ന കേരള ജനതയെ രക്ഷിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മാധ്യമങ്ങള്‍ക്കാവില്ല. മാധ്യമങ്ങള്‍ പലപ്പോഴായി എടുക്കുന്ന പ്രതിലോമ രാഷ്ട്രീയ നിലപാടുകള്‍ ജനവിരുദ്ധ തീരുമാനങ്ങളെടുക്കാനും കുതന്ത്രങ്ങള്‍ മെനയാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റു ഛിദ്രശക്തികള്‍ക്കും സഹായകമാകുന്നുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പക്ഷം പിടിക്കാത്ത ഒരു മാധ്യമ സ്ഥാപനവും ഇല്ലെന്ന് നിസ്സംശ്ശയം പറയാം. അതിനാല്‍ത്തന്നെ നേരറിയാനും നേരെത്തെ അറിയാനും പത്രം വായിച്ചിരുന്ന കഴിഞ്ഞകാലം വിസ്മൃതിയിലാണ്ടു പോകുന്നു.
ഇത് കേരളത്തിലോ അല്ലെങ്കില്‍ ഇന്ത്യയില്‍ മാത്രമായോ ഒതുങ്ങി നില്‍ക്കുന്ന സവിശേഷതയല്ല ലോകത്തിന്റെ പല ഭാഗത്തും മാധ്യമ സ്ഥാപനങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് ചില കുത്തക മുതലാളിമാരാലാണ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ബ്രട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിലും കുത്തകകളായ ടൈം വാര്‍ണര്‍, വാള്‍ട്ട് ഡിസ്നി, വയാകോം, റുപെര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പറേഷന്‍ എന്നിവയുടെ തീരുമാനങ്ങളാണ് പലപ്പോഴും നിര്‍ണ്ണായകമാകുന്നത്. അതിനിടെ കണ്ണിലെ കരടുപോലെ കയറിവന്ന വിക്കിലിക്സ് സ്ഥാപകനായ ജുലിയന്‍ അസാഞ്ചെ ബ്രാഡ്ലി മാനിംഗ് തുടങ്ങിയ വിസില്‍ ബ്ലോവേര്‍സിന്റെ വെളിപ്പെടുത്തലുകള്‍ ഈ കണക്കു കൂട്ടലുകളെയെല്ലാം തകിടം മറിക്കുന്നു. വിക്കിലിക്സ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി പുറത്തു വിട്ട് അതീവ രഹസ്യസ്വഭാവമുള്ള വാര്‍ത്തകള്‍ പല നേതാക്കളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും ഉറക്കം കെടുത്തിയതിനാലാണ് ഇല്ലാത്ത ബലാത്സംഗം ചുമത്തി അസാഞ്ചെ ഇംഗ്ലണ്ടില്‍ വേട്ടയാടപ്പെടുന്നത്. താത്കാലികമായി ലണ്ടനിലെ ഇക്വഡോര്‍ എംബസി അസാഞ്ചെയ്ക്ക് രാഷ്ട്രീയാഭയം നല്‍കിയിട്ടുണ്ടെങ്കിലും ഭാവിയിലെ ജീവസുരക്ഷക്ക് യാതൊരു ഉറപ്പുമില്ല.
ഉദാരവത്ക്കരണത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ച റുപെര്‍ട്ട് മര്‍ഡോക്കിന്റെ 33 ചാനലുകള്‍ എട്ട് ഇന്ത്യന്‍ ഭാഷകളിലായി 40 കോടി വ്യൂവേഴ്സ് ഉള്ള ഒരു മാധ്യമ സാമ്രാജ്യം കെട്ടിപ്പൊക്കിയിട്ടുണ്ട്. കൂടാതെ ഇന്ത്യയിലെ അംബാനി സഹോദരന്മാര്‍ക്ക് പങ്കാളിത്തമുള്ള ടി. വി 18 , നെറ്റ്വര്‍ക്ക് 18 തുടങ്ങിയ മീഡീയാസ്ഥാപനങ്ങള്‍ക്ക് സി. എന്‍.എന്‍, സി. എന്‍. ബി. സി, സി, എന്‍, എന്‍,ഐ.