പ്രണയമായ്, ജീവഗാനമായ്, പ്രാണനിൽ
പടരു,മുന്മാദരാഗമായ്, സ്വപ്‌നമായ്
വ്യഥിത ജന്മസംഗീതത്തിനാർദ്രമാം
ലയനമായ്, സ്നേഹസാന്ത്വനലോലമെൻ
സിരയിലിറ്റിറ്റു വീഴും ശീതാമൃത-
കണികയായ്, കാവ്യകൗതൂഹലങ്ങൾതൻ
തരള സങ്കല്പഭാവമായ്, സത്യമായ്
അരിയ സംസ്‌ക്കാരധാരയായ്, ചൈതന്യ-
സ്‌ഫുരണമായ്, സർഗ്ഗശക്തി സൗന്ദര്യമായ്
അഴൽ പെരുകുമെൻ കർമ്മകാണ്ഡങ്ങളിൽ
അഴകുണർത്തുന്ന സാന്ദ്രസംഗീതമായ്
പുഴയെ മുന്നം അറിഞ്ഞു ഞാൻ; ഇന്നെന്റെ
ഹൃദയവേഗങ്ങൾ തേങ്ങിത്തളർന്നുവോ?
ഉയിരിലാരോ വിമൂകം വിതുമ്പിയോ?
നിഴലുകൾ പ്രേതനർത്തനമാടുമീ
വഴികളിൽ ക്രൂരമാർത്തു നില്‌ക്കുന്നതാർ?
അണിയറയിൽ നിന്നട്ടഹാസത്തിന്റെ
ചടുലവേഗങ്ങൾ ആളിപ്പടർന്നുവോ?
ദുരമുഴുത്തു, ഹാ! നിന്റെ തീരങ്ങളിൽ
വരികയാണിന്ന് മേലാളർ, കീശതൻ
കിലുകിലുക്കത്തിൽ, നിൻ വഴിമുടക്കുവാൻ;
നിലവിളിപ്പാട്ടിനീണം മുറിഞ്ഞുവോ?
അഴകിനെ, സ്നേഹസ്വപ്നത്തെ, മർത്ത്യനെ,
അവനിയാകെ വിലപേശി വാങ്ങുവാൻ
അവരിനിയും ഇതുവഴി പോന്നുവ-
ന്നരിയ സംസ്‌കൃതിയാകെ മുടിയ്‌ക്കുമോ?
വിളറി വീർപ്പിട്ടു വീണ്ടുമിടറി നീ
വിധുരമീ വഴി വിങ്ങിക്കിതക്കയോ?
ചകിതമിന്നുനിൻ ഓർമ്മകൾ, സ്വപ്നത്തിൻ
ചുടലയിൽനിന്ന് മാഴ്‌കിയോ നീരവം?
ചതിമണക്കുന്നു വീണ്ടുമീ വാഴ്‌വിന്റെ
ഇരുളുമൂടും വരണ്ട തീരങ്ങളിൽ
ഇടറി നീങ്ങിയോ ഇന്ന് നീ ജീവന്റെ
കദനരാഗമായ്, കാലത്തിൻ കണ്ണിൽനി-
ന്നൊഴുകുമശ്രുവായ്, ദുശ്ശകുനത്തിന്റെ
ശിഥിലബിംബമായ്, ദുഃസ്വപ്നരാഗമായ്?
മൃതിമദിച്ചുവോ, വിങ്ങുമാമൗനങ്ങൾ
കുതറിയോ, ജീവതാളം കലമ്പിയോ?
പുകള് പാടിയ ചുണ്ടുകൊണ്ടിന്നു ഞാൻ
ചരമഗീതങ്ങൾ പാടുവതെങ്ങനെ?
പുഴ സിരകളിൽ പൂക്കുമുണർവ്വിന്റെ
ലഹരിയായ്, സത്യസൗന്ദര്യസംഗീത-
സുഖദതാളമായ്, സുസ്നേഹധാരയായ്
മധുരസ്വപ്നമായ് വീണ്ടും ജനിയ്‌ക്കുമോ?
Generated from archived content: poem_july9.html Author: meloor_vasudevan
Click this button or press Ctrl+G to toggle between Malayalam and English