ബാല്യം

കേട്ടുമറന്നോരു നാടന്‍ ശീലുകേള്‍ക്കാമെനിക്കിപ്പോള്‍
ചാരെയല്ലകലെയങ്ങകലെയെങ്ങോ
കാതോര്‍ക്കെ ഞാനറിഞ്ഞു ഞാന്‍ നടന്ന വഴിയേ
കാതങ്ങള്‍ പിറകിലായാരോ പാടുന്നു
തിരികെ നടക്കുവാനാകില്ലെനിക്കിനി
ഇതുകാലമാകും വഴി കാലിടറും വഴി
മനുജന്റെ സങ്കല്‍പ്പസ്വര്‍ഗ്ഗ, കല്‍പ്പിത വീഥി(?)
ക്ലാവുമെഴുക്കിക്കളഞ്ഞെന്നോര്‍മ്മ തെളിഞ്ഞു
സ്വര്‍ഗ്ഗമാം ബാല്യം എന്നേ കഴിഞ്ഞുപോയ്
ഉണ്മയാം മുലപ്പാലൂട്ടിയ പ്രകൃതിയും
താരാട്ടുപാടിയുറക്കിയൊരാ വണ്ണാത്തിപ്പുള്ളും
കളകളം പാടിയുണര്‍ത്തിയ കിളികളും
ചെഞ്ചുണ്ടില്‍ പുഞ്ചിരിതഞ്ചിച്ചും കൊഞ്ചിച്ചും
എന്നെ ഞാന്നാക്കിയെന്നുറ്റവരും.
തൊടിയിലെ പൂക്കളും നല്‍മധുരമാവിന്‍ കനികളും
എന്റെ കൂടെ ഓടിക്കളിച്ച്, എന്‍ തോഴനാകിയ പൈക്കിടാവും
അന്നമാമൃതം തരുന്നൊരു ഹരിതവയലേലയും
വയലിലെ പാട്ടും കൊയ്ത്തിന്റെ മേളവുമാമെതിയുടെ താളവും
ഇതെല്ലാമിന്നലെകളുടെ മൃതിയടഞ്ഞ സത്യം
എന്നുമെന്‍ സ്മൃതികളില്‍ മധുരമായ് നിറയുന്ന ബാല്യം
ദൂരങ്ങള്‍ താണ്ടവെയാഗാനം മറയവെ
എന്നിലൊരു തേങ്ങലും നോവും ബാക്കിനിന്നു.

Generated from archived content: poem1_feb10_14.html Author: manu_p_sharma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here