ബി. എന്‍. എന്നിങ്ങനെയുള്ള വിവിധ ചാനലുകളുണ്ട്. ഓഹരിക്കമ്പോളത്തില്‍ കൃതിമമായി കയറ്റിറക്കങ്ങള്‍ സൃഷ്ടിച്ച് നിക്ഷേപകരെ കബളിപ്പിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ കൊടുത്ത രാജ്യത്തെ സാമ്പത്തിക ഭദ്രതയെതന്നെ താറുമാറാക്കാന്‍ ഇവര്‍ക്ക് കഴിയും. സാമ്പത്തികരംഗം കൈകാര്യം ചെയ്യുന്ന മാധ്യമപ്ര്വര്‍ത്തകരെ സ്വാധീനിച്ച് അവര്‍ക്ക് വിലയേറിയ പാരിതോഷികങ്ങള്‍ നല്‍കിയും വേണ്ടരീതിയില്‍ സന്തോഷിപ്പിച്ചും ഓഹരിക്കമ്പോളത്തെ വരുതിയില്‍ നിര്‍ത്താന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നു. ഒരു പ്രാദേശിക ഭാഷയായ തെലുങ്കില്‍ മാത്രം 37 വാര്‍ത്താചാനലുകളാണ് പ്രക്ഷേപണരംഗത്ത് ഇന്ന് നിലവിലുള്ളത്. ഇതില്‍ 31 എണ്ണം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടേയോ അവരുടെ ബിനാമികളുടേയോ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയാണെന്നറിയുമ്പോഴാണ് മാധ്യമരംഗത്തുള്ള ഇവരുടെ വാണിജ്യ താല്പര്യങ്ങള്‍ക്ക് നമുക്ക് വ്യക്തമാകുന്നത്. ഇവര്‍ക്കെല്ലാം മാധ്യമപ്രവര്‍ത്തനവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് തെറ്റിദ്ധരിക്കരുത്. ഇത് വെറും ലാഭക്കൊതിയോടെയുള്ള ഒരുകച്ചവടം മാത്രം ഇത്തരത്തിലുള്ള വഴിവിട്ട രാഷ്ട്രീയ ബന്ധങ്ങളും കച്ചവടതാത്പര്യങ്ങളുമാണ് ഡെക്കാന്‍ ക്രോണിക്കിള്‍ പോലുള്ള ശക്തമായ അടിത്തറയുണ്ടായിരുന്ന ഒരു മാധ്യമ സ്ഥാപനത്തിന്റെ ചരമക്കുറിപ്പെഴുതിയത്.
അച്ചടി ദൃശ്യമാധ്യമരംഗത്തെ പഴക്കവും തഴക്കവും ചെന്ന പലരും ഇന്ന് കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് സ്ഥാപനത്തോടുള്ള പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും ഒരു സ്ഥിരം പത്രപ്രവര്‍ത്തകന്റെ അത്രയും കാണണമെന്നില്ല. ആയതിനാല് തന്നെ മാധ്യമധര്‍മ്മം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധത എന്ന നിലക്ക് മാധ്യമ പ്രവര്‍ത്തനം ഏറ്റെടുക്കുന്നവരുടെ എണ്ണം ഈ കാലഘട്ടത്തില്‍ വളരെ കുറവാണ്. പലരും ജീവിക്കാന്‍ ഒരു തൊഴില്‍ എന്ന രീതിയില്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങളെപോലും മനസിലാക്കാതെ ഈ രംഗത്തേക്ക് കടന്നുവരുന്നത് സമൂഹത്തിനു തന്നെ ഭീഷണിയാകും. ഇനി ആരെങ്കിലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാം എന്നു കരുതിയാല്‍ തന്നെ എഴുതുന്ന റിപ്പോര്‍ട്ടുകളും സ്കൂപ്പും ഡെസ്ക്കില്‍ എത്തിയാല്‍ ആട് പട്ടിയായും പട്ടി ആടായും പുറത്തുവരും. ഇത്തരം സാഹചര്യങ്ങളില്‍ മാധ്യമ പ്രവര്‍ത്തകന്‍ വെറുമൊരു എഴുത്തു തൊഴിലാളിയായി അധ:പതിക്കുന്നു.
പെയ്ഡ് ന്യൂസ് വിവാദത്തില്‍ പത്ര മാധ്യമങ്ങള്‍ കോഴ വാങ്ങിയതായി തെളിഞ്ഞതോടെ തകര്‍ന്നടിഞ്ഞത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാമത്തെ സ്തംഭമാണ്. മറ്റ് മൂന്നു സ്തംഭങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ലെജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, ജൂഡീഷ്യറി എന്നിവയില്‍ നേരെത്തെതന്നെ വിശ്വാസം നഷ്ടപ്പെട്ടിരുന്ന ഇന്ത്യന്‍ ജനത മീഡിയക്ക് സംഭവിച്ചിരിക്കുന്ന അപചയത്തെക്കുറിച്ച് ഇനി എന്ത് എന്ന പുനര്‍വിചിന്തനത്തിലാണ്. നൂതന സാങ്കേതിക വിദ്യയുടെയും വിവരാവകാശ നിയമത്തിന്റെയും സഹായത്തോടെ മാധ്യമങ്ങള്‍ സമൂഹത്തിലെ പല നെറികേടുകളുടേയും തെളിവുകള്‍ അന്വേഷണ മാധ്യമ പ്രവര്‍ത്തനം എന്ന പേരില്‍ ശേഖരിക്കുന്നുണ്ട്. പക്ഷെ ഇത്തരത്തില്‍ ശേഖരിക്കുന്ന തെളിവുകളും വാര്‍ത്തകളും വിലപേശലുകളിലൂടെ വില്‍ക്കപ്പെടുകയാണ് ചെയ്യുന്നത്. വില്‍ക്കപ്പെട്ട വാര്‍ത്തകളും തെളിവുകളും ഒരിക്കലും ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടില്ല. ഇത്തരത്തില്‍ നടത്തുന്ന കൂട്ടുകച്ചവടമാണ് ആധുനിക മാധ്യമപ്രവര്‍ത്തനത്തിന്റെ രസതന്ത്രം.
ഫോര്‍ത് പില്ലറിന്റെ ഇത്തരത്തിലുള്ള അധ:പതനവും ടുണീഷ്യ, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ അറബ് വസന്തം വിരിയിക്കാന്‍ കരുത്തേകിയ, ജനാധിപത്യം സാക്ഷാത്ക്കരിച്ച പുത്തന്‍ വെബ് മാധ്യമങ്ങളുടെ കരുത്ത് നല്‍കുന്ന സൂചനകള്‍ പലതാണ്. ഇത് ലോകവ്യാപകമായി ജനങ്ങള്‍ക്കു വേണ്ടി ജനാധിപത്യത്തെ താങ്ങി നിര്‍ത്താന്‍ കെല്‍പ്പുള്ള സുസജ്ജമായ ഒരു പുതിയ സ്തംഭത്തിന്റെ പിറവിയിലേക്ക് നമ്മുടെ പ്രതീക്ഷയെ ഉണര്‍ത്തുന്നു. ഇതിനു ശക്തി പകരാനായി ചുരുങ്ങിയ കാലം കൊണ്ട് അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ് ചങ്കൂറ്റം തെളിയിച്ച ജൂലിയന്‍ അസാഞ്ചെയുടെ വിക്കിലിക്സ് പോലുള്ള വെബ് പോര്‍ട്ടലുകളും ആഗോളതലത്തില്‍ നിലവില്‍ വരുന്നുണ്ട്.
അസാഞ്ചെയുടെ എ. ഡബ്ലിയു. പി. സി ( ദി അസോസിയേറ്റഡ് വിസില്‍ ബ്ലോവര്‍ പ്രസ്സ്)യുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഐസ്ലാന്റ് ഗവണ്മെന്റ് ഒരു പാര്‍ലമെന്റ് റെസലുഷന്‍ പാസാക്കി ഐ. എം എം ഐ ( ഐസ് ലാന്റ് മോഡേണ്‍ മീഡിയ ഇനിഷ്യേറ്റീവ്) എന്ന പേരില്‍ ഒരു വിസില്‍ ബ്ലോവേര്‍സ് മീഡിയയ്ക്ക് ഇക്കഴിഞ്ഞ സെപ്തംബര്‍ 26 – ന് രൂപം നല്‍കിയിട്ടുണ്ട്. മീഡിയ ആക്ടിവിസത്തിന് തടയിടാനായി ജനാധിപത്യത്തിന് കരുത്തേകാന്‍ സിവില്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒരു അഞ്ചാമത്തെ സ്തംഭത്തിന് ഇന്ത്യയിലും തുടക്കം കുറിക്കുന്നുണ്ടെന്നത് ആശാവഹമാണ്.
പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുകയും അതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നീക്കങ്ങളെ ചെറുത്തു തോല്‍പ്പിച്ച് ജനാധിപത്യത്തിന് കരുത്തേകാന്‍ അര്‍പ്പണബോധമുള്ള സ്വയം അച്ചടക്കം പാലിക്കുന്ന വിശ്വസ്തരായ മാധ്യമപ്രവര്‍ത്തകരും അത്തരത്തിലുള്ള ഒരു മാധ്യമ സംസ്ക്കാരവുമാണ് ഇന്നത്തെ സമൂഹത്തിന്റെ മുഖ്യമായ ആവശ്യം.
കടപ്പാട് – ജ്വാല മാസിക
Generated from archived content: essay1_dec27_12.html Author: mk_achyuthanandan
Click this button or press Ctrl+G to toggle between Malayalam and English